വ്യാജ സർട്ടിഫിക്കറ്റ് കേസ്; വിദ്യയുടെ ഒളിയിടം കണ്ടെത്താൻ സൈബർ സെല്ലിന്റെ സഹായം തേടി പോലീസ്

ഗസ്റ്റ് അധ്യാപക നിയമനത്തിന് വ്യാജ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് ഹാജരാക്കിയ കേസിൽ സൈബർസെല്ലിന്റെ സഹായം തേടി അഗളി പോലീസ്. കെ. വിദ്യയുടെ ഒളിയിടം കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെയാണ് നീക്കം. വിഷയത്തിൽ സഹായം ആവശ്യമാണെന്ന് ശനിയാഴ്ച വൈകീട്ട് അഗളി പോലീസ് സൈബർസെല്ലിനെ അറിയിച്ചു. ബന്ധുക്കൾ വിദ്യയുമായി ബന്ധപ്പെടുകയാണെങ്കിൽ അത് മനസ്സിലാക്കുന്നതിനായാണ് സൈബർസെല്ലിന്റെ സഹായം തേടാൻ പോലീസ് ഒരുങ്ങുന്നത്. വിദ്യയുടെ ചില സുഹൃത്തുക്കളും നിരീക്ഷണത്തിലാണ്. കേസ് അന്വേഷണം ആരംഭിച്ച് ഒരാഴ്ച പിന്നിട്ടെങ്കിലും വിദ്യയെ കണ്ടെത്താൽ പോലീസിനായിട്ടില്ല. അതേസമയം ശനിയാഴ്ച രാവിലെ അന്വേഷണ സംഘം വിദ്യയുടെ തൃക്കരിപ്പൂർ മണിയനൊടിയിലെ വീട്ടിലെത്തി പരിശോധന നടത്തിയിരുന്നു. വീട് പൂട്ടിക്കിടക്കുന്നത് കണ്ട് പോലീസ് സമീപത്ത് താമസിക്കുന്ന ബന്ധുക്കളുമായി സംസാരിച്ചു. തുടർന്ന് ബന്ധുക്കൾ വീടിന്റെ താക്കോൽ പോലീസിനു നൽകി. ബന്ധുവിന്റെയും അയൽവാസിയുടെയും സാന്നിധ്യത്തിൽ വീടു തുറന്ന് ഒന്നരമണിക്കൂറോളം തിരച്ചിൽ നടത്തിയെങ്കിലും ഒന്നും കിട്ടിയിരുന്നില്ല.