‘അഞ്ചു ലക്ഷം രൂപ അഞ്ചു മിനിറ്റിനുള്ളില്‍ പിരിഞ്ഞു കിട്ടി; ബാക്കി പണം എവിടെ പോയി’: കെ.ടി ജലീലിനോട് പി.കെ ഫിറോസ്

    കോഴിക്കോട്: വാട്‌സാപ് ഹര്‍ത്താലില്‍ താനൂരില്‍ തകര്‍ക്കപ്പെട്ട കടകളുടെ പുനര്‍നിര്‍മ്മാണത്തിനായി നടത്തിയ ഫണ്ട് ശേഖരണത്തില്‍ മന്ത്രി കെ.ടി ജലീല്‍ പുറത്തു വിട്ട കണക്കുകൾ തെറ്റെന്നു ചൂണ്ടിക്കാട്ടി യൂത്ത് ലീഗ് നേതാവ് പി.കെ.ഫിറോസ്. കേവലം ഒന്നേകാല്‍ ലക്ഷം രൂപ മാത്രമാണ് പിരിഞ്ഞു കിട്ടിയതെന്നായിരുന്നു മന്ത്രിയുടെ മറുപടി. എന്നാല്‍ മന്ത്രി പണം മുക്കിയാലും ഫേസ്ബുക് പോസ്റ്റ് മുക്കാന്‍ കഴിയില്ലെന്നും ഫിറോസ് പറയുന്നു.  എംഎല്‍എ വി.അബ്ദുറഹ്മാന്റെ അക്കൗണ്ടിലാണ് ഫണ്ട് ശേഖരിച്ചതെന്നും താന്‍ പണം പിരിച്ചിട്ടില്ലെന്നുമാണ് മന്ത്രി ഇപ്പോള്‍ പറയുന്നത്. എങ്ങനയാണ് എംഎല്‍എയുടെ വ്യക്തിപരമായ അക്കൗണ്ടിലേക്ക് ഫണ്ട് ശേഖരിക്കുന്നതെന്നും ഫിറോസ് ചോദിക്കുന്നു.

    2018 ഏപ്രില്‍ 18 ന് മന്ത്രിയുടെ ഫെയ്‌സ്ബുക് പോസ്റ്റ് പ്രകാരം അഞ്ചു മിനിറ്റില്‍ അഞ്ചു ലക്ഷം രൂപ പിരിഞ്ഞു കിട്ടിയെന്നാണ് പറയുന്നതെന്നും ഫിറോസ് വിശദീകരിക്കുന്നു. ബാക്കി പണമൊക്കെ എവിടെ പോയെന്നും ഫിറോസ് ചോദിക്കുന്നു. മന്ത്രി എന്ന നിലയ്ക്ക് അവരെ ഒക്കെ വിളിച്ച് സെറ്റില്‍ ചെയ്തതാണോ? അല്ലെങ്കില്‍ അവര്‍ മന്ത്രിക്കെതിരെ പറയില്ല എന്ന് ഉറപ്പുള്ളത് കൊണ്ടാണോ? ഫിറോസ് ചോദിക്കുന്നു.

    പി.കെ. ഫിറോസിന്റെ കുറിപ്പ് പൂര്‍ണരൂപത്തിൽ

    മന്ത്രി കെ.ടി ജലീല്‍ വാട്‌സാപ് ഹര്‍ത്താലുമായി ബന്ധപ്പെട്ട് നടത്തിയ പിരിവിന്റെ കണക്ക് ചോദിച്ച് ഞാനൊരു പോസ്റ്റിട്ടിരുന്നു. അതിനായുള്ള മന്ത്രിയുടെ മറുപടി കണ്ടു. അതില്‍ മന്ത്രി പറയുന്നത് കേവലം ഒന്നേകാല്‍ ലക്ഷം രൂപ മാത്രമാണ് സംഭാവന ലഭിച്ചതെന്നാണ്. എന്നാല്‍ 2018 ഏപ്രില്‍ 18 ന് മന്ത്രിയുടെ ഫെയ്‌സ്ബുക് പോസ്റ്റില്‍ പറയുന്നത് അഞ്ചു ലക്ഷം രൂപ അഞ്ചു മിനിറ്റിനുള്ളില്‍ പിരിഞ്ഞു കിട്ടി എന്നാണ് (സ്‌ക്രീന്‍ഷോട്ട് ഇവിടെ പോസ്റ്റ് ചെയ്യുന്നു).

    ബാക്കി പണമൊക്കെ ഇപ്പോള്‍ എവിടെ പോയി? മന്ത്രി എന്ന നിലയ്ക്ക് അവരെ ഒക്കെ വിളിച്ച് സെറ്റില്‍ ചെയ്തതാണോ? അല്ലെങ്കില്‍ അവര്‍ മന്ത്രിക്കെതിരെ പറയില്ല എന്ന് ഉറപ്പുള്ളത് കൊണ്ടാണോ? ഏത് പ്രത്യേക ബാങ്ക് അക്കൗണ്ടിലേക്കാണ് പണം ശേഖരിച്ചതെന്ന ചോദ്യത്തിന് ഞാന്‍ പണമൊന്നും പിരിച്ചിട്ടില്ലെന്നും എംഎല്‍എ വി.അബ്ദുറഹ്മാന്റെ അക്കൗണ്ടിലാണ് ഫണ്ട് ശേഖരിച്ചതെന്നുമാണ് മന്ത്രി പറയുന്നത്.

    ഒരു ഫണ്ട് ശേഖരണം എങ്ങനെയാണ് എംഎല്‍എയുടെ വ്യക്തിപരമായ അക്കൗണ്ടിലേക്ക് ശേഖരിക്കുന്നത്? ഇതിനായി പ്രത്യേക അക്കൗണ്ട് തുടങ്ങണമെന്നല്ലേ മന്ത്രി തന്നെ മുമ്പ് പറഞ്ഞത്. താന്‍ കുഴിച്ച കുഴിയില്‍ താന്‍ മാത്രമല്ല സഹപ്രവര്‍ത്തകനെയും വീഴ്ത്താനല്ലേ ഇതു കൊണ്ട് സാധിച്ചത്. ബന്ധു നിയമനമുള്‍പ്പടെയുള്ള വിഷയങ്ങളില്‍ അന്വേഷണമാവശ്യപ്പെട്ടപ്പോള്‍ തടസ്സം നിന്ന മന്ത്രി കെ.ടി ജലീലിന്, ഒരു രൂപ പോലും മുക്കിയിട്ടില്ല എന്നുറപ്പുള്ള ഇക്കാര്യത്തിലെങ്കിലും ഒരു വിജിലന്‍സ് അന്വേഷണം പ്രഖ്യാപിക്കാന്‍ ധൈര്യമുണ്ടോ?