തനിക്ക് സന്തോഷ് ഈപ്പന്‍ ഫോണ്‍ തന്നിട്ടില്ലെന്ന് വിനോദിനി; കൊടുത്തത്‌‌ സ്വപ്നയ്ക്കെന്ന് യുണീടാക്ക് ഉടമ

    തിരുവനന്തപുരം/കൊച്ചി: ഐഫോണ്‍ വിവാദത്തില്‍ പ്രതികരണവുമായി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനിയും യൂണിടാക് ഉടമ സന്തോഷ് ഈപ്പനും. സന്തോഷ് ഈപ്പനെ അറിയില്ലെന്നും തനിക്ക് സന്തോഷ് ഈപ്പന്‍ ഫോണ്‍ തന്നിട്ടില്ലെന്നുമാണ് വിനോദിനി അറിയിച്ചത്.

    ഐ ഫോണ്‍ വിവാദവുമായി ബന്ധപ്പെട്ട് പരസ്യമായി പ്രതികരിക്കാന്‍ വിനോദിനി തയ്യാറായിട്ടില്ല. എന്നാല്‍ ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന ആരോപണം നിഷേധിക്കുകയാണ് അവര്‍. കസ്റ്റംസിന്റെ ഭാഗത്ത് നിന്ന് ചോദ്യം ചെയ്യാനായി ഒരു നോട്ടീസും ലഭിച്ചിട്ടില്ലെന്നും ഈ വാര്‍ത്ത അടിസ്ഥാന രഹിതമാണെന്നും അവര്‍ പറഞ്ഞു.

    അതേ സമയം താന്‍ ഐഫോണുകള്‍ കൊടുത്തത് സ്വപ്ന സുരേഷിനാനെണന്നും വിനോദിനിയെ അറിയില്ലെന്നുമാണ് സന്തോഷ് ഈപ്പന്‍ വ്യക്തമാക്കിയത്. ലൈഫ് മിഷന്‍ കരാര്‍ ലഭിക്കുന്നതിന് കോഴയായ നല്‍കിയ ഐഫോണുകളിലൊന്ന് ഉപയോഗിച്ചെന്ന് കാണിച്ച് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കസ്റ്റംസ് വിനോദിനിയ്ക്ക് നോട്ടീസ് നല്‍കിയ പശ്ചാത്തലത്തിലായിരുന്നു ഇരുവരുടേയും പ്രതികരണം.

    താന്‍ ആറു ഫോണുകള്‍ വാങ്ങിയെന്നും അവ സ്വപ്ന സുരേഷിനാണ് കൈമാറിയതെന്നും സന്തോഷ് ഈപ്പന്‍ പറയുന്നു. വില കൂടിയ ഫോണ്‍ കോണ്‍സുല്‍ ജനറലിന് നല്‍കാനാണെന്നാണ് പറഞ്ഞിരുന്നത്. വിനോദിനിയെ നേരിട്ട് അറിയില്ലെന്നും സന്തോഷ് കൂട്ടിച്ചേര്‍ത്തു.

    അതേ സമയം തനിക്ക്‌ സ്വപ്ന ഫോൺ തന്നിരുന്നോ എന്ന കാര്യത്തിൽ വിനോദിനി ബാലകൃഷ്ണൻ വ്യക്തത വരുത്തിയിട്ടില്ല.