കുടിയൊഴിപ്പിക്കുന്നതിനിടെ തീകൊളുത്തി ആത്മഹത്യാ ഭീഷണി; ഗൃഹനാഥൻ മരിച്ചു

    തിരുവനന്തപുരം:  നെയ്യാറ്റിൻകരയിൽ കൈയേറ്റം ഒഴിപ്പിക്കാനെത്തിയവര്‍ക്കുമുന്നില്‍ തീകൊളുത്തി ആത്മഹത്യയ്ക്കു ശ്രമിച്ച് ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു. നെയ്യാറ്റിന്‍കര നെല്ലിമൂട് പോങ്ങില്‍ നെട്ടതോട്ടം കോളനിക്കുസമീപം രാജൻ(47) ആണ് മരിച്ചത്. കുടിയൊഴിപ്പിക്കാൻ എത്തിയവർക്കു മുന്നിൽ  രാജന്‍ ഭാര്യയെ ചേര്‍ത്തുപിടിച്ച് പെട്രോള്‍ ഒഴിച്ചാണ് ആത്മഹത്യ ഭീഷണി മുഴക്കിയത്.

    എഴുപത് ശതമാനത്തോളം പൊള്ളലേറ്റ രാജൻ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഞായറാഴ്ച രാത്രി 12 മണിയോടെയാണ് മരിച്ചത്.

    ഡിസംബർ 22നായിരുന്നു സംഭവം. ലക്ഷം വീട് കോളനിയിലെ പുറമ്പോക്ക് ഭൂമിയിലാണ് രാജനും കുടുംബവും താമസിക്കുന്നത്. കോടതി ഉത്തരവിനെത്തുടര്‍ന്ന് കുടിയൊഴിപ്പിക്കാനായി പോലീസ് വീട്ടിലെത്തിയപ്പോഴാണ് രാജന്‍ ഭാര്യയെ ചേര്‍ത്തു പിടിച്ചുകൊണ്ട് ലൈറ്റര്‍ കത്തിച്ചത്. ഇത് പോലീസ് തട്ടിമാറ്റുന്നതിനിടെ പൊള്ളലേല്‍ക്കുകയായിരുന്നു. മൃതദേഹം കുടിയൊഴിപ്പിക്കപ്പെട്ട വീട്ടില്‍ തന്നെ സംസ്‌കരിക്കരിക്കുമെന്നാണ് ബന്ധുക്കള്‍ അറിയിച്ചിരിക്കുന്നത്. പൊള്ളലേറ്റ ഭാര്യ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ തുടരുകയാണ്.

    താന്‍ തീകൊളുത്തിയിട്ടില്ലെന്നും അടുത്തുണ്ടായിരുന്ന പോലീസുകാരന്‍ കൈകൊണ്ട് ലൈറ്റര്‍ തട്ടിമാറ്റുന്നതിനിടെ തീ പടരുകയായിരുന്നുവെന്ന രാജന്റെ വെളിപ്പെടുത്തൽ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. രാജന്റെ മക്കളാണ് സാമൂഹികമാധ്യമത്തിലൂടെ പൊലീസിനുനേരെ വെളിപ്പെടുത്തല്‍ പുറത്തുവിട്ടത്.