‘ആളുകള്‍ പുറത്തിറങ്ങുന്നതും കൂട്ടം കൂടുന്നതും ഒഴിവാക്കണം; ഓക്‌സിജന്‍ ലഭ്യത ഉറപ്പാക്കും’

തിരുവനന്തപുരം: സംസ്ഥാനത്ത് വലിയ തോതിലുള്ള രോഗവ്യാപനത്തിന്റെ ഘട്ടമായതിനാല്‍ നിയന്ത്രണം ശക്തിപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആളുകള്‍ പുറത്തിറങ്ങുന്നതും കൂട്ടം കൂടുന്നതും ഒഴിവാക്കണം. കോവിഡ് വാക്‌സിന്‍ എടുത്തശേഷവും രോഗം ബാധിക്കുന്നവര്‍ അപകടാവസ്ഥയിലേക്കു പോകാന്‍ സാധ്യത കുറവായതിനാല്‍ സര്‍ക്കാര്‍ നിര്‍ദേശങ്ങളനുസരിച്ച് വീട്ടില്‍ നിരീക്ഷണത്തിലിരുന്നാല്‍ മതിയാകുമെന്ന് മുഖ്യമന്ത്രി. ഓക്‌സിജന്‍ ലെവല്‍ സാധാരണ നിലയിലുള്ളവര്‍ മറ്റു ആരോഗ്യ പ്രശ്‌നമില്ലെങ്കില്‍ കോവിഡ് പോസിറ്റീവായി എന്നുള്ളതു കൊണ്ട് മാത്രം ആശുപത്രിയില്‍ പ്രവേശിക്കേണ്ടതില്ല. വിദഗ്ധ സമിതി ഇതു സംബന്ധിച്ച നിര്‍ദേശം പുറത്തിറക്കും.
ആരോഗ്യപ്രവര്‍ത്തകര്‍ക്കു മിനിമം വേതനം ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കും. എല്ലാ താലൂക്കിലും സിഎഫ്എല്‍ടിസികള്‍ സ്ഥാപിക്കാന്‍ അടിയന്തര നടപടിയെടുക്കണം. ഓക്‌സിജന്‍ ആവശ്യത്തിന് ലഭ്യമാക്കും. ഓക്‌സിജന്‍ നീക്കം സുഗമമാക്കാന്‍ എല്ലാ തരത്തിലും ഇടപെടും. കാസര്‍കോട് ജില്ലയില്‍ കര്‍ണാടകയില്‍ നിന്നാണ് ഓക്‌സിജന്‍ ലഭ്യമാകുന്നത്. എന്നാല്‍ അവിടെ പ്രതിസന്ധി നേരിടുന്നതിനാല്‍ കര്‍ണാടക ചീഫ് സെക്രട്ടറിയുമായി സംസ്ഥാന ചീഫ് സെക്രട്ടറി സംസാരിക്കും.

കാസര്‍കോട് അടക്കം ഓക്‌സിജന്‍ ലഭ്യമാക്കാനുള്ള നടപടികള്‍ ഇവിടെ സ്വീകരിക്കും. ടെസ്റ്റ് പോസിറ്റിവിറ്റ് റേറ്റ് ചില ജില്ലകളിലും ചില തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും കൂടിയിട്ടുണ്ട്. അത് കുറച്ച് കൊണ്ടുവരാന്‍ സാധ്യമായതെല്ലാം ചെയ്യും. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ സന്നധപ്രവര്‍ത്തകരെ ഉപയോഗിക്കും.