ഭാഗ്യലക്ഷ്മിയെ അപകീര്‍ത്തിപ്പെടുത്തിയെന്ന പരാതി; സംവിധായകന്‍ ശാന്തിവിള ദിനേശിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു

തിരുവനന്തപുരം: ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയെ നവമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയെന്ന പരാതിയില്‍ സംവിധായകന്‍ ശാന്തിവിള ദിനേശൻ അറസ്റ്റിൽ. ഇന്നലെയായിരുന്നു അറസ്റ്റ്. തുടർന്ന് ജാമ്യത്തിൽ വിട്ടയച്ചു. .ഭാഗ്യലക്ഷ്മിയുടെ രണ്ടാം പരാതിയിൽ സൈബര്‍ പൊലീസാണ് ദിനേശനെ അറസ്റ്റ് ചെയ്തത്. തന്നെ പറ്റി അപവാദ പരാമര്‍ശമുള്ള വിഡിയോ യുട്യൂബില്‍ അപ്‌ലോഡ് ചെയ്‌തെന്നു ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും ഡിജിപിക്കുമാണ് ഭാഗ്യലക്ഷ്മി പരാതി നല്‍കിയിരുന്നത്.

ഭാഗ്യലക്ഷ്മിയുടെ മൊഴിയെടുത്ത പൊലീസ് ശാന്തിവിള ദിനേശിനെ വിളിച്ചുവരുത്തി താക്കീത് നല്‍കിയിരുന്നു. തന്റെ സ്വകാര്യ ജീവിതത്തെ അപമാനിക്കുന്ന പരാമര്‍ശങ്ങള്‍ ദിനേശ് സമൂഹമാധ്യമങ്ങളില്‍ നടത്തിയെന്നായിരുന്നു ഭാഗ്യലക്ഷ്മിയുടെ പരാതി. തുടര്‍ന്ന് വിഡിയോ നീക്കം ചെയ്തിരുന്നു.

ഭാഗ്യലക്ഷ്മിയുടെ രണ്ടാം പരാതിയിലാണ് ശാന്തിവിള ദിനേശനെ പൊലീസ് അറസ്റ്റ് ചെയ്തത്. നേരത്തെ നൽകിയ പരാതിയിൽ  മ്യൂസിയം പൊലീസ് കേസെടുത്തിരുന്നു. ഈ കേസില്‍ ശാന്തിവിള ദിനേശ് കോടതിയില്‍ പോയി മുന്‍കൂര്‍ ജാമ്യം നേടിയിരുന്നു.