രാഹുൽ ഗാന്ധിയുടെ വിശ്വസ്ത രുചി ഗുപ്ത കോൺഗ്രസ് വിട്ടു; കെ.സി.വേണുഗോപാലിന് വിമർശനം

ന്യൂഡൽഹി: കോൺഗ്രസിന്റെ വിദ്യാർഥി വിഭാഗമായ നാഷനൽ സ്റ്റുഡന്റ്സ് യൂണിയന്റെ (എൻഎസ്‍യുഐ) ചാർജുള്ള ജോയിന്റ് സെക്രട്ടറി രുചി ഗുപ്ത പാർട്ടി വിട്ടു. സംഘടനാ തലത്തിലുണ്ടാകുന്ന കാലതാമസങ്ങളാണു തീരുമാനത്തിനു പിന്നിലെന്ന് രുചി വ്യക്തമാക്കി. കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലിനെ പഴിചാരിയാണ് അവർ പാർട്ടി വിടുന്നത്.

രുചിയെ രാഹുൽ ഗാന്ധി തന്നെയാണ് ജോയിന്റ് സെക്രട്ടറിയായി നിയമിച്ചത്. തന്റെ സ്ഥാനം രാജിവയ്ക്കുകയാണെന്നും കോൺഗ്രസ് വിടുകയാണെന്നും രുചി ദേശീയ വ്യക്തമാക്കി. സംഘടനാപരമായ മാറ്റങ്ങൾക്കു കാലതാമസം സൃഷ്ടിക്കുന്നതു കെ.സി.വേണുഗോപാലാണ്. പാർട്ടി പ്രസിഡന്റിന് മുന്നിലേക്ക് പല വിഷയങ്ങളും എത്തിക്കാനാവില്ലെന്നും രാജി അറിയിച്ചുകൊണ്ടുള്ള സന്ദേശത്തിൽ അവർ വ്യക്തമാക്കുന്നു.

എൻ.എസ്‍.യുവിന്റെ വാട്സാപ് ഗ്രൂപ്പിൽ അയച്ച സന്ദേശത്തിലാണ് പാർട്ടി വിടുന്നതു സംബന്ധിച്ച നിലപാട് രുചി വ്യക്തമാക്കിയത്. എൻ‌എസ്‌യു സംസ്ഥാന യൂണിറ്റുകൾ പുനസംഘടിപ്പിക്കുന്നതിൽ വേണുഗോപാൽ തടസം സൃഷ്ടിക്കുന്നെന്നും രുചിപറഞ്ഞു. സംഘടനാ തലത്തിൽ വരുത്തുന്ന കാലതാമസം പാർട്ടിയെ നാശത്തിലേക്കു നയിക്കും. കോൺഗ്രസിന് ശക്തമായ നേതൃത്വം ആവശ്യമുണ്ട്. രാഹുൽ ഗാന്ധിക്കു മാത്രമേ ആ നേതൃത്വം നൽകാനാകൂവെന്നും രുചി പറഞ്ഞു.