അനധികൃത സ്വത്ത് സമ്പാദനം: കെ എം ഷാജിയ്‌ക്കെതിരായ കേസ് പരിഗണിക്കുന്നത് വിജിലന്‍സ് കോടതി മാറ്റിവച്ചു

കോഴിക്കോട്: കെ എം ഷാജി എം എല്‍ എയ്ക്കെതിരായ അനധികൃത സ്വത്ത് സമ്പാദനക്കേസ് പരിഗണിക്കുന്നത് കോഴിക്കോട് വിജിലന്‍സ് കോടതി ഈ മാസം 23ലേക്ക് മാറ്റി. ജഡ്ജി അവധിയായതിനാലാണിത്. ഷാജിയുടെ കോഴിക്കോട്ടെയും കണ്ണൂരിലെയും വീടുകളില്‍ ഇന്നലെ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയ വിവരങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ കോടതിയെ അറിയിക്കും.

വിജിലന്‍സിന്റെ സ്‌പെഷ്യല്‍ യൂണിറ്റ് ഷാജിയുടെ കണ്ണൂരിലെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ അരക്കോടി രൂപ പിടിച്ചെടുത്തിരുന്നു. ഇന്നലെ രാവിലെ ആരംഭിച്ച പരിശോധന രാത്രിയാണ് അവസാനിച്ചത്.മുഖ്യമന്ത്രി പകപോക്കുകയാണെന്നായിരുന്നു റെയ്ഡിനെക്കുറിച്ചുള്ള എം എല്‍ എയുടെ പ്രതികരണം. ‘വീട്ടില്‍ നിന്ന് കണ്ടെടുത്ത പണത്തിന് രേഖയുണ്ട്. മൂന്നു ദിവസം അവധിയായതിനാല്‍ പണം ബാങ്കില്‍ അടക്കാനായില്ല. സ്ഥാനാര്‍ത്ഥിയായതിനാല്‍ പണം കൈവശമുണ്ടാവുമെന്ന് ധരിച്ച് എത്തിയാണ് വിജിലന്‍സുകാര്‍ പണം കൈവശപ്പെടുത്തിയത്. ഇത് എനിക്ക് തിരിച്ചുതരേണ്ടി വരുമെന്ന് ഉറപ്പാണ്’- ഷാജി പറഞ്ഞു.

അഴീക്കോട് മണ്ഡലത്തിലെ സ്‌കൂളിന് പ്ലസ്ടു അനുവദിക്കുന്നതിന് 25 ലക്ഷം രൂപ കെ എം ഷാജി കൈപ്പറ്റിയെന്ന് കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പത്മനാഭന്‍ വിജിലന്‍സിന് പരാതി നല്‍കിയിരുന്നു. ഷാജിക്കെതിരെ നവംബറില്‍ പ്രാഥമികാന്വേഷണം തുടങ്ങിയിരുന്നു. നേരത്തെ എം എല്‍ എയുടെ സാമ്പത്തിക സ്രോതസ്സ് കണ്ടെത്താന്‍ എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റും അന്വേഷണം നടത്തിയിരുന്നു