ജനാര്‍ദ്ദന റെഡിയുടെ മകളുടെ വിവാഹത്തിന് നൃത്തം ചെയ്യാന്‍ രണ്ട് കോടി വാങ്ങിയ നടി കുടുങ്ങി

ബാംഗ്ലൂര്‍: ബി.ജെ.പി നേതാവും ഖനിവ്യവസായിയുമായ ജനാര്‍ദ്ദന റെഡിയുടെ മകളുടെ വിവാഹ ചടങ്ങില്‍ നൃത്തം ചെയ്യാന്‍ രണ്ട് കോടി പ്രതിഫലം പറ്റിയ തെലുങ്ക് നടിക്ക് ആദായനികുതി വകുപ്പ് നോട്ടീസ് അയച്ചു. തെലുങ്കിലെ മുന്‍നിര നായികയായ രാകുല്‍പ്രീത് സിംഗിനാണ് നോട്ടീസ് അയച്ചത്.

അതേസമയം താന്‍ പ്രതിഫലം കൈപ്പറ്റാതെയാണ് പരിപാടിയില്‍ പങ്കെടുത്തതെന്ന് താരം പ്രതികരിച്ചു. ഒരു സിനിമയ്ക്ക് ഒരു കോടിയാണ് ഇവര്‍ പ്രതിഫലം വാങ്ങുന്നത്. എന്നാല്‍ ആദായനികുതി വകുപ്പിന്റെ നോട്ടീസിനെ കുറിച്ച് പ്രതികരിച്ചില്ല. തെലുങ്കിലെ പല യുവനടന്‍മാരും ഇവരോടൊപ്പം അഭിനയിക്കാന്‍ മല്‍സരിക്കുകയാണ്. അതുകൊണ്ടാണ് പെട്ടെന്ന് ഇത്രയും തുക പ്രതിഫലം വാങ്ങുന്നത്.

ജനാര്‍ദ്ദന റെഡിയുടെ മകളുടെ വിവാഹത്തിന് 650 കോടിയാണ് പൊടിച്ചതെന്നാണ് കണക്ക്. ഇതേ തുടര്‍ന്നാണ് ആദായനികുതി വകുപ്പ് അന്വേഷണം ആരംഭിച്ചത്. സദ്യയ്ക്കും മണ്ഡപം ഒരുക്കുന്നതിനും അടക്കമുള്ള ചെലവുകള്‍ പരിശോധിക്കുന്നുണ്ട്. അങ്ങനെയാണ് താരങ്ങളെത്തി പരിപാടികള്‍ അവതരിപ്പിച്ചതിന്റെ കണക്കുകള്‍ ലഭിച്ചത്.

ചടങ്ങിലേക്ക് ഷാരൂഖ് ഖാന്‍, പ്രഭുദേവ, അനുഷ്‌കാ ശര്‍മ, തമന്ന ഉള്‍പ്പെടെ പലരെയും റെഡി ക്ഷണിച്ചെങ്കിലും ക്രിമിനല്‍ കേസിലെ പ്രതിയായ ആളുടെ മകളുടെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ ഇവരാരും തയ്യാറായില്ല.

എന്നാല്‍ രാകുല്‍ പ്രീത് തന്റേടത്തോടെ പരിപാടി ഏറ്റെടുത്തു. റെഡിയുടെ സുഹൃത്തുക്കളുടെ നിര്‍ബന്ധപ്രകാരമാണിതെന്ന് അറിയുന്നു. പ്രതിഫലം കൈപ്പറ്റിയില്ലെന്ന് താരം പറയുമ്പോഴും ആദായനികുതി വകുപ്പ് നോട്ടീസ് അയച്ചത് എന്തിനാണെന്ന ചോദ്യം അവശേഷിക്കുന്നു.