ശരണം വിളിച്ച് നരേന്ദ്ര മോദി; വിശ്വാസി സമൂഹത്തെ ലാത്തികൊണ്ട് നേരിട്ടത് വിശ്വസിക്കാനാകുന്നില്ലെന്ന് പ്രധാനമന്ത്രി

    പത്തനംതിട്ട: എല്‍ഡിഎഫ്- യുഡിഎഫ് മുന്നണികള്‍ക്കെതിരെ അതിരൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ദുര്‍ഭരണത്തിന് എതിരായും അടിച്ചമര്‍ത്തലുകള്‍ക്ക് എതിരായും ജനങ്ങള്‍ പ്രതികരിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി ഓര്‍മപ്പെടുത്തി. കോന്നിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൈകള്‍ മുകളിലേക്കുയര്‍ത്തി സ്വാമിയേ ശരമണയ്യപ്പ എന്ന് ശരണം വിളിച്ചായിരുന്നു മോദി പ്രസംഗത്തിന് തുടക്കമിട്ടത്. സാഹോദര്യത്തിന്റേയും ആത്മീയതയുടേയും മണ്ണില്‍ എത്താന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

    ദുഃഖവെള്ളിയാഴ്ച ദിനത്തില്‍ യേശുവിന്റെ പീഡാനുഭവങ്ങളേയും മോദി പ്രസംഗത്തില്‍ പരാമര്‍ശിച്ചു. പത്തനംതിട്ടയിലെ ക്ഷേത്രങ്ങളുടെ പേരുകള്‍ എടുത്ത് പറഞ്ഞ മോദി, കവി പന്തളം കേരള വര്‍മയേയും അനുസ്മരിച്ചു.

    ദുര്‍ഭരണത്തിന് എതിരായി, അടിച്ചമര്‍ത്തലുകള്‍ക്ക് എതിരായിട്ട് ജനങ്ങള്‍ പ്രതികരിച്ചിട്ടുണ്ട്. അടിയന്തരവാസ്ഥ കാലത്ത് വിവിധ ആശയത്തിലുള്ളവര്‍ ഒന്നിച്ചു. വിദ്യാസമ്പന്നരായിട്ടുള്ള ആളുകള്‍ ബിജെപിക്കൊപ്പം ചേര്‍ന്ന് നടന്നുകൊണ്ടിരിക്കുകയാണ്. മെട്രോമാനെ പോലുള്ള ആളുകളുടെ ബിജെപിയിലേക്കുള്ള കടന്നുവരവ് രാഷ്ട്രീയ കണക്കുകൂട്ടലുകളെ പാടെ തെറ്റിച്ചു.

    എല്‍ഡിഎഫും യുഡിഎഫും അവരുടേതായ ഏഴ് പാപങ്ങളാണ് കഴിഞ്ഞ കാലങ്ങളായി നടത്തിയിട്ടുള്ളത്. ദുരഭിമാനവും അഹങ്കാരവും മുഖമുദ്രയാക്കി പ്രവര്‍ത്തിച്ചുവെന്നതാണ് ഒന്നാമത്തേത്. എല്‍ഡിഎഫിനേയും യുഡിഎഫിനേയും ഒരിക്കലും പരാജയപ്പെടുത്താനാവില്ലെന്ന അഹങ്കാരമാണ് രണ്ടു മുന്നണികള്‍ക്കും. പണത്തോടുള്ള അത്യാര്‍ത്തിയാണ് രണ്ടാമത്തേത്. കഴിഞ്ഞ കാലങ്ങളില്‍ നടത്തിയിട്ടുള്ള ഡോളര്‍, സോളാര്‍ തുടങ്ങിയ തട്ടിപ്പുകളും അഴിമതികളും നാം കണ്ടു. ഈ നാട്ടിലെ ജനങ്ങളോടുള്ള ഒടുങ്ങാത്ത പകയാണ് മൂന്നാമത്തേത്. സ്വന്തം നാട്ടിലെ വിശ്വാസി സമൂഹത്തെ ഇങ്ങനെ ലാത്തി കൊണ്ട് നേരിടുന്ന ഒരു സര്‍ക്കാരുണ്ടെന്നത് വിശ്വസിക്കാനാകുന്നില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.

    പരസ്പരമുള്ള അസൂയയാണ് നാലാമത്തേത്. അഴിമതിയുടെ കാര്യത്തില്‍ എല്‍ഡിഎഫിനും യുഡിഎഫിനും പരസ്പരം അസൂയയാണ്. ആര് കൂടുതല്‍ അഴിമതി നടത്തുമെന്നാണ് അവര്‍ ചിന്തിക്കുന്നത്. അധികാരക്കൊതിയാണ് അഞ്ചാമത്തേത്. വര്‍ഗീയ ശക്തികള്‍, ക്രിമിനല്‍ സഖ്യങ്ങള്‍ എന്നിവരുമായി സഖ്യമുണ്ടാക്കി അധികാരത്തിലെത്താനാണ് രണ്ടു മുന്നണികളും ശ്രമിക്കുന്നത്. മുത്തലാഖ് വിഷയത്തില്‍ സ്ത്രീവിരുദ്ധ നിലപാടാണ് മുസ്ലിംലീഗ് എടുത്തിട്ടുള്ളത്. കുടുംബാധിപത്യത്തിന്റെ രാഷ്ട്രീയമാണ് ആറാമത്തേത്. രണ്ട് മുന്നണികളും കുടുംബാധിപത്യം വ്യാപിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. നേതാക്കളുടെ മക്കളുടെ ചെയ്തികള്‍ നാം കണ്ടുകൊണ്ടിരിക്കുന്നതാണ്. ഇടതുപക്ഷത്തെ ഒരു നേതാവിന്റെ മകന്‍ കഴിഞ്ഞ കുറച്ച് കാലങ്ങളായി ചെയ്ത വിക്രിയകള്‍ പറയാന്‍ ആഗ്രഹിക്കുന്നില്ല. എല്ലാവര്‍ക്കും അതറിയാം. നിഷ്‌ക്രിയത്വമാണ് അവരുടെ മുഖമുദ്രയെന്നും ഏഴാമതായി മോദി പറഞ്ഞു. സ്വന്തം കാര്യങ്ങള്‍ക്ക് മുന്നില്‍ ജനം രണ്ടാമത്തെ കാര്യമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.