അഴീക്കലില്‍ സദാചാര ഗുണ്ടകളുടെ ആക്രമണത്തിനിരയായ പെണ്‍കുട്ടിക്ക് വധഭീഷണി

കൊല്ലം ജില്ലയിലെ അഴീക്കലിൽ വെച്ച് സദാചാര ഗുണ്ടകളുടെ പീഡനത്തിന് ഇരയായ പെൺകുട്ടിക്ക് വധ ഭീഷണി .പെൺ കുട്ടിയുടെ അച്ഛൻ്റെ ഫോണിലാണ് ഭീഷണി സന്ദേശമെത്തിയത് .കേസുമായി മുന്നോട്ട് പോയാൽ കൊല്ലുമെന്നാണ് ഭീഷണി മുഴക്കിയവർ പറഞ്ഞത്

സദാചാര ഗുണ്ടകളുടെ ആക്രമണം നേരിട്ട സമയത്ത്  പെൺ കുട്ടിയുടെ കൂടെ ഉണ്ടായിരുന്ന സുഹൃത്ത്  അനീഷ് മാനസിക സമ്മർദം സഹിക്കാനാവാതെ  ആത്മഹത്യ ചെയ്തിരുന്നു. തങ്ങളെ ആക്രമിക്കുകയും  ദൃശ്യങ്ങൾ സാമുഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തവർക്കെതിരെ   ഇരുവരും പോലീസിൽ പരാതി നൽകിയിരുന്നു . തുടർന്ന് പ്രതികളെ  പോലീസ് അറസ്റ്റ് ചെയ്തു. പരാതി നൽകിയ ഒരാൾ മരിച്ച സ്ഥിതിക്ക് ജീവിച്ചിരിക്കുന്ന ആളെ ഇല്ലാതെയാക്കിയാൽ കേസ് അവസാനിക്കുമെന്നും  അതിനാൽ കൊന്നുകളയുമെന്നും വിളിച്ചവർ പറഞ്ഞു.പോലീസ് അറസ്റ്റ് ചെയ്ത പ്രതികളുടെ സുഹൃത്തുക്കളായിരിക്കും ഭീഷണി മുഴക്കിയതെന്നാണ് പ്രാഥമിക നിഗമനം .പെൺകുട്ടി തനിക്ക് വധ ഭീഷണി ഉള്ളതായി  ഉടൻ തന്നെ ശുരനാട് പോലീസിൽ പരാതി നൽകും

ഫെബ്രുവരി 14 തീയതി  വാലൻ്റെൻസ് ദിനത്തിലാണ്   കൊല്ലം അഴീക്കൽ ബീച്ചിൽ പെൺകുട്ടിക്കും സുഹൃത്തായ യുവാവിനും സദാചാരഗുണ്ടകളുടെ മർദ്ദനമേറ്റത്. ബീച്ചിൽ ശുചിമുറി സൗകര്യമില്ലാത്തതിനാൽ സമീപത്തെ ആളൊഴിഞ്ഞ സ്ഥലത്തേക്കു പോയപ്പോൾ  സദാചാര ഗുണ്ടാസംഘം ആക്രമിക്കുകയായിരുന്നു .  ഫോണിൽ  ദൃശ്യങ്ങൾ ചിത്രീകരിക്കുകയും  മോശം അടിക്കുറിപ്പുകളോടെ  സമൂഹമാധ്യമങ്ങളിലൂടെ  പ്രചരിപ്പിച്ചു.

ആക്രമണത്തിന് ഇരയായ ഇരുവരും പോലീസിൽ പരാതി നൽകിയതിനെത്തുടർന്ന്  അഴീക്കല്‍ പുതുമണ്ണേല്‍ വീട്ടില്‍ അഭിലാഷ് എന്ന സുഭാഷ് (33), കായംകുളം എരുവ മണലൂര്‍ തറയില്‍ ധനീഷ് (30), അഴീക്കല്‍ മീനത്ത് പുതുവല്‍ വീട്ടില്‍ ബിജു (42) എന്നിവരെ അറസ്റ്റ് ചെയ്തതു.

പ്രതികളെ അറസ്റ്റ് ചെയ്തെങ്കിലും അവരുടെ സുഹൃത്തുക്കൾ സാമൂഹിക മാധ്യമങ്ങളിലുടെ ദുഷ് പ്രചരണം  തുടർന്നിരുന്നു.

പാലക്കാട് അട്ടപ്പാടി  കാരറ സ്വദേശിയായിരുന്ന അനീഷിൻ്റെ വിവാഹം സമീപത്തുള്ള പെൺകുട്ടിയുമായി നേരത്തെ നിശ്ചയിച്ചിരുന്നു.സാദാചാര ഗുണ്ടകളുടെ ആക്രമണവും  ദുഷ് പ്രചരണവും കണ്ട് തെറ്റിധരിച്ച വധുവിൻ്റെ വീട്ടുകാർ കല്യാണത്തിൽ നിന്ന് പിന്മാറി.  വിവാഹം മുടങ്ങിയതിനെ തുടർന്ന് കടുത്ത മാനസിക സമ്മർദത്തിലായ ആനീഷ് വീടിനടുത്തുള്ള മരത്തിൽ തൂങ്ങി മരിക്കുകയായിരുന്നു.ആത്മഹത്യാക്കുറിപ്പിൽ സുഭാഷ് ധനീഷ് എന്നിവരാണ് മരണത്തിന് കാരണമെന്ന് സുചിപ്പിച്ചിരുന്നു.തുടർന്ന് പ്രതികൾക്കെതിരെ  കായകുളം പോലീസിൽ നിലവിലുണ്ടായിരുന്ന കേസിനു പുറമെ  അഗളി പോലീസ് ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയിരുന്നു.