പീഡനവിവരം മറച്ചുവച്ചത് സഭയ്ക്ക് നാണക്കേടുണ്ടാകാതിരിക്കാന്‍: പെണ്‍കുട്ടി

സഭയ്ക്കും വൈദിക സമൂഹത്തിനും നാണക്കേടുണ്ടാകുമെന്ന് ചിലര്‍ നിര്‍ദ്ദേശിച്ചതിനാലാണ് സംഭവം മറച്ചു വെച്ചതെന്ന് കൊട്ടിയൂരില്‍ പീഡനത്തിനിരയായ പെണ്‍കുട്ടി പറഞ്ഞു. സഹോദരനോടൊപ്പം പള്ളിയില്‍ എത്തിയപ്പോഴാണ് ആദ്യം ഉപദ്രവിക്കപ്പെട്ടത്.

മഴയായതിനാല്‍ സഹോദരന്‍ ആദ്യം പോയി. മഴ ശമിക്കാന്‍ പള്ളിയില്‍ നിന്ന തന്നെ കമ്പ്യൂട്ടര്‍ ശരിയാക്കാനെന്ന വ്യാജേന ഫാ. റോബിന്‍ വടക്കുംചേരി അദ്ദേഹത്തിന്റെ മുറിയിലേക്കു കൂട്ടിക്കൊണ്ടു പോയി.

അവിടെ വെച്ചാണ് പീഡിപ്പിച്ചതെന്നും പെണ്‍കുട്ടി പറയുന്നു. ഗര്‍ഭിണിയാണെന്ന് അറിഞ്ഞിരുന്നില്ല. പിന്നീട് വേദനയെ തുടര്‍ന്നു കൂത്തുപറമ്പിലെ ആശുപത്രിയില്‍ എത്തിയപ്പോഴായിരുന്നു പ്രസവം.

കുഞ്ഞിനെ കാണിച്ചിരുന്നു. തല്‍ക്കാലം കുഞ്ഞിനെ വേറൊരു സ്ഥലത്തേക്കു മാറ്റുകയാണെന്ന് ഉറപ്പു നല്‍കിയതിനു ശേഷമാണ് കൈമാറിയത്. പതിനഞ്ച് ദിവസം കഴിഞ്ഞു സ്‌കൂളില്‍ മോഡല്‍ പരീക്ഷയ്ക്ക് പോയി. സംഭവത്തെക്കുറിച്ചു പുറത്താരോടും പറഞ്ഞില്ല.

മറ്റാരോ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് ചൈല്‍ഡ് ലൈന്‍ അധികൃതര്‍ സ്ഥലത്തെത്തിയത്. തന്നെ ഉപദ്രവിച്ച വൈദികനെതിരെ അതിരൂപത തലത്തില്‍ നടപടി ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നതായും പെണ്‍കുട്ടി പറഞ്ഞു.
അതേസമയം പ്രതിയായ പള്ളി വികാരി വൈദികവൃത്തിയിലൂടെ സമ്പാദിച്ചതു കോടികളെന്ന് അന്വേഷണ സംഘം കണ്ടെത്തി.

സഭയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന പത്രത്തിന്റെ മാനേജിംഗ് ഡയറക്ടര്‍ തസ്തികയിലിരിക്കുമ്പോഴാണ് വടക്കുംചേരി വന്‍തുക കൈപ്പറ്റിയത്. വടക്കുംചേരി മാനേജിംഗ് ഡയറക്ടര്‍ സ്ഥാനത്തിരിക്കുമ്പോള്‍ പത്രം കോഴിക്കോട് ജില്ലയിലെ ഒരു വിവാദ വ്യവസായിയുടെ കൈകളിലേല്‍പ്പിക്കുന്നതിന് ഇടനിലക്കാരനായി പ്രവര്‍ത്തിച്ചതും തുക പറഞ്ഞുറപ്പിച്ചതും വടക്കുംചേരിയാണെന്നാണ് പൊലീസിന് ലഭിച്ച വിവരം.

വടക്കുംചേരി നിര്‍ദ്ദേശിച്ച രീതിയിലാണ് സാമ്പത്തിക കൈമാറ്റം നടന്നത്. കൈമാറ്റത്തിന്റെ പേരില്‍ കോടികള്‍ കൈപ്പറ്റിയത് സഭയുടെ അകത്തളങ്ങളില്‍ വാര്‍ത്തയായിരുന്നുവെങ്കിലും ഒരു സ്വകാര്യ വ്യക്തിയുടെ കൈയില്‍ നിന്ന് പത്രം തിരികെ വാങ്ങാന്‍ സഹായം ചെയ്തയാളെന്ന നിലയില്‍ സഭാ നേതൃത്വം മൗനം പാലിച്ചു.

സഭയിലെ മറ്റു വൈദികരില്‍ നിന്നു വ്യത്യസ്തമായി സഭാവസ്ത്രത്തിനു പകരം ജീന്‍സും ടീഷര്‍ട്ടുമിട്ടാണ് വടക്കുംചേരി വിശ്വാസികള്‍ക്കിടയില്‍ പലപ്പോഴും വന്നത്. ഇടനിലക്കാരനായി നിന്നു ലഭിച്ച കോടികളുപയോഗിച്ച് ആര്‍ഭാട ജീവിതം നയിക്കവേയാണ് പൊലീസ് പിടിയിലാകുന്നതും.

നഴ്സിംഗ് ജോലിക്ക് കാനഡ ഉള്‍പ്പെടെ നിരവധി രാജ്യങ്ങളിലേക്കു നിരവധി പേരെ അയച്ചതിലൂടെ കോടികളാണ് വടക്കുംചേരിയുടെ കൈകളിലെത്തിയതെന്ന് സൂചനയുണ്ട്. അതിനിടെ വടക്കുംചേരിക്കെതിരെ കര്‍ശന നടപടികളുമായി മാനന്തവാടി രൂപത രംഗത്ത് എത്തി. രൂപതയുടെ ഓണ്‍ലൈന്‍ സൈറ്റില്‍ ഫാ. റോബിന്റെ ഫോട്ടോയും വിശദാംശങ്ങളും നീക്കം ചെയ്തു.