മകളുടെ കാലില്‍ കടിച്ച പുലിയെ പിതാവ് വെറുതെവിട്ടില്ല, കഴുത്തുഞെരിച്ചുകൊന്നു

ബംഗളൂരു: മകളുടെ കാലില്‍ കടിച്ച പുലിയെ പിതാവ് കഴുത്തുഞെരിച്ചുകൊന്നു. കര്‍ണാടകയിലെ ഹാസന്‍ അരസിക്കെരെയിലെ രാജഗോപാല്‍ നായിക്ക് എന്നയാളാണ് പുലിയെ കൊന്നത്. ഭാര്യ ചന്ദ്രമ്മയ്ക്കും മകള്‍ കിരണിനുമൊപ്പം ബൈക്കില്‍ പോകുന്നതിനിടയില്‍ പൊന്തക്കാട്ടില്‍ നിന്ന് പുലി ഇവര്‍ക്കുനേരെ ചാടി വീഴുകയായിരുന്നു.

കിരണിന്റെ കാലില്‍ പുലി കടിച്ചതോടെ രാജഗോപാല്‍ അതിന്റെ കഴുത്തില്‍ പിടിമുറുക്കുകയായിരുന്നു. ഇതിനിടയില്‍ അദ്ദേഹത്തിനും പരിക്കേറ്റു. എന്നിട്ടും പിടിവിട്ടില്ല. ഒടുവില്‍ പുലി ചാകുകയായിരുന്നു. ശബ്ദം കേട്ട് സ്ഥലത്തെത്തിയ നാട്ടുകാര്‍ രാജഗോപാലിനെയും കുടുംബത്തെയും ആശുപത്രിയിലെത്തിക്കുകയായിരുന്നു.

ചത്തുകിടക്കുന്ന പുലിക്കടുത്ത് രാജഗോപാല്‍ ഇരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. അതേസമയം നാട്ടുകാരുടെ കൂടി സഹായത്തോടെയാണ് രാജഗോപാല്‍ പുലിയെ കൊന്നതെന്നും പറയപ്പെടുന്നു. പുലിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്യുമെന്നും, അതിനുശേഷം മാത്രമേ യഥാര്‍ത്ഥ മരണകാരണം വ്യക്തമാകുകയുള്ളൂവെന്നും അധികൃതര്‍ അറിയിച്ചു.