‘കോടികളുടെ തട്ടിപ്പ്’; ഫിറോസ് കുന്നംപറമ്പിലിനെതിരെ അന്വേഷണം വേണമെന്ന് ഡിവൈഎഫ്ഐ

മലപ്പുറം: തവനൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായി മല്‍സരിച്ച ഫിറോസ് കുന്നംപറമ്പിലിന്റെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കണമെന്ന് ഡിവൈഎഫ്ഐ മലപ്പുറം ജില്ലാ സെക്രട്ടറിയറ്റ്. ചികിത്സാ സഹായത്തിന്റെ പേരില്‍ വിദേശ രാജ്യങ്ങളില്‍ നിന്നടക്കം പണപ്പിരിവ് നടത്തുന്ന ഫിറോസിന്റെ സാമ്പത്തിക ഇടപാടുകള്‍ സംശയകരമാണ്. സന്നദ്ധ പ്രവര്‍ത്തനത്തിന്റെ മറവില്‍ കോടികളുടെ തട്ടിപ്പാണ് അദ്ദേഹം നടത്തുന്നതെന്ന് ഡിവൈഎഫ്ഐ ആരോപിച്ചു.

ചികിത്സാ സഹായത്തിന്റെ പേരില്‍ വ്യക്തിപരമായ നേട്ടം മാത്രമാണ് ഫിറോസ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നതെന്ന് ഡിവൈഎഫ്‌ഐ പ്രസ്താവനയില്‍ പറഞ്ഞു. സ്ത്രീകളെ അപമാനിക്കല്‍, പിടിച്ചുപറി, ഭവനഭേദനം എന്നിങ്ങനെ നിരവധി കേസുകളും അദ്ദേഹത്തിന്റെ പേരിലുണ്ട്. സ്ത്രീത്വത്തെ അപമാനിച്ചതിന് പാലക്കാട് ആലത്തൂര്‍ പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. ഭീഷണിപ്പെടുത്തിയതിനും വീട്ടില്‍ കയറി അതിക്രമം കാട്ടിയതിനും എറണാകുളം ചേരാനല്ലൂര്‍ സ്റ്റേഷനിലും കേസുണ്ട്. ഇത്തരത്തില്‍ ഒരാള്‍ക്കാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കോണ്‍ഗ്രസ് സീറ്റ് വിട്ടു നല്‍കിയത്. ജില്ലയില്‍ തന്നെ നിരവധി നേതാക്കള്‍ ഉണ്ടായിട്ടും മുസ്ലീം ലീഗ് അനുഭാവിയായ ഫിറോസ് കുന്നംപറമ്പിലിന് സീറ്റ് നല്‍കിയത് നാല് കോടി രൂപ കോഴ വാങ്ങിയാണെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ടെന്ന് ഡിവൈഎഫ്ഐയുടെ പ്രസ്താവനയില്‍ പറയുന്നു.

ഇതിന്റെ തെളിവാണ് അദ്ദേഹത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ രംഗത്തെത്തിയത്. എല്‍ഡിഎഫിനെ പരാജയപ്പെടുത്താന്‍  ബിജെപി വോട്ടുകള്‍ മറിക്കാനായി വലിയ തുക  നല്‍കിയതായും ആക്ഷേപം ഉയര്‍ന്നു കഴിഞ്ഞു.  പ്രാദേശിക നേതാക്കള്‍ ആവശ്യപ്പെടാതെ സംസ്ഥാന നേതൃത്വം അടിച്ചേല്‍പ്പിച്ച സ്ഥാനാര്‍ഥിയായിരുന്നു ഫിറോസ് കുന്നംപറമ്പിലെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി തന്നെ ഫേസ്ബുക്കില്‍ പ്രതികരിച്ചിട്ടുണ്ട്. നിയമവിരുദ്ധമായി സാമ്പത്തിക ഇടപാടുകള്‍ നടത്തി ജനങ്ങളെ കബളിപ്പിക്കുന്ന ഫിറോസ് കുന്നംപറമ്പിലിനെതിരെ വിശദമായ അന്വേഷണം നടത്തണമെന്ന് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു.