ഇന്ത്യയിലെ 95 കോടി ജനങ്ങള്‍ക്ക് ഇന്റര്‍നെറ്റ് ലഭ്യമല്ല

ന്യൂഡല്‍ഹി : ഇന്ത്യ ഡിജിറ്റലിലേക്ക് നീങ്ങുമ്പോള്‍ രാജ്യത്തെ 130 കോടി ജനങ്ങളില്‍ 95 കോടി ജനങ്ങള്‍ക്കും ഇന്റര്‍നെറ്റ് സേവനങ്ങള്‍ ലഭ്യമല്ലെന്ന് പഠനം. അസോചവും (അസോസിയേറ്റഡ് ചേമ്പേഴ്‌സ് ഓഫ് കൊമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രി ഓഫ്  ഇന്ത്യ) ഡെലോയിട്ടും സംയുക്തമായി നടത്തിയ പഠനത്തിലാണ് പുതിയ വിവരങ്ങള്‍.

കറന്‍സിരഹിത സമ്പദ് വ്യവസ്ഥ എന്നത് അപകടകരമായ മണ്ടത്തരമാകുമെന്ന് തെളിയിക്കുന്നതാണ് പഠനം. വില കുറഞ്ഞതു കൊണ്ട് തന്നെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ രാജ്യത്തെ വ്യാപകമാകുകയാണ്. എന്നാല്‍ ഇപ്പോഴും ബഹുഭൂരിപക്ഷത്തിനും ഇന്റര്‍നെറ്റ് സേവനങ്ങള്‍ ലഭ്യമല്ലെന്നും പഠനം പറയുന്നു. ഇന്റര്‍നെറ്റ് ഡേറ്റാ നിരക്കുകള്‍ ലോകത്തെ തന്നെ ഏറ്റവും ചെലവ് ചുരുങ്ങിയതായിട്ടും സ്മാര്‍ട്ട്‌ഫോണ്‍ വില കുറഞ്ഞിട്ടും ഇപ്പോഴും ഇന്റര്‍നെറ്റ് സേവനം ഭൂരിപക്ഷം ആളുകള്‍ക്കും അന്യമാണ്.

ഭാഷാസംസ്‌കാരങ്ങളില്‍ വേറിട്ടു നില്‍ക്കുന്ന ജനതയ്ക്ക് ആദ്യം ഡിജിറ്റല്‍ അറിവ് പകരുകയാണ് ചെയ്യേണ്ടത്. സൈബര്‍ സുരക്ഷയും റിസ്‌കും സംബന്ധിച്ച് അവരെ ബോധവാന്മാരാക്കേണ്ടതിന്റെ ആവശ്യകതയും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്റര്‍നെറ്റ് ഉപയോഗത്തിന്റെ കാര്യത്തില്‍ ഇന്ത്യ ലോകത്ത് രണ്ടാം സ്ഥാനത്താണ്.35 കോടിയാണ് നിലവില്‍ ഇന്ത്യയിലെ ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ എണ്ണം. ഈ കണക്കില്‍ ലോകത്തില്‍ ചൈനയ്ക്ക് പിന്നില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. ഡിജിറ്റല്‍ സാക്ഷരത വര്‍ദ്ധിപ്പിക്കാന്‍ പരിശീലന പരിപാടികള്‍ ആവശ്യമാണ്.

സ്‌കൂള്‍, കോളേജ്, സര്‍വ്വകലാശാല എന്നിവിടങ്ങളിലൂടെ പരിശീലനം നല്‍കണം. ഡിജിറ്റല്‍ ഇന്ത്യയും സ്‌കില്‍ ഇന്ത്യയും കൈകോര്‍ത്ത് വേണം പരിശീലന പരിപാടികളും ഡിജിറ്റല്‍ പദ്ധതികളും രൂപീകരിക്കാനെന്നും പഠനം പറയുന്നു. മികച്ച പരിശീലനം ലഭിച്ച ജോലിക്കാരുടെ അഭാവവും ഇന്ത്യ നേരിടുന്നതായി റിപ്പോര്‍ട്ടിലുണ്ട്.