അധികാരത്തിലെത്തിയാല്‍ പിണറായിക്ക് കല്‍ത്തുറുങ്ക്, യുഡിഎഫ് തോറ്റാല്‍ കേരളത്തില്‍ മൂന്നാം ശക്തി വരും: കെ സുധാകരന്‍

    കണ്ണൂര്‍: യുഡിഎഫ് അധികാരത്തിലെത്തിയാല്‍ മുഖ്യമന്ത്രി പിണറായി വിജയന് കല്‍ത്തുറുങ്ക് ഉറപ്പാണെന്ന് കെ സുധാകരന്‍ എംപി. ഇരിക്കൂറിലെ തെരഞ്ഞെടുപ്പ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വപ്ന സുരേഷിനെ മുഖ്യമന്ത്രി നാല് വര്‍ഷം കൊണ്ടുനടന്നു, പിന്നീട് ഐടി കോര്‍ഡിനേറ്ററാക്കി, ഒരേ ഹോട്ടലില്‍ താമസിപ്പിച്ചു എന്നിട്ടും അറിയില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. കേരളത്തില്‍ അഞ്ച് കൊല്ലം എല്‍ഡിഎഫ് അഞ്ച് കൊല്ലം യുഡിഎഫ് എന്ന സാഹചര്യമല്ല. ഇക്കുറി യുഡിഎഫ് തോറ്റാല്‍ മൂന്നാമതൊരു ശക്തി ഉയര്‍ന്നുവരുമെന്നും അദ്ദേഹം പറഞ്ഞു.

    ചുരുങ്ങിയ ദിവസം കൊണ്ട് ഇരിക്കൂറിലെ വിജയം ഉറപ്പാക്കാനുള്ള പ്രചാരണം പൂര്‍ത്തിയാക്കാനാകുമെന്ന് അദ്ദേഹം പറഞ്ഞു. ഇരിക്കൂറില്‍ പ്രശ്‌ന പരിഹാരമായിട്ടില്ല. രണ്ടു ദിവസം കൊണ്ട് പരിഹാരമുണ്ടാക്കാമെന്ന ഉറപ്പ് നേതൃത്വം നല്‍കിയിട്ടുണ്ട്. സംസ്ഥാനത്ത് യുഡിഎഫ് അധികാരത്തിലെത്തിയാല്‍ പിണറായി വിജയന് കല്‍തുറങ്കല്‍ ഉറപ്പാണ്. പിണറായി വിജയന്‍ ഉള്ളുപ്പില്ലായ്മയുടെ പ്രതീകമാണ്. ഓഖി ദുരന്തത്തില്‍ മൃതദേഹങ്ങള്‍ കടല്‍ തീരത്ത് അടിഞ്ഞപ്പോള്‍, ഫയല്‍ നോക്കിയിരുന്ന ക്രൂരനാണ് മുഖ്യമന്ത്രി. ജനങ്ങള്‍ നേരിട്ടപ്പോള്‍ റവന്യു മന്ത്രിയുടെ കാറില്‍ മുഖ്യമന്ത്രി രക്ഷപ്പെട്ടു. ജനങ്ങളുടെ ആക്രമണത്തില്‍ നിന്ന് രക്ഷപെട്ട മുഖ്യമന്ത്രിയില്‍ നിന്ന് ഈ നാട് എന്ത് ഔന്നത്യമാണ് പ്രതീക്ഷിക്കേണ്ടതെന്നും അദ്ദേഹം ചോദിച്ചു.

    ഈ മുഖ്യമന്ത്രിയെ വിശ്വാസിക്കാമോ? എംവി രാഘവനെ കൊല്ലാന്‍ പോയ പുഷ്പന്‍ എന്ന ചെറുപ്പക്കാരന് മുഖ്യമന്ത്രി ദുരിതാശ്വാസ ഫണ്ടില്‍ നിന്ന് പണം നല്‍കി. കേരളത്തിലെ ജനങ്ങളുടെ മുഖത്ത് നോക്കി കളവ് പറയാനുള്ള തൊലിക്കട്ടിയുള്ള മുഖ്യമന്ത്രി പിണറായി വിജയനല്ലാതെ ആരാണ്? നാലു വര്‍ഷം കൊണ്ട് നടന്ന, ഐ ടി കോഡിനേറ്ററാക്കി, താമസിക്കുന്ന ഹോട്ടലില്‍ താമസിപ്പിച്ച സ്വപ്നയെ അറിയില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ജനം അറിയാതിരിക്കാനുള്ള വസ്തുതകള്‍ ഉള്ളത് കൊണ്ടാണ് സ്വപ്നയെ അറിയില്ലന്ന് പറയാന്‍ കാരണം. പത്താം ക്ലാസ് പാസാകാത്ത തെരുവോര പെണ്‍കുട്ടിയെ കൊണ്ടുപോയി, വലിയ മുറിയും, വന്‍ ശമ്പളവും കൊടുത്ത ആളാണ് മുഖ്യന്ത്രി.

    തീരദേശ മത്സ്യബന്ധന കരാര്‍ ഇല്ലന്ന് പറഞ്ഞു. പിന്നെ എങ്ങനെയാണ് അത് റദ്ദാക്കിയതെന്നും അദ്ദേഹം ചോദിച്ചു. മുഖ്യമന്ത്രി ചെത്തുകാരന്റെ മകനാണ്. പിണറായി വിജയന്‍ പണക്കാരനാണ്. ജയരാജന്‍ ജഗജില്ലിയാണ്. 40 വണ്ടി അകമ്പടി വേണമെന്ന് പറഞ്ഞാല്‍, ഇത് കോരേട്ടന്റെ മകനാണെന്ന് ഞാന്‍ ചോദിച്ചാല്‍ തെറ്റാണോ? അഞ്ച് കൊല്ലം എല്‍ഡിഎഫ് അഞ്ചു കൊല്ലം യുഡിഎഫ് എന്ന സാഹചര്യമല്ല കേരളത്തിലുള്ളത്. യുഡിഎഫ് തോറ്റാല്‍ മൂന്നാമതൊരു ശക്തി ഉയര്‍ന്നു വരുമെന്ന് പ്രവര്‍ത്തകരെ ഗൗരവത്തോടെ ഓര്‍മ്മിപ്പിക്കുന്നു. പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക എന്നതാണ് കേരളത്തിലെ സാഹചര്യമെന്നും അദ്ദേഹം പറഞ്ഞു.