പിണറായിക്ക്് അന്തസുണ്ടെങ്കില്‍ ശബരിമല വിഷയത്തില്‍ നിലപാട് തെറ്റിയെന്ന് പറയണം: രമേശ് ചെന്നിത്തല

ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തിലെ വിശ്വാസ സമൂഹത്തെ വീണ്ടും മുഖ്യമന്ത്രി വഞ്ചിക്കുകയാണ്. അവരുടെ മുറിവില്‍ മുളക് തേക്കുകയാണ് മുഖ്യമന്ത്രി ചെയ്തിട്ടുള്ളത് എന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.

”ഈ കബളിപ്പിക്കല്‍ നിര്‍ത്തിക്കൂടേ? എത്ര നാളായി കബളിപ്പിക്കല്‍. ദേവസ്വം മന്ത്രി മാപ്പു ചോദിക്കുന്നു. മുഖ്യമന്ത്രി മൗനം പാലിക്കുന്നു. യച്ചൂരി പഴയ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നു. പിണറായി വിജയന്‍ അഴകൊഴമ്പന്‍ നിലപാട് സ്വീകരിക്കുന്നു. ധൈര്യമുണ്ടോ, പിണറായിക്ക് കഴിഞ്ഞ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നു എന്ന് പറയാന്‍? ഞാന്‍ വെല്ലുവിളിക്കുകയാണ്. പിണറായി വിജയന് അന്തസുണ്ടെങ്കില്‍ കഴിഞ്ഞ നിലപാട് തെറ്റിപ്പോയെന്നു പറഞ്ഞ് ജനങ്ങളോട് മാപ്പുചോദിക്കുകയാണ് വേണ്ടത്. നാട്ടിലെ ജനങ്ങളോട് സത്യം പറയണം. വനിതാമതില്‍ പിടിച്ചത് തെറ്റായിപ്പോയെന്ന് പറയണം.”- ചെന്നിത്തല പറഞ്ഞു.

നവോത്ഥാന നായകന്റെ കപട വേഷം കേരളത്തിലെ മുഖ്യമന്ത്രീ, അങ്ങ് അഴിച്ചുവെക്കുകയാണ് വേണ്ടത്. അന്തസുണ്ടെങ്കില്‍ പിണറായി വിജയന്‍ ജനങ്ങളോട് മാപ്പുചോദിക്കണം. അഫിഡവിറ്റ് തിരുത്തിക്കൊടുക്കണം. അതിന് തയ്യാറുണ്ടോ? അഫിഡവിറ്റ് തിരുത്തിയില്ലെങ്കില്‍ വിശ്വാസികള്‍ക്കെതിരായ വിധി സുപ്രിംകോടതിയില്‍ നിന്ന് ഉണ്ടാവും. അതുകൊണ്ട് വിശ്വാസികളോട് താത്പര്യമുണ്ടെങ്കില്‍ അഫിഡവിറ്റ് തിരുത്തിക്കൊടുക്കണമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.