മന്ത്രിമാരാരെന്ന് അറിയും മുന്‍പേ കടകംപളളി മന്ത്രി മന്ദിരം ഒഴിഞ്ഞു

തിരുവനന്തപുരം: രണ്ടാം വരവില്‍ പിണറായി മന്ത്രിസഭയില്‍ പുതുമുഖ നിരയുമായി സി പി എം പുത്തന്‍ രാഷ്ട്രീയ പരീക്ഷണത്തിനെന്ന് സൂചന പുറത്ത് വരുമ്പോള്‍ ജയിച്ച മന്ത്രിമാരില്‍ ആര്‍ക്കൊക്കെ വീണ്ടും മന്ത്രിമന്ദിരങ്ങളില്‍ താമസിക്കാന്‍ ഭാഗ്യമുണ്ടാകും? വീണ്ടും മന്ത്രിയായില്ലെങ്കില്‍ ഔദ്യോഗിക വസതികള്‍ ഒഴിയേണ്ടിവരും. ഘടകകക്ഷി മന്ത്രിമാര്‍ക്കടക്കം വീണ്ടും മന്ത്രിയാകും എന്നുറപ്പില്ല. മത്സരിക്കാത്തവരും തോറ്റ മന്ത്രിയും വീടൊഴിയാനുള്ള ഒരുക്കത്തിലാണ്. വിദ്യാഭ്യാസ മന്ത്രി രവീന്ദ്രനാഥ് നാട്ടിലേക്ക് പോയി. തിരുവനന്തപുരം സ്വദേശിയായ ദേവസ്വം മന്ത്രി കടകംപളളി സരേന്ദ്രന്‍ ഔദ്യോഗിക വസതിയൊഴിഞ്ഞു. മന്ത്രിമാര്‍ ആരൊക്കെയെന്നറിഞ്ഞിട്ട് ഒഴിയാന്‍ കാത്തിരിക്കുന്നവരുമുണ്ട്. പുതിയ മന്ത്രിമാര്‍ വരുമ്പോള്‍ മന്ദിരങ്ങള്‍ പുതുക്കണം. അതും ഉടനെ നടത്തും.

ഇന്നലത്തെ പാര്‍ട്ടി സെക്രട്ടേറിയറ്റ് യോഗത്തില്‍ മന്ത്രിസഭാ രൂപീകരണം ചര്‍ച്ചയായില്ലെങ്കിലും, ഇക്കുറി പുതുമുഖ മന്ത്രിമാരാകട്ടെ എന്നതാണ് സി.പി.എം താത്പര്യം. കെ.കെ. ശൈലജയ്ക്കും എ.സി. മൊയ്തീനും ഇളവുണ്ടായേക്കും. സി.പി.ഐയും ഇതേ ഫോര്‍മുല സ്വീകരിച്ചാല്‍ പുതിയ സര്‍ക്കാര്‍ ഏറക്കുറെ പൂര്‍ണമായും പുതുമുഖ ശോഭയുള്ളതാകും.

മന്ത്രിസഭാ രൂപീകരണ ചര്‍ച്ചകള്‍ക്കായി 17ന് എല്‍.ഡി.എഫ് യോഗം ചേരാന്‍ തീരുമാനിച്ചിരിക്കെ, സത്യപ്രതിജ്ഞയ്ക്ക് രണ്ടാഴ്ച കാത്തിരിക്കേണ്ടിവരും. 18 ന് സംസ്ഥാന നേതൃയോഗങ്ങളുമുണ്ട്. അതിനു ശേഷം എപ്പോള്‍ വേണമെങ്കിലും സത്യപ്രതിജ്ഞ നടക്കാം. പിണറായി വിജയന്റെ ജന്മദിനം 24നാണ്. കഴിഞ്ഞ തവണ ജന്മദിനത്തിനു പിറ്റേന്നായിരുന്നു സത്യപ്രതിജ്ഞ.