പിള്ള കൂടുതല്‍ സ്വത്ത് പെണ്‍മക്കള്‍ക്ക് നല്‍കി; ഗണേഷിനെ തുണച്ച് ശരണ്യ മനോജ്

ആര്‍. ബാലകൃഷ്ണപിള്ള

കൊട്ടാരക്കര: മുന്‍ മന്ത്രി ആര്‍.ബാലകൃഷ്ണ പിള്ളയുടെ വില്‍പത്ര വിവാദത്തില്‍ കെ.ബി.ഗണേഷ് കുമാറിന് പിന്തുണയുമായി പിള്ളയുടെ ബന്ധുവും ഒരു കാലത്തെ വിശ്വസ്തനുമായിരുന്ന ശരണ്യ മനോജും. ബാലകൃഷ്ണ പിള്ള സ്വന്തം നിലയില്‍ തയാറാക്കിയതാണ് വില്‍പത്രമെന്ന് മനോജ് പറഞ്ഞു.

പെണ്‍മക്കള്‍ക്കാണ് പിള്ള കൂടുതല്‍ സ്വത്തുക്കള്‍ നല്‍കിയത്. ഇപ്പോഴത്തെ വിവാദങ്ങള്‍ ഗണേഷിന്റെ രാഷ്ട്രീയ ഭാവി തകര്‍ക്കാനാണെന്നും മനോജ് പറഞ്ഞു. ദീര്‍ഘകാലമായി ഗണേഷുമായി അഭിപ്രായ വ്യത്യാസത്തിലാണ് മനോജ്. വിയോജിപ്പുകള്‍ നിലനിര്‍ത്തിക്കൊണ്ടാണ് വില്‍പത്ര വിവാദത്തില്‍ ഗണേഷിന് പിന്തുണ നല്‍കുന്നതെന്നും മനോജ് വ്യക്തമാക്കി.

വില്‍പ്പത്ര വിവാദത്തില്‍ ബാലകൃഷ്ണ പിള്ളയുടെ മൂത്ത മകള്‍ ഉഷ മോഹന്‍ദാസ് സഹോദരങ്ങള്‍ക്കെതിരെ രംഗത്തുവന്നിരുന്നു. കെ.ബി.ഗണേഷ്‌കുമാര്‍ എംഎല്‍എയുടെയും ബിന്ദു ബാലകൃഷ്ണന്റെയും പേരിലാണ് സ്വത്തുക്കള്‍ എഴുതി വച്ചത് എന്നതു തട്ടിപ്പാണെന്നാണ് ഉഷയുടെ പക്ഷം.

മൂത്ത മകളായ തനിക്ക് വില്‍പത്രത്തില്‍ ഒന്നുമില്ലെന്നും അവര്‍ ആരോപിക്കുന്നു. ഇതേ ആരോപണം ഉന്നയിച്ച് ഉഷ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടെന്നും അതേത്തുടര്‍ന്നാണ് ആദ്യ ടേമില്‍ മന്ത്രിയാകാനിരുന്ന ഗണേഷ് കുമാറിനെ തഴഞ്ഞതെന്നും വാര്‍ത്തകള്‍ വന്നിരുന്നു.