കോഴിക്കോട്: രോഗിയായ കുട്ടിയുടെ ചികില്‍സയ്ക്ക് ലഭിച്ച പണം തട്ടിയെടുത്തെന്ന പരാതിയിൽ ജീവകാരുണ്യ പ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പിലിനെതിരെ പൊലീസ് കേസെടുത്തു. വയനാട് മാനന്തവാടി സ്വദേശികളായ സഞ്ജയ്- ആരതി ദമ്പതികളുടെ പരാതിയിലാണ് കേസെടുത്തത്. അതേസമയം പരാതി അടിസ്ഥാനരഹിതമെന്നാണ് ഫിറോസിന്റെ വാദം.
സഞ്ജയ്- ആരതി ദമ്പതികളുടെ കുഞ്ഞിന് ജനിച്ചപ്പോള്‍ തന്നെ വന്‍കുടലിന് വലിപ്പ കുറവായിരുന്നു. ചികിത്സാ ചെലവ് കണ്ടെത്താൻ കുട്ടിയുടെ വീഡിയോ തയാറാക്കി ഫിറോസ് കുന്നംപറമ്പില്‍ സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചു. തുടര്‍ന്ന് സഞ്ജയ്‌യുടെയും ഫിറോസ് നിര്‍ദ്ദേശിച്ച മറ്റൊരാളുടെയും പേരില്‍ അക്കൗണ്ടും തുറന്നു. ഈ അക്കൗണ്ടിലേക്ക് പണം എത്തി. എന്നാല്‍ തുക നിര്‍ബന്ധിച്ച് ചെക്ക് ഒപ്പിട്ടുവാങ്ങിച്ച് ഫിറോസ് തട്ടിയെടുത്തെന്നാണ് ഇവരുടെ പരാതി.
മാതാപിതാക്കളുടെ പരാതിയില്‍ മാനന്തവാടി പോലീസ് കേസെടുത്തത്. പരാതിയിൽ ഫിറോസ് കുന്നംപറമ്പിലിന്റെ മൊഴി പൊലീസ് ഇന്ന് രേഖപെടുത്തി.