എസ്.എഫ്.ഐ നേതാവിന്റെ ഗുണ്ടായിസം; വീടിന് മുന്നിലിരുന്ന് മദ്യപിച്ചത് ചോദ്യം ചെയ്തയാളുടെ വീടിന് നേരെ ആക്രമണം

ഒരു മണിക്കൂറിനുള്ളില്‍ മൂന്ന് തവണ ആക്രമണം നടത്തിയ സംഘം വധഭീഷണിമുഴക്കിയാണ് മടങ്ങിയത്

കോട്ടയത്ത് വീടിനുമുന്നില്‍ കാറിനുള്ളിലിരുന്നു മദ്യപിച്ചതു ചോദ്യം ചെയ്ത ഗൃഹനാഥന്റെ വീടിനു നേരെ ആക്രമണം. ഒരു മണിക്കൂറിനുള്ളില്‍ മൂന്നു തവണ ആക്രമണം നടത്തിയ സംഘം വധഭീഷണി മുഴക്കിയാണ് മടങ്ങിയത്. എസ്എഫ്‌ഐ കോട്ടയം ജില്ലാ സെക്രട്ടറി റിജേഷ് കെ. ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വീട് ആക്രമിച്ചതെന്ന് വീട്ടുകാര്‍ പൊലീസിന് മൊഴിനല്‍കി.

ഇന്നലെ രാത്രി പത്ത് മണിയോടെയാണ് സംഭവം. കുമ്മനം ഇളങ്കാവ് ക്ഷേത്രത്തിനു സമീപം കല്ലുമട റോഡില്‍ വി.കെ. സുകുവിന്റെ വീടിനു നേരെയാണ് അക്രമം നടന്നത്. രാത്രിയില്‍ സുകുവിന്റെ വീടിനു സമീപം കാര്‍ പാര്‍ക്ക് ചെയ്ത് കാറിനുള്ളില്‍ ഇരുന്നു മദ്യപിച്ച ചെറുപ്പക്കാരെ ചോദ്യം ചെയ്തതാണ് പ്രകോപനത്തിനു കാരണമെന്നു പൊലീസ് പറഞ്ഞു. വീടിനു സമീപത്തു നിന്നു കാര്‍ മാറ്റണമെന്നാവശ്യപ്പെട്ടതോടെ ഇവര്‍ സുകുവിന്റെ നേരെ അസഭ്യം പറഞ്ഞു. ഇതോടെ വീടിനുള്ളിലേക്കു പോയ സുകുവിനെ പിന്തുടര്‍ന്നു ആക്രമണം നടത്തുകയായിരുന്നു.

ഇവര്‍ ആദ്യം കല്ലെറിയുകയും ചീത്ത വിളിക്കുകയും ചെയ്തതോടെ സുകുവിന്റെ ഭാര്യയും മക്കളും തൊട്ടടുത്ത വീട്ടിലേക്ക് ഓടി രക്ഷപ്പെട്ടു. ഇതിനു ശേഷം കൂടുതല്‍ ആള്‍ക്കാരെ കൂട്ടിയെത്തിയാണ് കൂടുതല്‍ ആക്രമണം നടത്തിയത്. ഭരണകക്ഷിയില്‍പ്പെട്ട വിദ്യാര്‍ഥി യൂണിയന്റെ ജില്ലാ ഭാരവാഹിയുടെ നേതൃത്വത്തിലായിരുന്നു ആക്രമണമെന്നു വീട്ടുകാര്‍ പൊലീസിനു മൊഴി നല്‍കി. ഇയാളും മറ്റു രണ്ടുപേരുമാണ് കാറില്‍ ആദ്യം ഉണ്ടായിരുന്നത്. കണ്ടാലറിയാവുന്ന 15 പേര്‍ക്കെതിരെ വെസ്റ്റ് പൊലീസ് കേസെടുത്തു.