രാമക്ഷേത്ര നിര്‍മ്മാണത്തിന് ആയിരം കോടി അധികം ലഭിച്ചു, മിച്ചം വരുന്ന തുകയില്‍ ആരംഭിക്കുന്നത് വൻപദ്ധതികൾ

അയോദ്ധ്യ : ഉത്തര്‍ പ്രദേശിലെ അയോദ്ധ്യയില്‍ ഉയരുന്ന രാമക്ഷേത്രത്തിനായി രാജ്യമെമ്പാടും നടന്ന ധനസമാഹരണ യജ്ഞം 45 ദിവസത്തിന് ശേഷം ശനിയാഴ്ച അവസാനിച്ചിരുന്നു. ധനസമാഹരണ യജ്ഞത്തിലൂടെ 2,100 കോടി രൂപ സമാഹരിച്ചതായി ട്രസ്റ്റുമായി ബന്ധപ്പെട്ടുള്ള റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നു. ക്ഷേത്ര സമുച്ചയം നിര്‍മ്മിക്കുന്നതിനായി 1100 കോടി രൂപയാണ് ട്രസ്റ്റ് കണക്കാക്കിയിരുന്നത്. എന്നാല്‍ പ്രതീക്ഷിച്ചതിലും ആയിരം കോടി അധികം ലഭിച്ചു.

 

ഹിന്ദുസമുദായത്തിന് പുറത്തുള്ളവരും ക്ഷേത്രനിര്‍മ്മാണത്തിനായി ഉദാരമായി സംഭാവന ചെയ്തിരുന്നു. കറന്‍സിക്ക് പുറമേ സ്വര്‍ണം, വെള്ളി എന്നീ രൂപത്തിലും സംഭാവനകള്‍ അയോദ്ധ്യയിലേക്ക് പ്രവഹിച്ചിരുന്നു. ഇതിന്റെ മൂല്യം കണക്കാക്കിയിട്ടില്ല. ഒരു ഘട്ടത്തില്‍ ഇനിയും വെള്ളി ക്ഷേത്രത്തിലേക്ക് സംഭാവന ചെയ്യരുതെന്ന് ട്രസ്റ്റിന് ഭക്തരോട് അപേക്ഷിക്കേണ്ട അവസ്ഥയുണ്ടായിരുന്നു. വെള്ളിക്കട്ടകള്‍ സൂക്ഷിക്കുവാന്‍ ലോക്കറുകളില്‍ സ്ഥലമില്ലാത്തതിനെ തുടര്‍ന്നായിരുന്നു ഇത്.

കണക്കാക്കിയതിലും അധികമായി ലഭിച്ച തുക എങ്ങനെ വിനിയോഗിക്കണമെന്ന ചര്‍ച്ചയും ആരംഭിച്ചിട്ടുണ്ട്. അയോദ്ധ്യ നഗരിയുടെ വികസനത്തിനായി ഉപയോഗിക്കണമെന്നും, അതല്ല സീതാദേവിയുടെ പേരില്‍ സംസ്‌കൃത സര്‍വകലാ ശാല നിര്‍മ്മിക്കണമെന്നും അഭിപ്രായമുണ്ടായി, അയോദ്ധ്യയിലെത്തുന്നവര്‍ക്ക് സൗജന്യമായി പാല്‍ വിതരണം ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ക്കായി പണം ഉപയോഗിക്കണമെന്നും ആലോചനയുണ്ട്. അയോധ്യയിലെ തകര്‍ന്നുകിടക്കുന്ന ക്ഷേത്രങ്ങള്‍ നവീകരിക്കാന്‍ ഈ പണം ഉപയോഗിക്കണമെന്ന അഭിപ്രായമാണ് ഹനുമാന്‍ ഗാരി ക്ഷേത്ര പുരോഹിതന്‍ മഹാന്ത് രാജു ദാസിനുള്ളത്.