*പരമ്പരാഗത ജൈവകൃഷിയിലേക്ക് ഭാരതം മടങ്ങണം: മോഹന്‍ ഭാഗവത്*

നാഗപൂര്‍: പരമ്പരാഗത ജൈവകൃഷിയിലേക്ക് ഭാരതം മടങ്ങണമെന്ന് ആര്‍എസ്എസ് സര്‍ സംഘചാലക് മോഹന്‍ ജി ഭാഗവത്. മനുഷ്യരുടെ ആരോഗ്യം നിലനിര്‍ത്താന്‍ ജൈവകൃഷി അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം പറഞ്ഞു. വര്‍ഷ പ്രതിപദ ആഘോഷങ്ങള്‍ക്ക് മുന്നോടിയായി സ്വയം സേവകര്‍ക്ക് നല്‍കിയ സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
ഗ്രാമങ്ങളുടെ വികാസത്തിലാണ് ഭാരതത്തിന്റെ ഭാവി. ഗ്രാമങ്ങളുടെ നിലനില്‍പ്പ് കൃഷിയിലും കര്‍ഷകരിലുമാണ്. ഇവ രണ്ടിന്റെയും യഥാതഥമായ വികാസം സംഭവിക്കേണ്ടതുണ്ട്. അതിനായി വര്‍ഷ പ്രതിപദ ആഘോഷങ്ങളോടനുബന്ധിച്ച് ഭൂമി സുപോഷണ്‍ അഭിയാന്‍ (മണ്ണ് ഫലഭൂയിഷ്ഠമാക്കല്‍) എന്ന പദ്ധതി രാജ്യമെമ്പാടും ആരംഭിക്കുകയാണ്. എല്ലാ സ്വയംസേവകരും ഇതിന്റെ ഭാഗമാകണം. പരമ്പരാഗത ജൈവകൃഷി പ്രോത്സാഹിപ്പിച്ച് മണ്ണിന്റെ ഗുണമേന്മ നാം വീണ്ടെടുക്കണം. രാസവളം വര്‍ധിച്ച തോതില്‍ ഉപയോഗിച്ചതുമൂലം നമ്മുടെ മണ്ണിന്റെ ജൈവിക ഘടനയില്‍ മാറ്റം വരികയും തദ്വാരാ ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ ഭാരതത്തില്‍ വര്‍ധിച്ചുവരികയും ചെയ്യുന്നു. ഇതില്‍ നിന്ന് രക്ഷനേടാന്‍ നമ്മുടെ ആ പഴയ ജൈവകൃഷിയിലേക്ക് മടങ്ങുക മാത്രമാണ് പോംവഴി. അതിനാല്‍ നമ്മുടെ രാജ്യത്തെ കര്‍ഷകര്‍ രാസവളത്തിന്റെ ഉപയോഗം പരമാവധി കുറച്ച് ജൈവകൃഷി പുനരാരംഭിക്കണം. അതിലേക്ക് സ്വയംസേവകരും ഭാഗഭാക്കാകണമെന്നും സര്‍ സംഘ ചാലക് മോഹന്‍ ജി ഭാഗവത് പറഞ്ഞു.                                                                                                                                                                                                  ഭൂമി പോഷണ യജ്ഞത്തിന് 13ന് തുടക്കം….                                                                    തിരുവനന്തപുരം: ഭൂമിയുടെ സമ്പുഷ്ടീകരണവും സംരക്ഷണവും ലക്ഷ്യമിട്ട് പത്തോളം സംഘടനകളുടെ ആഭിമുഖ്യത്തില്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് ഈ മാസം 13ന് ദേശീയ തലത്തില്‍ ആരംഭമാകും. ഈമാസം 13 ഭൗമദിനത്തില്‍ രാജ്യമൊട്ടാകെ രാവിലെ 10 മണിക്ക് ഭൂമിപൂജയോടെയാണ് ഇതിന് തുടക്കമാകുന്നത്. കേരളത്തിലും ഈ പ്രവര്‍ത്തനങ്ങള്‍ക്ക് വിവിധ സംഘടനകളുടെ ആഭിമുഖ്യത്തില്‍ തുടക്കമാകും. സ്വദേശിജാഗരണ്‍ മഞ്ച്, വിശ്വഹിന്ദ് പരിഷത്, വനവാസി കല്യാണാശ്രമം, ഭാരതീയ കിസാന്‍സംഘ്, ആരോഗ്യഭാരതി, സഹകാര്‍ഭാരതി, സേവാഭാരതി, ഭാരതീയ വിദ്യാഭവന്‍, ബാലഗോകുലം, ക്ഷേത്രസംരക്ഷണ സമിതി തുടങ്ങിയ സംഘടനകളാണ് ‘ഭൂ സുപോഷണ അഭിയാന്‍'(ഭൂമി പോഷണ യജ്ഞം) എന്ന് പേരിട്ടിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിക്കുന്നത്. വിവിധ സന്യാസീ മഠങ്ങള്‍, ട്രസ്റ്റുകള്‍, സന്നദ്ധസംഘടനകള്‍ തുടങ്ങിയവയും പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകും.
ഏപ്രില്‍ 13 വര്‍ഷപ്രതിപദ മുതല്‍ ആഗസ്റ്റ് 24 ഗുരുപൂജ വരെയാണ് ഭൂ സുപോഷണ അഭിയാന്‍. കാര്‍ഷിക വൃത്തിയെ കുറിച്ച് ബോധവത്കരണം, ജൈവകൃഷിയുടെ പ്രാധാന്യം അറിയിക്കല്‍, ഗോ സേവ, കൃഷിസ്ഥലം ദാനം ചെയ്യല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് ഈ കാലയളവില്‍ നടത്തുന്നത്. മെയ്5 മുതല്‍ ജൂണ്‍5 വരെ ഒരുമാസക്കാലം കൃഷിസംബന്ധമായ സെമിനാറുകളും ചര്‍ച്ചകളും കൃഷി വളര്‍ത്താനുള്ള ബോധവത്കരണപ്രവര്‍ത്തനങ്ങളും രാജ്യമൊട്ടാകെ നടത്തും.
ഭാരതത്തിലെ കാര്‍ഷിക ചിന്തയേയും ഭൂമി സമ്പുഷ്ടീകരണത്തിനുള്ള ദൃഢനിശ്ചയത്തേയും പുനഃസ്ഥാപിക്കാനുള്ള ആദ്യത്തെ കാല്‍വയ്പ്പാണിത്. മണ്ണോലിപ്പ് തടയുക, മണ്ണിനെ ഊര്‍വ്വരമാക്കാനുള്ള പദ്ധതികള്‍ നടപ്പിലാക്കുക, രാസവളങ്ങളും രാസ വസ്തുക്കളും രാസകീടനാശികളും ഉപയോഗിക്കാതിരിക്കുക, ജലസേചനത്തില്‍ ജലത്തിന്റെ ദുരുപയോഗം ഒഴിവാക്കുക, മരങ്ങള്‍ നടുക, പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുക തുടങ്ങിയ മാര്‍ഗ്ഗങ്ങളിലൂടെ ഭൂമിയെ സംരക്ഷിക്കുക എന്നതാണ് ഭൂമിപൂജാ ഉത്സവത്തിന്റെ പ്രധാന ലക്ഷ്യം.
ഇതോടനുബന്ധിച്ച് വിപുലമായ മുന്നൊരുക്കങ്ങളാണ് ഗ്രാമ-നഗര മേഖലകള്‍ കേന്ദ്രീകരിച്ച് നടക്കുന്നത്. കര്‍ഷകര്‍ കൃഷിഭൂമിയില്‍ നിന്നെടുത്ത ഒരുപിടി മണ്ണുമായി വേണം ഭൂമി പൂജയില്‍ പങ്കെടുക്കാന്‍. ഭൂമിയെ കേവലമൊരു സാമ്പത്തിക സ്രോതസ് മാത്രമായി കരുതി ചൂഷണം ചെയ്യുന്നതിലൂടെ ഭൂമിയുടെ അവസ്ഥ ആശങ്കാജനകമാണ്. ഈ സാഹചര്യത്തിലാണ് ഭൂമി സമ്പൂഷ്ടീകരണത്തിനും സംരക്ഷണത്തിനുമുള്ള ദേശീയജന മുന്നേറ്റം നടപ്പാക്കുന്നതിനാണ് വര്‍ഷപ്രതിപദ ദിനമായ ഏപ്രില്‍ 13ന് തുടക്കം കുറിക്കുന്നത്.