‘കോണ്‍ഗ്രസിനെ ആർ.എസ്.എസിന് വിറ്റുതുലച്ച ശൂരനാട് രാജശേഖരനെ പുറത്താക്കുക’; കൊല്ലത്ത് വീണ്ടും പോസ്റ്റർ

കൊല്ലം: തദ്ദേശ തെരഞ്ഞെടുപ്പ് പരാജയത്തിനു പിന്നാലെ കൊല്ലത്ത് നേതാക്കൾക്കെതിരെ വീണ്ടും പോസ്റ്റർ. കെ.പി.സി.സി വൈസ് പ്രസിഡന്റ് ശൂരനാട് രാജശേഖരനെതിരെയാണ് പുതിയ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ‘കോണ്‍ഗ്രസ് പാര്‍ട്ടിയെ ആര്‍എസ്എസ്സിന് വിറ്റുതുലച്ച ആര്‍എസ്എസ് റിക്രൂട്ട് ഏജന്റായ കെപിസിസി വൈസ് പ്രസിഡന്റ് ശൂരനാട് രാജശേഖരനെ പുറത്താക്കുക’ എന്നാണ് പോസ്റ്ററുകളിൽ എഴുതിയിരിക്കുന്നത്.

കൊല്ലം ജില്ലാ കോൺഗ്രസ് അധ്യക്ഷ ബിന്ദു കൃഷ്ണയ്ക്കെതിരേയും കഴിഞ്ഞ ദിവസം കൊല്ലത്ത് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ‘പെയ്‌മെന്റ് റാണി ബിന്ദുകൃഷ്ണയെ ഡിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് പുറത്താക്കുക, കോണ്‍ഗ്രസിനെ രക്ഷിക്കുക’, ‘ബിജെപി ഏജന്റായ ബിന്ദു കൃഷ്ണ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ശത്രു’ എന്നിങ്ങനെയെഴുതിയ പോസ്റ്ററുകളാണ് സേവ് കോണ്‍ഗ്രസ്സ് കൊല്ലം എന്ന പേരിൽ പ്രത്യക്ഷപ്പെട്ടത്.

കോണ്‍ഗ്രസുകാരാണ് പോസ്റ്ററിന് പിന്നിലെന്ന് കരുതുന്നില്ലെന്നാണ് ശൂരനാട് രാജശേഖരന്‍ പറയുന്നത്. ജില്ലയിലെ സംഘടനാപ്രവര്‍ത്തനങ്ങള്‍ കൊല്ലത്തെ കോണ്‍ഗ്രസ് നേതൃത്വമാണ് നോക്കുന്നതെന്നും തന്റെ പേര് ഇതിലേക്ക് വലിച്ചിഴയ്ക്കേണ്ട കാര്യമില്ലെന്നും ശൂരനാട് രാജശേഖരന്‍ പറഞ്ഞു.