വിവാഹ രജിസ്ട്രേഷന് മുൻപ് നോട്ടീസ് പതിക്കണമെന്ന നിർബന്ധമില്ല; സുപ്രധാന വിധി പ്രസ്താവവുമായി കോടതി

ന്യൂഡല്‍ഹി: രജിസ്റ്റര്‍ വിവാഹങ്ങളില്‍ നോട്ടീസ് പതിക്കുന്നത് സംബന്ധിച്ച് സുപ്രധാന വിധി പ്രസ്താവവുമായി അലഹബാദ് ഹൈക്കോടതി. വിവാഹത്തിന് മുന്‍പ് നോട്ടീസ് പതിക്കണമെന്ന വ്യവസ്ഥ  നിര്‍ബന്ധമായും പലിക്കപ്പെടേണ്ടതല്ലെന്നും വധുവരന്‍മാര്‍ ആവശ്യപ്പെട്ടാല്‍ മാത്രം അങ്ങനെ ചെയ്താല്‍ മതിയെന്നുമാണ് ജസ്റ്റസ് വിവേക ചൗധരി വിധിയിൽ വ്യക്തമാക്കിയിരിക്കുന്നത്.

സ്‌പെഷല്‍ മാരേജ് ആക്ടിലെ ആറ്, ഏഴ് വകുപ്പുകള്‍ അനുസരിച്ചാണ് 30 ദിവസത്തേക്ക് നോട്ടീസ് പതിക്കുന്നത്. വിവാഹത്തില്‍ ആര്‍ക്കെങ്കിലും എതിര്‍പ്പുണ്ടെങ്കില്‍ അറിയിക്കണമെന്ന് ആവശ്യപ്പെട്ടുള്ളതാണ് ഈ നോട്ടീസ്.

നോട്ടീസ് പതിക്കുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും ജസ്റ്റിസ് വിവേക് ചൗധരി നിരീക്ഷിച്ചു. നോട്ടീസ് പതിക്കുന്നതിലൂടെ ഭരണഘടന ഉറപ്പു നല്‍കുന്ന സ്വാതന്ത്ര്യം, സ്വകാര്യത ഉള്‍പ്പെടെയുള്ള മൗലികാവകാശങ്ങളെയും ജീവിത പങ്കാളിയെ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തെയും ഹനിക്കുമെന്നും  ജസ്റ്റിസ് വ്യക്തമാക്കി.

വിവാഹ അപേക്ഷ നല്‍കുന്ന വധുവിനും വരനും നോട്ടീസ് പ്രസിദ്ധീകരിക്കണമോ വേണ്ടയോ എന്നു തീരുമാനിക്കാനുള്ള അവകാശമുണ്ട്. ഇക്കാര്യം രജിസറ്റര്‍ ഓഫീസില്‍ എഴുതി നല്‍കാവുന്നതാണെന്നും കോടതി പറഞ്ഞു.

അതേസമയം നിയമം അനുശാസിക്കുന്നതു പോലെ പ്രായം ഉള്‍പ്പെടെയുള്ളവ രേഖകള്‍ പരിശോധിച്ച് ബോധ്യപ്പെട്ട ശേഷമെ വിവാഹസര്‍ട്ടിഫിക്കറ്റ് നല്‍കാവൂവെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

 

v