മന്ത്രിക്കുള്ള കത്ത് വ്യക്തിപരം; ജാഗ്രതക്കുറവുണ്ടായെന്ന് കമല്‍

തിരുവനന്തപുരം: ചലച്ചിത്ര അക്കാദമിയിലെ കരാര്‍ ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ട് മന്ത്രിക്ക് കത്ത് നല്‍കിയതില്‍ വിശദീകരണവുമായി അക്കാദമി ചെയര്‍മാന്‍ കമല്‍. സംഭവത്തില്‍ ജാഗ്രതക്കുറവുണ്ടായെന്നും വ്യക്തിപരമായാണ്  മന്ത്രിക്ക് നല്‍കിയ കത്ത് നല്‍കിയതെന്നും കമല്‍ വ്യക്തമാക്കി. കത്ത് വ്യക്തിപരമായതിനാലാണ് സെക്രട്ടറിയോട് അതേക്കുറിച്ച് ചോദിക്കാത്തതിരുന്നതെന്നും കമല്‍ വിശദീകരിക്കുന്നു.

‘മന്ത്രിക്കുള്ള കത്ത് വ്യക്തിപരമായതിനാലാണ് സെക്രട്ടറിയോട് പറയാതിരുന്നത്. ഇടതുപക്ഷമൂല്യം സംരക്ഷിക്കുകയാണ് ലക്ഷ്യം. കത്ത് ഏതെങ്കിലും രാഷ്ട്രീയപാര്‍ട്ടിക്കായല്ല. സാംസ്‌കാരികലോകം വലതുപക്ഷത്തേക്ക് ചായുന്നു. ഇതിനെ പ്രതിരോധിക്കണം. നെഹ്‌റുവിന്റെ കാഴ്ചപ്പാട് പോലും ഇടതുസമീപനത്തോടെ ചേര്‍ന്നതാണ്’- കമല്‍ പറഞ്ഞു.

ചലച്ചിത്ര അക്കാദമിയില്‍ 4 വര്‍ഷമായി ജോലി ചെയ്യുന്ന ഇടതുപക്ഷക്കാരായ ജീവനക്കാരെ സ്ഥിരപ്പെടുത്തണം എന്നാവശ്യപ്പെട്ട് കമല്‍ മന്ത്രിക്ക് എഴുതിയ കത്ത് നിയമസഭയില്‍ രമേശ് ചെന്നിത്തലയാണ് പുറത്ത് വിട്ടത്.

ഫെസ്റ്റിവല്‍ ഡപ്യൂട്ടി ഡയറക്ടര്‍ എച്ച് ഷാജി, ഫെസ്റ്റിവല്‍ പ്രോഗ്രാം മാനേജര്‍ റിജോയ് കെ ജെ, പ്രോഗ്രാംസ് ഡപ്യൂട്ടി ഡയറക്ടര്‍ എന്‍.പി സജീഷ്, പ്രോഗ്രാം മാനേജര്‍ വിമല്‍കുമാര്‍ വി.പി എന്നിവരെ സ്ഥിരപ്പെടുത്തണമെന്നതായിരുന്നു കത്തിലെ ആവശ്യം. നാലു പേരെയും സ്ഥിരപ്പെടുത്തുന്നത് അക്കാദമിക്കും ഇടതുപക്ഷ സര്‍ക്കാരിനും ചലച്ചിത്രമേഖലയ്ക്കും ഗുണകരമായിരിക്കുമെന്നു കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.