ഹെലികോപ്ടറിലെത്തി സുരേഷ് ഗോപി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

    തൃശ്ശൂര്‍: തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. തൃശൂരില്‍ ഹെലികോപ്ടറിലെത്തിയ സുരേഷ് ഗോപി പുഴയ്ക്കലില്‍ നിന്ന് ബൈക്ക് റാലിയുടെ അകമ്പടിയോടെയാണ് കളക്ടറേറ്റിലെത്തിയത്. തൃശൂരില്‍ ശക്തമായ മത്സരസാധ്യതയുണ്ടെന്ന് ആവര്‍ത്തിച്ച സുരേഷ് ഗോപി എംപി തൃശ്ശൂരിലെ വോട്ടര്‍മാര്‍ തനിക്ക് വിജയം തരുമെന്നും പറഞ്ഞു.

    എല്ലാ ക്ഷേത്രങ്ങളും വിശ്വാസികളുടെ കൈയിലെത്തുമെന്നും അതൊന്നും വൃത്തികെട്ട രാഷ്ട്രീയക്കാരുടെ കൈകളിലല്ല ഉണ്ടാവുകയെന്നും പറഞ്ഞ സുരേഷ് ഗോപി ശബരിമലയ്ക്കായി പാര്‍ലമെന്റില്‍ നിയമനിര്‍മ്മാണം നടത്തുമെന്നും അതിനായുള്ള പ്രവര്‍ത്തനങ്ങള്‍ ഇതിനോടകം കേന്ദ്രനേതാക്കള്‍ തുടങ്ങി കഴിഞ്ഞെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
    മത്സര സാധ്യത എന്താണെന്ന് ബുദ്ധിയുള്ളവര്‍ക്ക് മനസിലാകും. ശബരിമല ഈ തിരഞ്ഞെടുപ്പിലും പ്രചാരണ വിഷയമാണെന്നും ഇതേക്കുറിച്ചുള്ള സീതാറാം യെച്ചൂരിയുടെ പ്രസ്താവന പുച്ഛിച്ചു തള്ളുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞു. കഴക്കൂട്ടത്ത് ശോഭാ സുരേന്ദ്രന്‍ മത്സരിക്കുന്നതിനെ പരാമര്‍ശിച്ചു കൊണ്ട് അസുര നിഗ്രഹത്തിനായി തിരുവനന്തപുരത്ത് മാളികപുറമിറങ്ങിയെന്നും  സുരേഷ് ഗോപി പറഞ്ഞു.