ആലപ്പുഴയില്‍ അമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; മകന്‍ അറസ്റ്റില്‍

arrest in alleppey

ആലപ്പുഴ: അമ്മയെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയെന്ന കേസില്‍ മകന്‍ അറസ്റ്റില്‍. വട്ടയാല്‍ വട്ടത്തില്‍ വീട്ടില്‍ ക്ലീറ്റസിന്റെ ഭാര്യ ഫിലോമിനയെ (62) കൊലപ്പെടുത്തിയ കേസില്‍ മകന്‍ സുനീഷിനെയാണ് (37) സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. അപകടം സംഭവിച്ചുവെന്ന നിലയില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെയാണ് ഫിലോമിന മരിച്ചത്. കഴിഞ്ഞ 5ന് ആയിരുന്നു സംഭവം. 12നു മരിച്ചു.
കൊലപാതകമാണെന്നു സംശയിക്കുന്നതായി സ്‌പെഷല്‍ ബ്രാഞ്ച് പൊലീസ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. വീട്ടിലുണ്ടായ അപകടത്തില്‍ തലയ്ക്കു പരുക്കേറ്റുവെന്നായിരുന്നു ബന്ധുക്കളില്‍ ചിലരുടെ വാദം. സ്വാഭാവിക മരണമല്ലെന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായി. തലയില്‍ ശക്തമായി അടിയേറ്റതായും ആഴമുള്ള മുറിവാണ് മരണകാരണമെന്നും ആയിരുന്നു റിപ്പോര്‍ട്ട്.

പൊലീസ് അന്വേഷണം തുടങ്ങിയതോടെ സുനീഷ് ഒളിവില്‍ പോയി. സംസ്‌കാരച്ചടങ്ങുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കു ശേഷം കൂടുതല്‍പേരെ ചോദ്യം ചെയ്തതോടെയാണ് സംഭവം കൊലപാതകമാണെന്നു പൊലീസ് ഉറപ്പിച്ചത്. തുടര്‍ന്നായിരുന്നു അറസ്റ്റ്. മദ്യപിച്ചെത്തിയപ്പോള്‍ അമ്മ വഴക്കുപറഞ്ഞുവെന്നും സ്വബോധമില്ലാതെ തടിക്കഷണം കൊണ്ട് അമ്മയുടെ തലയില്‍ അടിക്കുകയായിരുന്നുവെന്നും സുനീഷ് പൊലീസിനു മൊഴി നല്‍കി. കൊലപാതകം മറച്ചുവയ്ക്കാന്‍ ശ്രമിച്ച ബന്ധുക്കള്‍ക്കെതിരെ നടപടിയെടുക്കുമെന്നും പൊലീസ് അറിയിച്ചു.

Summary : Son arrested in Alleppey concerned with the murder of his mother