ഫോണിൽ കുട്ടികളുടെ അശ്ലീലദൃശ്യങ്ങൾ; ആലപ്പുഴയിൽ രണ്ടുപേർ അറസ്റ്റിൽ

    ആലപ്പുഴ: കുട്ടികളുടെ അശ്ലീലദൃശ്യങ്ങൾ മൊബൈൽ ഫോണിൽ ഡൗൺലോഡ് ചെയ്യുകയും സമൂഹമാധ്യമങ്ങൾ വഴി പങ്കുവെക്കുകയുംചെയ്തതിന് ആലപ്പുഴയിൽ രണ്ടു പേർ അറസ്റ്റിൽ. വീയപുരത്തും തൃക്കുന്നപ്പുഴയിലുമുള്ള യുവാക്കളാണ് അറസ്റ്റിലായത്. അശ്ലീലദൃശ്യങ്ങൾ ഡൗൺലോഡ‍് ചെയ്തതുമായി ബന്ധപ്പെട്ട് ചിങ്ങോലി, പത്തിയൂർ സ്വദേശികളുടെ മൊബൈൽ ഫോണുകൾ പൊലീസ് പിടിച്ചെടുത്തു. ഫോണുകൾ തിരുവനന്തപുരത്തെ ഫൊറൻസിക് ലാബിൽ പരിശോധിച്ചശേഷം പോക്സോ നിയമപ്രകാരം നടപടി സ്വീകരിക്കും.

    വീയപുരം സ്വദേശി ഹരികുമാർ (27), തൃക്കുന്നപ്പുഴ സ്റ്റേഷൻപരിധിയിലെ താമസക്കാരനായ നന്ദു (22) എന്നിവരാണ് അറസ്റ്റിലായത്. ഇവർ റിമാൻഡിലാണ്. വിദേശത്ത് ജോലിചെയ്തിരുന്ന ഹരികുമാർ അടുത്തകാലത്തായി നാട്ടിലുണ്ടായിരുന്നു.

    ആറാട്ടുപുഴ സ്വദേശിയായ ഒരാളിന്റെ വീട്ടിലും പോലീസ് സംഘം പരിശോധന നടത്തിയിരുന്നു. എന്നാൽ, ഇയാൾ ഇപ്പോൾ തലശ്ശേരിയിലാണ് താമസിക്കുന്നത്. വിവരം തലശ്ശേരി പോലീസിനു കൈമാറിയതായി തൃക്കുന്നപ്പുഴ പോലീസ് പറഞ്ഞു. ഗൂഗിൾ ക്രോം ഉൾപ്പെടെയുള്ള ബ്രൗസറുകളിലൂടെയും വാട്സാപ്പ്, ഫെയ്‌സ്ബുക്ക്, ട്വിറ്റർ, ടെലിഗ്രാം തുടങ്ങിയ മാധ്യമങ്ങളിലൂടെയും കുട്ടികളുടെ അശ്ലീലദൃശ്യങ്ങൾ കാണുന്നവരുടെയും പങ്കുവെക്കുന്നവരുടെയും ഫോണുകൾ സൈബർസെല്ലിന്റെ നിരീക്ഷണത്തിലായിരുന്നു.

    ഞായറാഴ്ച പുലർച്ചെ സംസ്ഥാനവ്യാപകമായി പൊലീസ് തിരച്ചിൽ നടത്തി. ഫോണുകളിൽ കുട്ടികളുടെ ദൃശ്യങ്ങൾ സ്ഥിരീകരിച്ചവരെ കൈയോടെ അറസ്റ്റുചെയ്യുകയായിരുന്നു. ഐ.ടി.നിയമം 67 ബി പ്രകാരമാണ് നടപടി. കുട്ടികളുടെ ദൃശ്യങ്ങളാണെന്ന് സ്ഥിരീകരിക്കാൻ കഴിയാത്ത കേസുകളിലാണ് ഫോണുകൾ പരിശോധനയ്ക്കായി പിടിച്ചെടുത്തത്.