വിവാഹത്തട്ടിപ്പ് വീരന്‍ പുതിയാപ്ല മജീദ് വീണ്ടും പൊലീസ് പിടിയില്‍

പത്രങ്ങളില്‍ പുനര്‍ വിവാഹ പരസ്യം നല്‍കി സംസ്ഥാന വ്യാപകമായി തട്ടിപ്പ് നടത്തിയ പുതിയാപ്ല മജീദ് (കുട്ടി മജീദ് – 42) വീണ്ടും പൊലീസ് പിടിയില്‍. യുവതികളെ വിളിച്ചു വരുത്തി സ്വര്‍ണ്ണാഭരണം കവരുന്ന നിരവധി കേസുകളിലെ പ്രതിയായ പാലക്കാട് പട്ടാമ്പി വല്ലപ്പുഴ സ്വദേശി പുതിയാപ്ല മജീദിനെ ഇന്നലെയാണ് നിലമ്പൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

ഭാര്യ മരിച്ചതിനാല്‍ പുനര്‍വിവാഹം കഴിക്കാനാണെന്ന പേരില്‍ പത്രങ്ങളില്‍ വിവാഹപരസ്യം നല്‍കിയാണ് ഇരകളെ തട്ടിപ്പിനിരയാക്കിയത്. പരസ്യം കണ്ട് വിളിക്കുന്ന യുവതികളുടെ മുഴുവന്‍ വിവരങ്ങളും ചോദിച്ചു മനസ്സിലാക്കി അവരുടെ ആഭരണങ്ങളെക്കുറിച്ചുള്ള വിവരങ്ങളും മനസ്സിലാക്കിയ ശേഷം ഭാര്യ മരിച്ചെന്നും ഒരു കുട്ടിയുണ്ടെന്നും ഗള്‍ഫില്‍ വലിയ ബിസിനസ്സാണെന്നും ധരിപ്പിച്ചാണ് തട്ടിപ്പിന് വഴിയൊരുക്കുന്നത്.

പുറത്ത് വെച്ച് കാണാന്‍ അവസരമൊരുക്കിയ ശേഷം വാടകക്കെടുത്ത പുതിയ കാറിലെത്തി യുവതികളെ കാറില്‍ കയറ്റി കൊണ്ടുപോയി വിജനമായ സ്ഥലത്ത് വെച്ച് വണ്ടി നിര്‍ത്തി സംസാരിക്കുകയും ആഭരണങ്ങള്‍ സമ്മാനമായി നല്‍കുകയു ചെയ്യും. അത് ശരീരത്തില്‍ അണിയാന്‍ പറയുകയും ഭംഗി കാണാന്‍ സ്വന്തം ആഭരണങ്ങള്‍ ബാഗില്‍ അഴിച്ചു വെയ്ക്കാന്‍ പറയുകയും ചെയ്യും. അല്പനേരം സംസാരിച്ച ശേഷം തിരിച്ചു കൊണ്ടുവിടുന്ന സമയത്ത് കടകള്‍ക്ക് മുമ്പില്‍ നിര്‍ത്തി കുപ്പിവെള്ളം വാങ്ങാന്‍ നൂറു രൂപയും നല്‍കി യുവതിയെ പറഞ്ഞുവിടും. പിന്നീട് വീട്ടിലെത്തി ബാഗ് പരിശോധിക്കുമ്പോഴാണ് സ്വര്‍ണ്ണാഭരണങ്ങള്‍ നഷ്ടപ്പെട്ടതായി ഇവരറിയുന്നത്. സമ്മാനമായി നല്‍കിയ ആഭരണം പരിശോധിക്കുമ്പോള്‍ വ്യാജമാണെന്ന് തെളിയും.

ഇതോടെ തട്ടിപ്പിനിരയാകുന്ന യുവതികള്‍ ഇയാള്‍ നല്‍കിയ മൊബൈല്‍ നമ്പറിലേക്ക് വിളിക്കുമ്പോള്‍ ആഭരണം കാറില്‍ വീണു കിടക്കുകയാണെന്നും അടുത്ത ദിവസം അതുവഴി ബിസിനസ് ആവശ്യത്തിന് വരുമ്പോള്‍ വിളിക്കാമെന്നും നല്‍കാമെന്നും അറിയിക്കും. ആഴ്ചകള്‍ കഴിഞ്ഞിട്ടും കാണാതെ വരുമ്പോള്‍ ഇതേ മൊബൈല്‍ നമ്പറിലേക്ക് വിളിക്കുമ്പോള്‍ സ്വിച്ച് ഓഫ് ആണെന്ന മറുപടിയാണ് ലഭിക്കുക. കഴിഞ്ഞ 23-ന് ചുങ്കത്തറ സ്വദേശിനിയെ സമാനമായ രീതിയില്‍ നിലമ്പൂര്‍ ടൗണിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. ഇത്തരത്തില്‍ മൂന്നു പവന്റെ പാദസരം മോഷ്ടിച്ചതായി കാണിച്ച് യുവതി നല്‍കിയ പരാതിയിലാണ് പുതിയാപ്ല മജീദ് പിടിയിലായത്.

പെരിന്തല്‍മണ്ണ ഡി.വൈ.എസ്.പി. എം.പി. മോഹനചന്ദ്രന്റെ നേതൃത്വത്തില്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ മൊബൈല്‍ നമ്പര്‍ പരിശോധിച്ച് വരുന്നതിനിടെയാണ് പ്രതി പിടിയിലായത്. വില കൂടിയതുള്‍പ്പെടെ നാല് മൊബൈല്‍ ഫോണുകള്‍, ഇരട്ട സിം സെറ്റുകള്‍, വിവിധ ബാങ്കുകളിലെ എ.ടി.എം കാര്‍ഡുകള്‍, കേരള, തമിഴ്‌നാട്, ഡ്രൈവിംഗ് ലൈസന്‍സുകള്‍, വിവിധ വിശ്വാസത്തിലുള്ള പാസ്‌പോര്‍ട്ടുകള്‍, തിരഞ്ഞെടുപ്പ് ഐഡി കാര്‍ഡ്, ആധാര്‍ കാര്‍ഡുകള്‍ എന്നിവയുടെ പകര്‍പ്പുകള്‍, വാച്ചുകള്‍, വ്യാജ ഐഡി കാര്‍ഡുകള്‍ എന്നിവ പിടിച്ചെടുത്തു.