നടിയെ ആക്രമിച്ച കേസ്; വിചാരണ പൂര്‍ത്തിയാക്കാന്‍ ആറ് മാസത്തെ സമയം കൂടി അനുവദിച്ചു

ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസിലെ വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സുപ്രീം കോടതി ആറ് മാസത്തെ സമയം കൂടി അനുവദിച്ചു. ഇനി സമയം നീട്ടി നല്‍കില്ല എന്നും കോടതി വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട എല്ലാവരും വിചാരണ നടപടി നിര്‍ദേശിച്ച സമയത്തിന് ഉള്ളില്‍ പൂര്‍ത്തിയാക്കാന്‍ സഹകരിക്കണം എന്നും കോടതി നിര്‍ദേശിച്ചു.

കഴിഞ്ഞ ഓഗസ്റ്റില്‍ സുപ്രീം കോടതി പുറത്ത് ഇറക്കിയ ഉത്തരവ് പ്രകാരം വിചാരണ കോടതിയിലെ നടപടികള്‍ ഫെബ്രുവരി ആദ്യ വാരം പൂര്‍ത്തിയാകേണ്ടത് ആയിരുന്നു. എന്നാല്‍ പ്രോസിക്യുഷന്റെ ട്രാന്‍സ്ഫര്‍ പെറ്റിഷനുകളും, പ്രോസിക്യുട്ടര്‍ ഹാജരാകാത്തതിനാലും സുപ്രീം കോടതി നിര്‍ദേശിച്ച സമയത്തിന് ഉള്ളില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല എന്ന് പ്രത്യേക വിചാരണ കോടതി ജഡ്ജി ഹണി എം വര്‍ഗീസ് സുപ്രീം കോടതിയെ കത്തിലൂടെ അറിയിച്ചു. വിചാരണ കോടതി ജഡ്ജിയുടെ ആവശ്യം അംഗീകരിച്ച് കൊണ്ട് ആഗസ്ത് മാസത്തിന് ഉള്ളില്‍ വിചാരണ പൂര്‍ത്തിയാക്കി വിധി പ്രസ്താവിക്കണം എന്ന് സുപ്രീം കോടതി നിര്‍ദേശിച്ചു.