കാട്ടാനയെ ഓടിക്കാൻ ടയർ കത്തിച്ച് എറിഞ്ഞു; ടയർ ചെവിയിൽ കുടുങ്ങി പൊള്ളലേറ്റ കാട്ടാനയ്ക്ക് ദാരുണാന്ത്യം

ഗൂഡല്ലൂർ: തമിഴ്നാട്ടിലെ മസിനഗുഡിയിൽ നാട്ടിലിറങ്ങിയ കാട്ടാനയെ തീകൊളുത്തിയ ടയർ എറിഞ്ഞ് കൊലപ്പെടുത്തി. ഇരുചക്ര വാഹനത്തിന്റെ ടയറിനുള്ളില്‍ പെട്രോള്‍ നിറച്ചു തീകൊളുത്തി എറിഞ്ഞെന്നാണ് വിവരം. അതിക്രൂരമായ സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ തമിഴ്നാട് വനംവകുപ്പ് കസ്റ്റഡിയിലെടുത്തു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്.

രാത്രിയില്‍ ജനവാസ മേഖലയിൽ ഇറങ്ങിയ ആനയ്ക്കു നേരെയാണ് പ്രദേശവാസികളുടെ ക്രൂരമായ ആക്രമണമുണ്ടായത്. തീകൊളുത്തി എറിഞ്ഞ ടയർ ആനയുടെ ചെവിയില്‍ കുരുങ്ങിയാണാ ആനയ്ക്ക് ഗുരുതരമായി പൊള്ളലേറ്റത്. ഈ മുറിവിൽ നിന്നും രക്തം വാർന്നാണ് ആന മരിച്ചതെന്ന് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

കഴിഞ്ഞയാഴ്ച സിനഗുഡി- സിങ്കാര റോഡില്‍ ഗുരുതര പരുക്കേറ്റ നിലയിൽ കാട്ടാനയെ വനപാലകർ കണ്ടെത്തുകയായിരുന്നു. ചെവിയുടെ പിൻഭാഗം ചീഞ്ഞളിഞ്ഞ നിലയിലായിരുന്നു. മറ്റു മൃഗങ്ങൾ ആക്രമിച്ചതാകാമെന്നാണ് ഉദ്യോഗസ്ഥർ കരുതിയത്. തുടർന്ന്  ചികിത്സ നൽകി.  വദഗ്ധ ചികിത്സയ്ക്കായി തുടര്‍ന്ന് ചികിത്സയ്ക്കായി കൊണ്ടുപോകും വഴി ചൊവ്വാഴ്ചയാണ് ആന ചരിഞ്ഞത്.

ഇതിനു പിന്നാലെയാണ് ആനയുടെ ദേഹത്ത് തീ കൊളുത്തുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്.  ദിവസങ്ങള്‍ക്കു മുന്‍പ് മരവകണ്ടി ഡാമിലെ വെള്ളത്തില്‍ ഒരു ദിവസം മുഴുവന്‍ ഈ ആന ഇറങ്ങിനിന്നതു കണ്ടവരുണ്ട്.

പോസ്റ്റ്മോര്‍ട്ടത്തിലും കാട്ടാനയ്ക്കു നേരെ ക്രൂരമായ ആക്രമണം നടന്നതായി കണ്ടെത്തിയിരുന്നു.  സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്ന് തമിഴ്നാട് വനം വകുപ്പിനെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ടി ചെയ്യുന്നു.