ജസ്റ്റിസ് ഫോർ റംസി കൂട്ടായ്മയിലെ യുവാവിനൊപ്പം നാടുവിട്ട സഹോദരി പൊലീസ് കസ്റ്റഡിയിൽ

    മൂവാറ്റുപുഴ: വിവാഹത്തിൽനിന്നു പ്രതിശ്രുത വരൻ പിന്മാറിയതിനെ തുടർന്നു കൊട്ടിയത്ത് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ, സമൂഹമാധ്യമ പ്രതിഷേധ കൂട്ടായ്മയിലെ അംഗത്തിന് ഒപ്പം നാടുവിട്ട സഹോദരിയെ മൂവാറ്റുപുഴയിൽനിന്നു പൊലീസ് കസ്റ്റഡിയിൽ എടുത്തു.

    റംസിയുടെ മരണവുമായി ബന്ധപ്പെട്ട് നടന്ന പ്രക്ഷോഭങ്ങൾക്കു നേതൃത്വം നൽകിയ സഹോദരി ആൻസിയെയാണു സമരത്തിനു നേതൃത്വം നൽകിയ നെടുമങ്ങാട് സ്വദേശിയായ അഖിലിനൊപ്പം (19) പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ആൻസിയെ കാണാനില്ലെന്നു ഭർത്താവ് മുനീർ ഇരവിപുരം പൊലീസിൽ പരാതി നൽകിയിരുന്നു. കഴിഞ്ഞ 18നാണ് ഇവരെ കാണാതായത്.

    മൂവാറ്റുപുഴയിൽ ഒളിവിൽ താമസിക്കുന്നതായി വിവരം കിട്ടിയതിനെ തുടർന്നു നടന്ന പരിശോധനയിലാണ് ഇരുവരും പിടിയിലായത്. ഇവരെ ഇരവിപുരം പൊലീസിനു കൈമാറി. റംസിയുടെ മരണവുമായി ബന്ധപ്പെട്ട് ആൻസിയുടെ അഭിമുഖങ്ങൾക്കു വൻ പ്രചാരണം ലഭിച്ചിരുന്നു. ഇരയ്ക്കു നീതി ലഭ്യമാക്കണം എന്നാവശ്യപ്പെട്ട് വലിയ പ്രതിഷേധങ്ങളും അരങ്ങേറി.

    ജനശ്രദ്ധ ആകർഷിച്ച റംസി മരണക്കേസ് ലോക്കൽ പൊലീസിൽനിന്ന് ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. റംസി ആത്മഹത്യ ചെയ്ത കേസിൽ സീരിയൽ നടി ഉൾപ്പെടെ മുൻകൂർ ജാമ്യം നേടുകയും ചെയ്തിരുന്നു. ക്രൈംബ്രാഞ്ച് അന്വേഷണം തുടരുന്നതിനിടെയാണ് സഹോദരിയായ ആൻസിയെ കാണാതായതായി ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയത്.

    സെപ്റ്റംബർ 3നാണ് റംസി (24) ജീവനൊടുക്കിയത്. വർഷങ്ങളായി പ്രണയത്തിലായിരുന്ന യുവാവുമായി വിവാഹനിശ്ചയം കഴി‍ഞ്ഞശേഷം, സാമ്പത്തികമായി മെച്ചപ്പെട്ട മറ്റൊരു വിവാഹ ആലോചന വന്നപ്പോൾ ഇയാൾ റംസിയെ ഒഴിവാക്കിയെന്നും ഇതിൽ മനംനൊന്ത് ആത്മഹത്യ ചെയ്തുവെന്നുമായിരുന്നു പരാതി.