ലൈഫ് മിഷന്‍ കേസ്: ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങിയെന്ന് സിബിഐ സുപ്രീം കോടതിയില്‍

ദില്ലി: ലൈഫ് മിഷന്‍ കേസിലെ സിബിഐ അന്വേഷണം ഫെഡറല്‍ തത്വങ്ങളുടെ ലംഘനമെന്ന് ആരോപിച്ച സംസ്ഥാന സര്‍ക്കാരിന്റെ അപ്പീല്‍ ഹര്‍ജിയില്‍, സിബിഐ സുപ്രീംകോടതിയില്‍ മറുപടി നല്‍കി. ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടില്‍ അന്താരാഷ്ട്ര ഗൂഢാലോചന സിബിഐ ആരോപിക്കുന്നു. ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങിയെന്നും വെളിപ്പെടുത്തി.

വിദേശ സംഭാവന സ്വീകരിച്ചതിലെ ക്രമക്കേട് അന്വേഷിക്കേണ്ടതുണ്ടെന്ന് സിബിഐ പറയുന്നു. ലൈഫ് മിഷന്‍ കരാര്‍ ലഭിക്കുന്നതിനായി കൈക്കൂലി നല്‍കിയെന്ന് സന്തോഷ് ഈപ്പന്റെ മൊഴിയില്‍ നിന്ന് വ്യക്തമാണ്. കരാറിലെ പല ഇടപാടും നിയമ വ്യവസ്ഥകള്‍ ലംഘിച്ചാണ് നടത്തിയിരിക്കുന്നത്. കൈകൂലി ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുവരെ ലഭിച്ചു. അതിനാല്‍ അന്വേഷണം തുടരണമെന്നാണ് വാദം.

അതേസമയം ലൈഫ് മിഷന്‍ കേസിലെ സിബിഐ അന്വേഷണത്തിനെതിരെ യൂണിടാക് ഉടമ സന്തോഷ് ഈപ്പനും സുപ്രീംകോടതിയെ സമീപിച്ചു. വിദേശ സംഭാവന സ്വീകരിച്ചതില്‍ ചട്ടലംഘനം ഉണ്ടായിട്ടില്ലെന്നാണ് സന്തോഷ് ഈപ്പന്റെ വാദം. കേസില്‍ ഇദ്ദേഹത്തെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു.