ഓര്‍ത്തഡോക്‌സ് സഭ തെരഞ്ഞെടുപ്പ്: ഒന്നാംഘട്ടം പൂര്‍ത്തിയായി

മാര്‍ച്ച് ഒന്നിന് കോട്ടയത്ത് വെച്ച് നടക്കാനിരിക്കുന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. ഇടവക പ്രതിനിധികളെ തിരെഞ്ഞെടുത്തു മലങ്കര അസോസിയേഷന്‍ പ്രാഥമിക ലിസ്റ്റ് പ്രസിദ്ധീകരിച്ചതോടെ ഒന്നാം ഘട്ടം പൂര്‍ത്തിയായി.

പ്രതിനിധി തെരഞ്ഞെടുപ്പും ലിസ്റ്റും സംബന്ധിച്ച പരാതികള്‍ ട്രിബ്യൂണല്‍ പരിശോധിക്കുന്ന പ്രക്രിയയാണ് ഇപ്പോള്‍ നടക്കുന്നത്. മലങ്കര അസോസിയേഷന്‍ പ്രസിഡന്റ് മലങ്കര മെത്രാപ്പോലീത്താ കൂടിയായ  കാതോലിക്ക ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ ബാവ നിയമിച്ച അഞ്ചംഗ ട്രിബ്യൂണല്‍ അദ്ധ്യക്ഷന്‍ സുന്നഹദോസ് സെക്രട്ടറി ഡോ.മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്തയാണ്.

പരിശോധന പൂര്‍ത്തിയാക്കി ജനുവരി 29ന് അവസാന ലിസ്റ്റ് അസോസിയേഷന്‍ യോഗനഗരിയിലും,ഭദ്രാസന ആസ്ഥാനങ്ങളിലും, സഭാ വെബ്‌സൈറ്റിലും പ്രസിദ്ധീകരിക്കും.അതിനിടെ,കൂട്ടുട്രസ്റ്റി സ്ഥാനാര്‍ത്ഥികള്‍ പ്രചരണ രംഗത്ത് സജീവമായി. മൂന്നാം അങ്കത്തിനു നിലവിലെ അത്മായ ട്രസ്റ്റി എം.ജി ജോര്‍ജ് മുത്തുറ്റ് മത്സര രംഗത്തുണ്ട്.ജോര്‍ജ് പോള്‍,സന്തോഷ് ബേബി എന്നിവരാണ് അത്മായ ട്രസ്റ്റി സ്ഥാനത്തേക്ക് മത്സരിക്കുന്ന മറ്റ് സ്ഥാനാര്‍ത്ഥികള്‍ .

മൂന്നാം അങ്കത്തിനു നിലവിലെ വൈദീക ട്രസ്റ്റി ഫാ.ജോണ്‍സ് എബ്രഹാം കോനാട്ട് സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചട്ടുണ്ട്.വൈദീക ട്രസ്റ്റി സ്ഥാനത്തേക്ക് ഫാ.ഡോ.എം.ഒ ജോണ്‍,ഫാ.ജോസഫ് സാമുവല്‍ കറുകയില്‍ കോര്‍ എപ്പിസ്‌ക്കൊപ്പാ എന്നിവരാണ് രംഗത്തുള്ളത്.ഫാ.ഡോ.ഒ.തോമസ് പിന്മാറിയതായിയാണ് വിവരം.നിലവിലെ സെക്രട്ടറി ഡോ.ജോര്‍ജ് ജോസഫ് മത്സരിക്കുമോയെന്ന് സ്ഥിതീകരണമില്ല .എ.കെ ജോസഫ്,ബാബൂജി ഈശോ ,ബിജു ഉമ്മന്‍ എന്നിവരുടെ പേരുകളാണ് സെക്രട്ടറി സ്ഥാനത്തേക്ക് കേള്‍ക്കുന്നത് .

അതേസമയം,വിവിധ ഭദ്രാസങ്ങളില്‍ നിന്ന് സഭാ മാനേജിംഗ് കമ്മിറ്റിയിലേക്ക് മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ പ്രചരണം തകൃതിയായി നടന്നുവരുകയാണ്.അസോസിയേഷന്‍ പ്രതിനിധകളെ ഫോണ്‍ വിളിച്ചും പരമാവധിപേരെ നേരില്‍ കണ്ടും ഭവനം സന്ദര്‍ശിച്ചും വോട്ട് അഭ്യര്‍ത്ഥിക്കുന്ന തിരക്കിലാണ് സ്ഥാനാര്‍ത്ഥികള്‍. ഭദ്രാസനങ്ങള്‍ക്ക് തിരെഞ്ഞെടുത്തു അയക്കാവുന്ന സഭാ മാനേജിംഗ് അംഗങ്ങളുടെ എണ്ണത്തേക്കാളും രണ്ടിരട്ടിവരെയും അസോസിയേഷന്‍ പ്രതിനിധികള്‍ പല ഭദ്രാസങ്ങളിലും മത്സരിക്കുന്നുണ്ട്.

അതാത് ഭദ്രാസനങ്ങളില്‍ ഫെബ്രുവരി ആദ്യ വാരം തുടങ്ങുന്ന സഭാ മാനേജിംഗ് കമ്മിറ്റി തിരെഞ്ഞെടുപ്പ് ഫെബ്രുവരി രണ്ടാം വാരത്തോടെ പൂര്‍ത്തിയാകും.ലോകത്തിലെ വിപുലമായ ക്രൈസ്തവ ജനാധിപത്യ സംവിധാനമാണ് മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍. തിരെഞ്ഞെടുക്കപ്പെടുന്ന നാലായിരത്തോളം അംഗങ്ങളുള്ള ഈ പാര്‍ലമെന്റിന് അനന്യമായ അധികാരാവകാശങ്ങളാണുള്ളത്.

സഭാ തലവനെയും മെത്രാന്മാരെയും കൂട്ടുട്രസ്റ്റികളേയും തിരഞ്ഞെടുക്കുക,ഭരണഘന ഭേതഗതി ചെയ്യുക എന്നീ അധികാരങ്ങള്‍ ഒരു നൂറ്റാണ്ടുമുമ്പുവരെ സുന്നഹദോസ് എന്ന് വിശേഷിക്കപ്പെട്ടിരുന്ന മലങ്കര അസോസിയേഷന്‍ എന്നറിയപ്പെടുന്ന മലങ്കര പള്ളിയോഗത്തിനു നിക്ഷിപ്തമാണ്.മുപ്പത് ഭദ്രാസനങ്ങളില്‍ നിന്നുള്ള മാനേജിംഗ് കമ്മിറ്റി അംഗങ്ങളെ തിരെഞ്ഞെടുത്തതിനു ശേഷം ചേരുന്ന ആദ്യ മാനേജിംഗ് കമ്മിറ്റി യോഗമാണ് സെക്രട്ടറിയെ തിരെഞ്ഞെടുക്കുക.വിശ്വാസികളും അസോസിയേഷന്‍ അംഗങ്ങളും ആവേശത്തിലാണ്.

ഓര്‍ത്തഡോക്‌സ് സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങി വ്യവസായികള്‍

ഓര്‍ത്തഡോക്സ് സഭ തെരഞ്ഞെടുപ്പ് ചൂടുപിടിക്കുന്നു; ഇടത്- വലത് മുന്നണി നേതാക്കളും സഭാ തെരഞ്ഞെടുപ്പില്‍ ഇടപെടുന്നു