മൂന്ന് അതിനൂതന ഡിജിറ്റല്‍ സംരംഭങ്ങള്‍ക്ക് തുടക്കമിട്ട് കിംസ്ഹെല്‍ത്ത്

കിംസ്‌ഹെല്‍ത്തില്‍ നടന്ന ചടങ്ങില്‍ കിംസ്‌ഹെല്‍ത്ത് മൊബൈല്‍ ആപ്, ടെലി ഐസിയു, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള റേഡിയോളജി സംവിധാനം എന്നിവ മന്ത്രി ശ്രീ.വി.ശിവന്‍കുട്ടി പുറത്തിറക്കുന്നു. കിംസ്‌ഹെല്‍ത്ത് ഡയറക്ടര്‍ ശ്രീ. ഇ.ഇക്ബാല്‍, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ശ്രീ.ഇ.എം.നജീബ്, കിംസ്‌ഹെല്‍ത്ത് വൈസ് ചെയര്‍മാന്‍ ഡോ.ജി.വിജയരാഘവന്‍, കിംസ്‌ഹെല്‍ത്ത് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ.എം.ഐ. സഹദുള്ള എന്നിവര്‍ സമീപം.
തിരുവനന്തപുരം: രോഗികളുടെ സുരക്ഷയും വൈദ്യപരിചരണവും കാര്യക്ഷമതയും മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ഐടി സാങ്കേതികവിദ്യയും ആപ്ലിക്കേഷനുകളും ഉപയോഗപ്പെടുത്തിയുള്ള മൂന്ന് അതിനൂതന ഡിജിറ്റല്‍ സംരംഭങ്ങള്‍ക്ക് കിംസ്ഹെല്‍ത്ത് തുടക്കമിട്ടു. രോഗികളുടെ മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ പരിശോധിക്കുന്നതു മുതല്‍ ഡോക്ടര്‍മാരുമായുള്ള അപ്പോയിന്‍റ്മെന്‍റ് വരെയുള്ള നിരവധി ഘട്ടങ്ങളില്‍ വലിയ കുതിച്ചുചാട്ടമായേക്കാവുന്ന സംരംഭങ്ങളാണ് ലോകോത്തര മള്‍ട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലായ കിംസ്ഹെല്‍ത്ത് ആരംഭിച്ചിട്ടുള്ളത്.

ആരോഗ്യരംഗത്ത് ശാസ്ത്രസാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തിയുള്ള പ്രവര്‍ത്തനങ്ങള്‍ സാധാരണക്കാരില്‍ എത്തിക്കുന്നതിലും .ചികിത്സാ സേവനങ്ങളും പരിചരണവും വീടുകളിലെത്തിക്കുന്നതിലും  കിംസ്ഹെല്‍ത്ത് വിജയിച്ചിരിക്കുന്നുവെന്ന് കിംസ്ഹെല്‍ത്ത് മൊബൈല്‍ ആപ്, ടെലി ഐസിയു, ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള റേഡിയോളജി സംവിധാനം എന്നിവ പുറത്തിറക്കിക്കൊണ്ട് മന്ത്രി ശ്രീ.വി.ശിവന്‍കുട്ടി പറഞ്ഞു ആരോഗ്യരംഗത്തെ സ്വകാര്യ ആശുപത്രികളുടെ സേവനത്തെ സര്‍ക്കാര്‍ വിലമതിക്കുന്നു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സ്വകാര്യ ആശുപത്രികള്‍ വിലപ്പെട്ട പങ്ക് വഹിക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

പുതിയ ഡിജിറ്റല്‍ സംരംഭങ്ങള്‍ പുറത്തിറക്കിയതിലൂടെ ചികിത്സാ രംഗത്തെ വന്‍ കുതിച്ചുചാട്ടത്തിനാണ് കിംസ്ഹെല്‍ത്ത് അവസരമൊരുക്കുന്നതെന്ന് കിംസ്ഹെല്‍ത്ത് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. എം.ഐ. സഹദുള്ള പറഞ്ഞു.

പുതിയ ഡിജിറ്റല്‍ സാങ്കേതിക വിദ്യകള്‍ സ്വീകരിക്കുന്നതില്‍ വലിയ മുന്നേറ്റമാണ് കിംസ്ഹെല്‍ത്ത് നടത്തിയിട്ടുള്ളതെന്നും പുതുതായി പുറത്തിറക്കിയ ഡിജിറ്റല്‍ സംരംഭങ്ങള്‍ ആരോഗ്യരംഗത്ത് ഭാവിയില്‍ വന്‍ മുന്നേറ്റമുണ്ടാക്കുമെന്നും കിംസ്ഹെല്‍ത്ത് ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ ഡോ.ഷെരീഫ് സഹദുള്ള പറഞ്ഞു.

ആധുനിക സാങ്കേതിക വിദ്യ ഫലപ്രദമായി ഉപയോഗപ്പെടുത്തിയിട്ടുള്ള ചികിത്സാ സംവിധാനങ്ങള്‍ ജനങ്ങള്‍ക്ക് വലിയ രീതിയില്‍ പ്രയോജനപ്പെടുമെന്ന് നാഷണല്‍ ഹെല്‍ത്ത് മിഷന്‍ സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ഡോ.രത്തന്‍ ഖേല്‍ക്കര്‍ പറഞ്ഞു.

കിംസ്ഹെല്‍ത്ത് വൈസ് ചെയര്‍മാന്‍ ഡോ.ജി.വിജയരാഘവന്‍, എക്സിക്യൂട്ടീവ് ഡയറക്ടര്‍ ശ്രീ.ഇ.എം.നജീബ്, കിംസ്ഹെല്‍ത്ത് ഡയറക്ടര്‍ ശ്രീ. ഇ.ഇക്ബാല്‍,  ഗ്രൂപ്പ് സിഐഒ ശ്രീ. ശ്രീനി വേണുഗോപാല്‍ എന്നിവര്‍ സംസാരിച്ചു.

രോഗികളുടെ പ്രത്യേക ഉപയോഗത്തിനായുള്ളതാണ് കിംസ്ഹെല്‍ത്ത് മൊബൈല്‍ ആപ്ലിക്കേഷന്‍. മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ ലഭിക്കുന്നതിനും ഡോക്ടര്‍മാരുമായുള്ള അപ്പോയിന്‍റ്മെന്‍റിനും പ്രിസ്ക്രിപ്ഷന്‍ കാണുവാനും ഓണ്‍ലൈന്‍ പേയ്മെന്‍റുകള്‍ നടത്താനും ഈ ആപ്ലിക്കേഷനിലൂടെ സാധിക്കും.

സ്പെഷ്യലിസ്റ്റ് ഐസിയു സംവിധാനം ഇല്ലാത്ത ആശുപത്രികളില്‍ ഈ സേവനം സാധ്യമാക്കുകയാണ് ടെലി ഐസിയുവിലൂടെ കിംസ്ഹെല്‍ത്ത് ചെയ്യുന്നത്. ടെലി ഐസിയു സംവിധാനത്തിലൂടെ മറ്റൊരു ഐസിയുവിലെ രോഗിയെ ഉയര്‍ന്ന റെസല്യൂഷന്‍ ക്യാമറകളുള്ള ഓഡിയോ-വിഷ്വല്‍ സംവിധാനത്തിലൂടെ പരിശോധന നടത്തുവാനും വിദഗ്ദ്ധോപദേശം നല്‍കാനും രോഗാവസ്ഥയിലെ മാറ്റങ്ങള്‍ തിരിച്ചറിഞ്ഞ് പെട്ടെന്ന് ജാഗ്രതാ നിര്‍ദേശങ്ങള്‍ നല്‍കാനും സാധിക്കും. രോഗിയുടെ സുപ്രധാന പാരാമീറ്ററുകള്‍ ക്ലൗഡില്‍ മുഴുവന്‍ സമയവും സ്ട്രീം ചെയ്യും. ഡോക്ടര്‍ക്ക് ഡാഷ്ബോര്‍ഡിലോ മൊബൈല്‍ ഫോണിലോ ഇത് കാണാനാകും.

സിടി സ്കാന്‍ റിപ്പോര്‍ട്ട്, എക്സ്റേ റിപ്പോര്‍ട്ട് എന്നിവയുടെ സമഗ്രവും പൂര്‍ണവുമായ ഇമേജ് വിശകലനം നടത്താന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള റേഡിയോളജി സംവിധാനത്തിന് സാധിക്കും.

ദിവസേന കിംസ്ഹെല്‍ത്തില്‍ എക്സ്റേയുടെയും സ്കാനുകളുടെയും അളവ് കണക്കിലെടുക്കുമ്പോള്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് സംവിധാനം എക്സ്റേ/സിടി സ്കാനുകളെ തരംതിരിക്കുകയും ഡോക്ടറുടെ അടിയന്തിര ശ്രദ്ധ ആവശ്യമാണെന്ന് ചൂണ്ടിക്കാണിക്കുകയും ചെയ്യും. ശരിയായ ക്ലിനിക്കല്‍ വിലയിരുത്തല്‍ നല്‍കുന്നതിനൊപ്പം കൃത്യതയാര്‍ന്ന രോഗനിര്‍ണയത്തിന് സഹായകമാകുകയും ചെയ്യും. രോഗിപരിചരണവും മേല്‍നോട്ടവും കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനാണ് മെഡിക്കല്‍ വൈദഗ്ധ്യവും ഐടി ആപ്ലിക്കേഷനുകളും സമന്വയിപ്പിച്ച് ഈ മൂന്ന് നൂതന സംവിധാനങ്ങള്‍ കിംസ്ഹെല്‍ത്ത് നടപ്പിലാക്കുന്നത്.