പച്ച മനുഷ്യർ (കഥ -മധു നായർ)

നുഷ്യനിൽ അന്തർലീനമായ
സ്വാർത്ഥതയെ തിരയുന്ന കഥയാണിത് . പ്രിയപ്പെട്ടവരുടെ വിയോഗത്തിൽ ഉറ്റവർ പ്രകടിപ്പിക്കുന്ന ദുഃഖം പോലും സ്വാർത്ഥതയുടെ പ്രതിഫലനങ്ങൾ അല്ലേ എന്നൊരു ചിന്തയുടെ ഉപോല്പന്നമാണ് ഈ രചന .
സാങ്കൽപ്പിക കഥയാണെങ്കിലും പലരുടെയും പൊയ്മുഖങ്ങൾ
ഇവിടെ അഴിഞ്ഞു വീഴുന്നതു കാണാം.. !

പച്ച മനുഷ്യർ
***********
ഒട്ടും നിനച്ചിരിക്കാത്ത ഒരു നിമിഷം പപ്പൻ മരിച്ചു പോയി .

അപകട മരണം ആയിരുന്നു .
വൃദ്ധരായ മാതാപിതാക്കളെയും യുവതിയായ ഭാര്യയേയും പൊന്നു മക്കളെയും ഉപേക്ഷിച്ചു പപ്പൻ മൃത്യുവിന്റെ ഇരുളിൽ മറഞ്ഞു .
വെള്ള പുതച്ച പപ്പന്റെ ദേഹം ശവദാഹസമിതിയുടെ വാഹനത്തിന്റെ ഇരമ്പൽ
കാതോർത്തു കിടന്നു …

ദിഗന്തം മുഴങ്ങുന്ന നിലവിളിയും പതംപറച്ചിലും നെഞ്ചത്തടിയും വീട്ടിൽ മുഴങ്ങി . ഒരു ഉന്മാദിനിയെപ്പോലെ മുടിയഴിച്ചിട്ടവൾ അലറിക്കരഞ്ഞു . എനിക്കിനിയാരുണ്ട് ..? എന്റെ ദൈവമേ.. ! ഞങ്ങളുടെ ആരുടെയെങ്കിലും ജീവൻ പകരമെടുത്ത് എന്റെ പപ്പേട്ടനെ തിരിച്ചു തായോ … !

അലമുറകൾ കാറ്റിലലിഞ്ഞു പോയി . കണ്ണീരുണങ്ങാത്ത അമ്മയും കണ്ണീർ വറ്റിയ അച്ഛനും ഉമ്മറക്കോലായിൽ ശില പോലിരുന്നു .
മുറ്റത്തൊരു കോണിൽ ചുവന്ന കണ്ണുകളും കൊമ്പൻ മീശയും എളിയിൽ കഠാരയും
വാറ്റുചാരായതിന്റെ ഗന്ധവുമായി പപ്പന്റെ പ്രിയപ്പെട്ട അളിയന്മാർ .

അവർ വെറ്റിലക്കറപിടിച്ച പല്ലുകൾ കൊണ്ട് അണപൊട്ടിയൊഴുകുന്ന ദുഃഖം കടിച്ചമർത്തിക്കൊണ്ടിരുന്നു ..!
പപ്പന്റെ ന്യൂ ജെൻ മക്കൾ മൊബൈൽ ഫോണിൽ തല പൂഴ്ത്തിയിരുന്നു … !

ശവദാഹ സമിതിയുടെ വാഹനം ഇതുവരെ വന്നിട്ടില്ല .
അലമുറകൾ വിലാപങ്ങളായും പിന്നെ തേങ്ങലുകളായും രൂപാന്തരം പ്രാപിച്ചു കൊണ്ടിരുന്നു ..

അപ്പോൾ അതുവഴി സിദ്ധനായ ഒരു യോഗി വന്നു .
യോഗിയെ കണ്ടപാടെ ഏവരുടെയും ദുഃഖം പിന്നെയും അണപൊട്ടി ഒഴുകിത്തുടങ്ങി .

ജനിമൃതികളുടെ സാംഗത്യം സന്യാസി വിവരിച്ചുവെങ്കിലും
ആരുമത് ചെവിക്കൊണ്ടില്ല .
ദിവ്യനായ അങ്ങു വിചാരിച്ചാൽ മൃതിയടഞ്ഞ പപ്പന് ജീവൻ നൽകാൻ കഴിയും .. !
അങ്ങയുടെ ദിവ്യശക്തി പ്രയോഗിക്കൂ .. !
ഞങ്ങളെ അനുഗ്രഹിക്കൂ .. !
അവർ നിർബന്ധിച്ചു .

അതൊന്നും സാധ്യമല്ലെന്നും എല്ലാം ഈശ്വരേച്ഛ ആണെന്നും അതിനെ മറികടക്കാൻ നമുക്കാവില്ലെന്നും സ്വാമി പറഞ്ഞു നോക്കി…
ആരും സമ്മതിച്ചില്ല. മുറ്റത്തു നിൽക്കുന്ന ചുവന്ന കണ്ണുകൾ യോഗിയെ ഭയ ചകിതനാക്കി .

ഈ വിഡ്ഢികളെ ഒന്നു പറ്റിക്കണമെന്ന് സ്വാമി മനസ്സിലുറച്ചു .
ശരി … നോം ശ്രമിക്കാം .. !
ഒരു ഗ്ലാസ്‌ വെള്ളം കൊണ്ടുവരൂ.. !
സ്വാമി കൽപ്പിച്ചു .
വിറയാർന്ന കൈകളാൽ ആരോ വെള്ളമെത്തിച്ചു . ഉത്ഖണ്ഠയുടെ നിമിഷങ്ങൾ…
മന്ത്രോച്ചാരണത്തിനൊടുവിൽ സന്യാസി കുറച്ചു ജലം മൃതദേഹത്തിന്റെ മുഖത്തു തളിച്ചു .
അനന്തരം പറഞ്ഞു … ബാക്കിയുള്ള ഈ മന്ത്രജലം ഇവിടെയുള്ള ആരെങ്കിലും കുടിക്കണം .
അപ്പോൾ മരണപ്പെട്ട ആൾ പുനർജീവിക്കും .. !
എന്നാൽ അതു കുടിക്കുന്നയാൾ തൽക്ഷണം മൃതിയടയും.. !

ഏവരും ഭയ ചകിതരായി .
സന്യാസി മന്ത്രജലം പപ്പന്റെ ഭാര്യയുടെ നേർക്കു നീട്ടി .
കുടിക്കൂ മകളേ…
അവൾ ഞെട്ടി പുറകോട്ടു മാറി .

അവൾ പറഞ്ഞു.. സ്വാമീ… അടിയൻ മരിച്ചു പോയാൽ പപ്പേട്ടനെ പരിചരിക്കാൻ പിന്നാരുണ്ട്..?
അടിയനെ ഒഴിവാക്കണം ..!

യോഗി പപ്പന്റെ അമ്മയെ നോക്കി .
കൈകൾ കൂപ്പിക്കൊണ്ട് അമ്മ പറഞ്ഞു …
സ്വാമീ …
എന്റെ ഇളയമകളുടെ പ്രസവമടുത്തു .
അവളെ നോക്കാൻ ആരുമില്ല .!

സന്യാസി അച്ഛനു നേരേ തിരിഞ്ഞു .
അയാൾ താടി ചൊറിഞ്ഞു കൊണ്ടു പറഞ്ഞു…
ഞാൻ മരിച്ചാൽ എന്റെ ഭാര്യ തനിച്ചാവില്ലേ..?
അവൾക്കു മറ്റാരുമില്ല .

ഋഷിവര്യൻ പുഞ്ചിരിയോടെ ചുറ്റും നോക്കി . മക്കൾ ആ പരിസരത്തെവിടെയും ഉണ്ടായിരുന്നില്ല..! അവരെല്ലാം പിൻവലിഞ്ഞിരുന്നു .

മുറ്റത്തെ മൂലയിൽ തിളങ്ങുന്ന ചുവന്ന കണ്ണുകൾ സന്യാസി കണ്ടു .. !
വെറ്റിലക്കറ പിടിച്ച പല്ലുകൾക്കിടയിൽ വിടരുന്ന ഗൂഢസ്മിതത്തിന്റെ അർത്ഥം
അദ്ദേഹം വായിച്ചെടുത്തു .

സന്യാസിക്ക് നേരിയ ഉൾക്കിടിലം തോന്നി.. !
കണ്ണടച്ചു തുറക്കും മുൻപ് കഴുത്തിൽ പിടി വീണു .
ബലിഷ്ഠകരങ്ങൾ യോഗിയെ കീഴ്‌പ്പെടുത്തി .

സന്യാസിയുടെ വായിൽ അളിയന്മാർ മന്ത്രജലമൊഴിച്ചു .
സന്യാസി ജീവനും കൊണ്ടോടി .
പുറകേ ചാരായത്തിന്റെ മണമുള്ള അളിയന്മാരും .

പാവം സന്യാസിക്ക് എങ്ങിനെയോ
ജീവൻ തിരിച്ചു കിട്ടി .
ഒപ്പം പുതിയ ചില പാഠങ്ങളും…!

മധു നായർ