ലോക്ക്ഡൗണില്‍ കുടുങ്ങിയ ഫ്രഞ്ച് പൗരന്മാരെ പ്രത്യേക വിമാനത്തില്‍ പാരീസിലേക്ക് അയച്ചു

കൊച്ചി: ലോക്ഡൗണില്‍ വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങിയ 112 ഫ്രഞ്ച് പൗരന്‍മാരുമായി പ്രത്യേക വിമാനം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും പാരീസിലേക്ക് പുറപ്പെട്ടു. കേരളത്തിലും തമിഴ്‌നാട്ടിലും പോണ്ടിച്ചേരിയിലുമായി കുടുങ്ങിയവരെ ഫ്രഞ്ച് എംബസിയുടെ ആവശ്യപ്രകാരം വിനോദ സഞ്ചാര വകുപ്പാണ് 24 മണിക്കൂറിനുള്ളില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി കൊച്ചിയിലെത്തിച്ച് യാത്രയാക്കിയത്. പോണ്ടിച്ചേരിയിലെ ഫ്രഞ്ച് കോണ്‍സുലേറ്റ് ജനറല്‍ കാതറിന്‍ കേരള സര്‍ക്കാരിനും വിനോദ സഞ്ചാര വകുപ്പിനും നന്ദി അറിയിച്ചു. കേരളത്തില്‍ കുടുങ്ങിയ തങ്ങളുടെ പൗരന്‍മാരെ തിരികെ നാട്ടിലെത്തിക്കാന്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് 24 മണിക്കൂറുകളില്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി വിമാനത്തില്‍ കയറ്റി വിട്ടതിനും കാതറിന്‍ പ്രത്യേക നന്ദി അറിയിച്ചു.  സംസ്ഥാനത്ത് വിവിധ ജില്ലകളിലായി ലോക്ക്ഡൗണില്‍ കുടുങ്ങിയവരെയെല്ലാം പ്രത്യേക ബസ്സുകളിലാണ് കൊച്ചിയിലെത്തിച്ചത്. ടൂറിസ്റ്റ് വിസയില്‍ മാര്‍ച്ച് 11ന് മുമ്പ കേരളത്തിലെത്തിയവരില്‍ സംസ്ഥാനത്തെത്തിയവരില്‍ മൂന്നു വയസുകാരന്‍ മുതല്‍ 85 വയസുള്ളവര്‍ വരെയുണ്ട്. ഇവരെല്ലാം വിനോദ സഞ്ചാരികളും ആയുര്‍വേദ ചികിത്സക്കെത്തിയവരുമാണ്. ഫ്രഞ്ച് എംബസിയില്‍ നിന്നും വിദേശകാര്യ വകുപ്പില്‍ നിന്നും ആവശ്യമെത്തിയതോടെ പൊലീസ് സഹായത്തോടെ വിനോദ സഞ്ചാര വകുപ്പ് കൊച്ചിയിലെത്തിക്കുകയായിരുന്നു. ആരോഗ്യ വകുപ്പ് മെഡിക്കല്‍ പരിശോധന പൂര്‍ത്തിയാക്കിയാണ് 24 മണിക്കൂറിനുള്ളില്‍ എല്ലാവരേയും നെടുമ്പാശ്ശേരിയിലെത്തിച്ചത്. ഫ്രഞ്ച് എംബസി ചാര്‍ട്ടര്‍ ചെയ്ത എയര്‍ ഇന്ത്യ വിമാനം മുംബൈ വഴിയാണ് ഇന്ന് രാവിലെ എട്ട് മണിക്ക് പാരീസിലേക്ക് തിരിച്ചത്. എന്നാല്‍ 5300 പേര്‍ മരിച്ച ഫ്രാന്‍സിനെക്കാള്‍ സുരക്ഷിതം ഇന്ത്യയാണെന്ന് കരുതി നാട്ടിലേക്ക് മടങ്ങാത്ത ഫ്രഞ്ച് പൗരന്‍മാര്‍ ഇനിയും കേരളത്തിലുണ്ട്. യു.കെ, യു.എസ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ഇരുന്നൂറോളം പൗരന്‍മാരും റഷ്യയില്‍ നിന്നുള്ള നൂറില്‍ താഴെ വിദേശികളും ഇപ്പോഴും കേരളത്തിലുണ്ട്.