ശ്രീനിവാസന്‍ മുകേഷിനോട് ഇടഞ്ഞു; ലൂമിയര്‍ ബ്രദേഴ്‌സിന്റെ അടുത്തപടമില്ല

തിരുവനന്തപുരം: നടന്‍മാര്‍ സിനിമ നിര്‍മിച്ചാല്‍ കൈപൊള്ളും അതാണ് സാധാരണ നടക്കുന്നത്. മോഹന്‍ലാലിന് അങ്ങനെ കൈപൊള്ളിയാണ് പ്രണവം എന്ന നിര്‍മാണകമ്പനി പൂട്ടിയത്. എന്നാല്‍ വളരെ ബുദ്ധിപരമായ നീക്കത്തിലൂടെ സിനിമ നിര്‍മിച്ച് വിജയിപ്പിച്ചവരാണ് ശ്രീനിവാസനും മുകേഷും.

ഇരുവരും ലൂമിയര്‍ ബ്രദേഴ്‌സിന്റെ ബാനറില്‍ ആദ്യം നിര്‍മിച്ച വലിയ ഹിറ്റായിരുന്നു. ഞാണിന്‍മേല്‍ കളിയാണെന്ന് അറിയാമായിരുന്നിട്ടും രണ്ട് പേരും ചാടിയിറങ്ങുകയായിരുന്നു. സാധരണ ഇങ്ങിനെ സിനിമ നിര്‍മിച്ച് ലാഭം വന്നാലും നഷ്ടം സംഭവിച്ചാലും താരങ്ങള്‍ രണ്ടാമതൊരു അങ്കത്തിന് മുതിരാറില്ല. ആദ്യ സിനിമ നഷ്ടം വരാതിരിക്കാന്‍ ഇരുവരും മമ്മൂട്ടിയെ കൂട്ട്പിടിച്ചു.

രണ്ട് പേരും കാര്യം അവതരിപ്പിച്ചപ്പോള്‍ കഥപോലും കേള്‍ക്കാതെ, പ്രതിഫലം പോലും വാങ്ങാതെ മമ്മൂട്ടി അഭിനയിച്ചു. സിനിമ സൂപ്പര്‍ ഡ്യൂപ്പര്‍ഹിറ്റായി. പ്രതിഫലം വാങ്ങണമെന്ന് പലതവണ മമ്മൂട്ടിയോട് ആവശ്യപ്പെട്ടെങ്കിലും അദ്ദേഹമതിന് തയ്യാറായില്ല. കൈനിറയെ കാശ്, മനംനിറയെ സന്തോഷം. മുകേഷും ശ്രീനിവാസനും മുന്നോട്ട് പോയി.  അങ്ങനെ കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവരും മറ്റൊരു സിനിമ നിര്‍മിക്കാന്‍ തീരുമാനിച്ചു.

എന്നാല്‍ കിട്ടിയ കാശ് പോയാലോ എന്ന് മുകേഷിന് ഭയം. പോകില്ലെന്ന് ശ്രീനിവാസന്റെ ഉറപ്പ്. അങ്ങനെയാണ് തട്ടത്തിന്‍ മറയത്ത് ഉണ്ടായത്. അതും സൂപ്പര്‍ഹിറ്റായി. എന്നാല്‍ അടുത്തകാലത്ത് മൂന്നാമതൊരെണ്ണം കൂടി നിര്‍മിക്കണമെന്ന ആവശ്യവുമായി മുകേഷ് ശ്രീനിവാസനെ കണ്ടു. കഥകേട്ടതോടെ പറ്റില്ലെന്ന് ശ്രീനിവാസന്‍ കട്ടായം പറഞ്ഞു. തര്‍ക്കത്തിനൊടുവില്‍ മുകേഷിന് വേണമെങ്കില്‍ ഈ സിനിമ നിര്‍മിച്ചോളൂ എന്ന് പറഞ്ഞ് ശ്രീനിവാസന്‍ തടിയൂരി. അതുകൊണ്ട് മുകേഷ് പിന്‍മാറി. കയ്യിലെ കാശും പോയില്ല.