ഇ ശ്രീധരന്റെ രാഷ്ട്രീയ പ്രവേശനം ബി ജെ പിയ്ക്ക് ഗുണം ചെയ്യില്ലെന്ന് ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: നേമത്ത് മാത്രമല്ല എല്ലായിടത്തും കരുത്തുറ്റ സ്ഥാനാര്‍ത്ഥികളെയായിരിക്കും കോണ്‍ഗ്രസ് നിര്‍ത്തുകയെന്ന് ഉമ്മന്‍ ചാണ്ടി. ബി ജെ പിക്ക് ഒരിടത്തും പ്രാമുഖ്യം കിട്ടില്ലെന്ന് കോണ്‍ഗ്രസ് ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. ശശി തരൂര്‍ നേമത്ത് മത്സരിക്കുമോയെന്ന ചോദ്യത്തിന് നിലവില്‍ അദ്ദേഹം എം പിയാണെന്നായിരുന്നു ഉമ്മന്‍ചാണ്ടിയുടെ മറുപടി. ഒരു മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ശശി തരൂര്‍ ദേശീയതലത്തില്‍ ബി ജെ പിക്കെതിരെ അതിശക്തമായ പ്രവര്‍ത്തനം നടത്തുന്ന നേതാവാണ്. ബി ജെ പിക്കും ആര്‍ എസ് സിനുമെതിരെയുളള പോരാട്ടത്തില്‍ തരൂരിന്റെ പങ്ക് നിസ്തുലമാണ്. അതൊരു വലിയ ദൗത്യമാണ്. എന്തായാലും ബി ജെ പിക്കെതിരെ കേരളത്തില്‍ കോണ്‍ഗ്രസിന്റെ പോരാട്ടത്തിന് ഒരു മയവുമുണ്ടാവില്ല. ശബരിമല പോലൊരു പ്രശ്നത്തില്‍ പോലും ബി ജെ പിയെയും മാര്‍ക്സിസ്റ്റ് പാര്‍ട്ടിയേയും ഒരു പോലെ നേരിട്ട പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്ന് മറക്കരുതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

യു ഡി എഫ് പറഞ്ഞതിനു ശേഷമാണ് ശബരിമലയുമായി ബന്ധപ്പെട്ട കേസുകള്‍ സര്‍ക്കാര്‍ പിന്‍വലിക്കുന്നത്. രമേശ് ചെന്നിത്തലയും മുല്ലപ്പളളിയും താനുമൊക്കെ പ്രതിയായിട്ടുളള കേസുകള്‍ ഇനിയും കിടക്കുകയാണ്. ഇതൊന്നും പിന്‍വലിക്കാന്‍ ഇതുവരെ അവര്‍ക്ക് തോന്നിയില്ല. യു ഡി എഫ് അധികാരത്തില്‍ വന്നാല്‍ കേസുകള്‍ പിന്‍വലിക്കുമെന്ന് പറഞ്ഞപ്പോഴാണ് പൊടുന്നനെ ഈ നടപടി ഇടതു സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

ഇ ശ്രീധരന്റെ രാഷ്ട്രീയ പ്രവേശനം ബി ജെ പിയ്ക്ക് നേട്ടമുണ്ടാക്കില്ല. ബി ജെ പിയെ കേരളത്തില്‍ പിടിച്ചുകെട്ടാന്‍ ഐക്യ ജനാധിപത്യ മുന്നണിക്ക് കഴിയുമെന്നതില്‍ യാതൊരു സംശയവും വേണ്ട. അന്ധമായ മാര്‍ക്സിസ്റ്റ് വിരോധമല്ല കോണ്‍ഗ്രസിനെ നയിക്കുന്നത്. മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെ രാഷ്ട്രീയമായി എതിര്‍ക്കും. അതേസമയം, ബി ജെ പിയെ ഏറ്റവും ശക്തരായ എതിരാളികളായി കണ്ടുതന്നെയാണ് യു ഡി എഫ്. പ്രവര്‍ത്തിക്കുന്നതെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.