ശബരിമല: വിശ്വാസ സംരക്ഷണത്തിന് ജീവന്‍ നല്‍കാനും തയ്യാറെന്ന് ശോഭ സുരേന്ദ്രന്‍

തിരുവനന്തപുരം: ശബരിമലയിലെ ആചാരവും വിശ്വാസവും സംരക്ഷിക്കാന്‍ ജീവന്‍ നല്‍കാന്‍ പോലും തയ്യാറാണെന്ന് കഴക്കൂട്ടത്തെ എന്‍ഡിഎ സ്ഥാനാര്‍ഥി ശോഭ സുരേന്ദ്രന്‍. ആചാരലംഘനത്തിന് തയ്യാറായിരിക്കുന്ന എല്‍ഡിഎഫിനും ഗ്യാലറിയിരുന്ന് കളികാണുന്ന യുഡിഎഫിനും വിശ്വാസികളുടെ ശക്തി തെരഞ്ഞെടുപ്പ് കഴിഞ്ഞ് പെട്ടി പൊട്ടിക്കുമ്പോള്‍ മനസ്സിലാകുമെന്നും അവര്‍ തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
അവസരം ലഭിച്ചാല്‍ ഇനിയും ആചാരം ലംഘിക്കുമെന്നാണ് സിപിഐ സെക്രട്ടറി കാനം രാജേന്ദ്രന്റെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും പ്രസ്താവനകള്‍ വ്യക്തമാക്കുന്നത്. ശബരിമലയെ തകര്‍ക്കാന്‍ നീക്കം നടന്നപ്പോള്‍ ഒരു ബിജെപിക്കാരനും വീട്ടില്‍ കിടന്ന് സുഖമായി ഉറങ്ങുകയായിരുന്നില്ല. മറിച്ച് ആചാരംസംരക്ഷണത്തിനായി തെരുവില്‍ സമരത്തിലായിരുന്നു. ആക്ടിവിസ്റ്റുകളെ പോലീസ് യൂണിഫോം ധരിപ്പിച്ച മലകയറ്റിച്ച മന്ത്രിയാണ് കടകംപള്ളി സുരേന്ദ്രന്‍. തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ അദ്ദേഹത്തിന് പെട്ടെന്ന് ഭക്തിയും ഖേദപ്രകടനവും ഒക്കെയുണ്ടായി.
അയ്യപ്പസ്വാമിയെ അധിക്ഷേപിക്കുന്ന സ്വരാജിനോടും യുവതീപ്രവേശം വേണമെന്ന യെച്ചൂരിയോടും കഴക്കൂട്ടത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കടകംപള്ളി സുരേന്ദ്രന് എന്ത് നിലപാടാണുള്ളതെന്ന് അറിയാന്‍ കഴക്കൂട്ടത്തെ വോട്ടര്‍മാര്‍ക്ക് ആഗ്രഹമുണ്ട്. യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയില്‍ നല്‍കിയിരിക്കുന്ന സത്യവാങ് മൂലം തിരുത്തില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയനോട് യോജിക്കുന്നുണ്ടോ എന്ന് കടകംപള്ളി തുറന്ന് പറയണം. പുട്ടുപൊടി ഉണ്ടാക്കാനുള്ള ചുമതലയല്ല കേരളത്തിലെ ജനം കടകംപള്ളിയെ ഏല്‍പ്പിച്ചത്. വിശ്വാസം സംരക്ഷിക്കുന്നതിനും ക്ഷേത്രകാര്യങ്ങള്‍ യഥാവിധി നിര്‍വഹിക്കുന്നതിനുമാണ് അദ്ദേഹത്തെ ദേവസ്വംമന്ത്രിയാക്കിയത്. അത് ലംഘിച്ച കടകംപള്ളിയെ വിശ്വാസികള്‍ ഉചിതമായി ശിക്ഷിക്കും.
കേരളത്തിന് പുറത്ത് സംഗമിക്കുന്ന രണ്ട് മാലിന്യപ്പുഴകളാണ് എല്‍ഡിഎഫും യുഡിഎഫും. 2016ല്‍ കേന്ദ്രകമ്മിറ്റി അംഗവും മുന്‍ എംപിയുമായ എന്‍.എന്‍. കൃഷ്ണദാസ് മൂന്നാം സ്ഥാനത്തായത് എല്‍ഡിഎഫ് കോണ്‍ഗ്രസുകാരനായ ഷാഫി പറമ്പിലിന് വോട്ടുമറിച്ച് നല്‍കിയതുകൊണ്ടാണ്. ഈ സംഭവത്തില്‍ പുറത്താക്കിയ 16 സിപിഎമ്മുകാരെ പാര്‍ട്ടി ഉന്നതനേതൃത്വം ഇടപെട്ട് പിന്നീട് തിരിച്ചെടുത്തു. ബിജെപി കഴിഞ്ഞതവണ ഏഴു സ്ഥലത്താണ് രണ്ടാമതെത്തിയത്. സിപിഎം-കോണ്‍ഗ്രസ് അവിശുദ്ധ കൂട്ടുകെട്ടാണ് ബിജെപിയെ പരാജയപ്പെടുത്തിയത്. ഇതു തിരിച്ചറിഞ്ഞ കേരളത്തിലെ വോട്ടര്‍മാര്‍ക്ക് ഇക്കുറി തെറ്റുപറ്റില്ല.
ചെറുപ്പക്കാരായ ഉദ്യോഗാര്‍ഥികള്‍ ജോലിക്കുവേണ്ടി മുട്ടിലിഴഞ്ഞ് സമരം ചെയ്യുകയാണ് കേരളത്തില്‍. ഭാര്യമാരെയും സ്വന്തക്കാരെയും ബന്ധുക്കളെയും ഉന്നത പദവികളിലടക്കം പിന്‍വാതിലിലൂടെ നിയമിച്ച സര്‍ക്കാര്‍ സിപിഎം നേതാക്കളുടെ കുടുംബങ്ങളെ രക്ഷപ്പെടുത്തി. സരിതയെ പോലുള്ളവര്‍ ഏജന്റുമാരാക്കി കോടികള്‍ കൈക്കൂലി വാങ്ങി സിപിഎം നേതാക്കള്‍ അര്‍ഹതപ്പെട്ടവരില്‍ നിന്ന് ഉദ്യോഗം തട്ടിയെടുത്തു. ഉദ്യോഗം ലഭിക്കാതെ ഇന്നും സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ചെയ്യുന്ന പാവപ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്കുവേണ്ടിയാണ് ബിജെപി തെരുവില്‍ സമരം ചെയ്യുന്നത്.
കഴക്കൂട്ടത്തെ ബൈപ്പാസിന് 860 കോടിരൂപയും ഫ്‌ളൈഓവറിന് 160 കോടിയും നല്‍കി യഥാര്‍ഥ വികസനം എന്താണെന്ന് കേരളത്തിന് കാണിച്ചുകൊടുത്തത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരാണ്. 300 ലധികം പദ്ധതികളാണ് കേരളത്തിന് കേന്ദ്രം നല്‍കിയത്. പ്രധാനമന്ത്രി ആവാസ് യോജന വഴി തിരുവനന്തപുരം ജില്ലയില്‍ 18,600 വീടുകളും കേരളത്തില്‍ 1,25,767 വീടുകളുമാണ് കേന്ദ്രം നിര്‍മിച്ചത്. തിരുവനന്തപുരം സ്മാര്‍ട്ട് സിറ്റി വരുന്നതോടെ കഴക്കൂട്ടത്തിന് വലിയ പ്രാധാന്യം ലഭിക്കും. കെട്ടിപ്പൊക്കിയാല്‍ ഉടന്‍ തകരുന്ന പാലാരിവട്ടം മോഡല്‍ വികസനം വേണോ കരുത്തുറ്റ പാമ്പന്‍പാലം മോഡല്‍ വികസനം വേണോ എന്ന് കേരളത്തിന് തീരുമാനിക്കാനുള്ള അവസരമാണിപ്പോള്‍ കൈവന്നിരിക്കുന്നത്. മെട്രോമാന്‍ ഇ. ശ്രീധരന്റെ നേതൃത്വത്തിലുള്ള യഥാര്‍ഥവികസനം കേരളത്തില്‍ കാഴ്ചവയ്ക്കാന്‍ എന്‍ഡിഎക്ക് സാധിക്കുമെന്നും ശോഭസുരേന്ദ്രന്‍ പറഞ്ഞു.