8 മാസമുള്ള കുഞ്ഞിനെ ഉപേക്ഷിച്ചു, ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം ഒളിപ്പിച്ചു; യുവാവ് അറസ്റ്റിൽ

ഗാന്ധിനഗര്‍: ഗാന്ധിനഗറിലെ ഗോശാലയില്‍ എട്ട് മാസം പ്രായമായ കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വഴിത്തിരിവ്. കുഞ്ഞിനെ ഉപേക്ഷിച്ചത് പിതാവ് സച്ചിന്‍ ദീക്ഷിതാണെന്ന് പൊലീസ് വ്യക്തമാക്കി.

കുഞ്ഞിന്റെ അമ്മയും തന്റെ കാമുകിയുമായ ഹീനയെ സച്ചിന്‍ കൊലപ്പെടുത്തി മൃതദേഹം ഉപേക്ഷിച്ചിരുന്നു. വെള്ളിയാഴ്ച രാത്രിയാണ് എട്ട് മാസം പ്രായമായ ആണ്‍കുട്ടിയെ പേതാപൂരിലെ സ്വാമിനാരായണ്‍ ഗേറ്റിന് സമീപമുള്ള ഗോശാലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ കുട്ടിയുടെ മാതാപിതാക്കള്‍ക്കായുള്ള തിരച്ചില്‍ പൊലീസ് ആരംഭിച്ചു. സമീപത്തെ സിസിടിവി പരിശോധിച്ചതില്‍ നിന്ന്, കാറിലെത്തിയ വ്യക്തി കുട്ടിയെ ഉപേക്ഷിച്ച് മടങ്ങുന്ന ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. തുടര്‍ന്ന് ഇയാള്‍ക്കുവേണ്ടി അന്വേഷണം വ്യാപിപ്പിച്ചു. രാജസ്ഥാനിലേക്ക് കടന്ന സച്ചിനെ ഒടുവില്‍ പൊലീസ് പിടികൂടുകയായിരുന്നു.

2019 മുതല്‍ സച്ചിനും ഹീനയും വഡോദരയിലെ ഒരു ഫ്‌ളാറ്റില്‍ ഒരുമിച്ച് കഴിയുകയാണ്. വഡോദരയിലെ ഓസോണ്‍ കമ്പനിയില്‍ സച്ചിന്‍ ജോലി ചെയ്തുവരികയായിരുന്നു. 2020ല്‍ ഹീന ആണ്‍കുഞ്ഞിന് ജന്മം നല്‍കി.

എന്നാല്‍ സച്ചിന്‍ നേരത്തേ വിവാഹിതനായിരുന്നു. കുടുംബത്തിനൊപ്പം ഉത്തര്‍പ്രദേശിലേക്ക് പോകുകയാണെന്ന് സച്ചിന്‍ അറിയിച്ചത് മുതല്‍ ഇരുവരും തമ്മില്‍ വഴക്ക് പതിവായിരുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഇരുവരും തമ്മില്‍ വഴക്കുണ്ടായി.തുടര്‍ന്ന് ഇയാള്‍ ഹീനയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി. തുടര്‍ന്ന് മൃതദേഹം സ്യൂട്ട് കേസിലാക്കി വഡോദരയിലെ അപ്പാര്‍ട്ട്‌മെന്റിലെ അടുക്കളയില്‍ സൂക്ഷിക്കുകയും കുഞ്ഞിനെ ഉപേക്ഷിക്കുകയും ചെയ്തു.