തത്കാലം രാഷ്ട്രീയത്തിലേക്കില്ലെന്ന് രജനീകാന്ത്, തന്റെ ജോലി അഭിനയിക്കുക എന്നതാണെന്നും ആരാധകരോട് താരം

ചെന്നൈ: തത്കാലം രാഷ്ട്രീയ പ്രവേശനം ഇല്ലെന്ന് നടന്‍ രജനീകാന്ത്. ഇപ്പോള്‍ തന്റെ ജോലി അഭിനയിക്കല്‍ മാത്രമാണെന്നും താരം. എട്ട് വര്‍ഷത്തിന് ശേഷം ആരാധകരുമായുള്ള കൂടികാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. രാഷ്ട്രീയത്തിലേക്ക് ചുവടുവെക്കുന്നു എന്ന അഭ്യൂഹങ്ങള്‍ നിലനില്‍ക്കവെയാണ് നിലപാടുകളുമായി താരം രംഗത്തെത്തിയത്.

ജയലളിതയുടെ മരണത്തിന് ശേഷം രജനീകാന്തിന്റെ രാഷ്ട്രീയ ഭാവിയെ സംബന്ധിച്ച് നിരവധി വിവാദങ്ങള്‍ ഉയര്‍ന്നുകേട്ടിരുന്നു. എന്നാല്‍ അത്തരം വിവാദങ്ങളെയെല്ലാം തള്ളികൊണ്ട് തന്റെ നിലപാട് വ്യക്തിമാക്കിയിരിക്കുകയാണ് താരം. രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട് യാതൊരുവിധ തീരുമാനങ്ങളും കൈകൊണ്ടിട്ടില്ലെന്നും രജനീകാന്ത്പറഞ്ഞു.

ഒരു രാഷ്ട്രീയ പാര്‍ട്ടിയിലേക്കും താനുണ്ടാകില്ലെന്നും, കഴിഞ്ഞ 23 വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു സഖ്യവുമായി താന്‍ പിന്തുണ അറിയിച്ചിരുന്നു. എന്നാല്‍ അതൊരു അപകടമാണ് തന്റെ ജീവിതത്തില്‍ ഉണ്ടാക്കിയത്,ഇപ്പോള്‍ ദൈവം തന്നെ വഴി നയിക്കുന്നത് അഭിനയത്തിലാണ് അതുകൊണ്ടുതന്നെ സിനിമ അഭിനയത്തിലാണ് തന്റെ ശ്രദ്ധയെന്നും താരം പ്രതികരിച്ചു. ഒരു ഘട്ടത്തില്‍ ദൈവം തന്നെ രാഷ്ട്രീയത്തിലേക്ക് നയിക്കുകയാണെങ്കില്‍ താന്‍ രാഷ്ട്രീയത്തിലേക്ക് വരുമെന്നും അദ്ദേഹം പറഞ്ഞു.

രജനീകാന്ത് തന്റെ രാഷ്ട്രീയ പ്രവേശനത്തിനുള്ള വഴികള്‍  പൂര്‍ണമായും തള്ളികളയുന്നില്ലെ ന്നതാണ് ഇതില്‍നിന്നും വ്യക്തമാകുന്നത്. എന്നാല്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയിലേക്കും താനില്ലെന്നും രജനീകാന്ത് ആരാധകരോട് വ്യക്തമാക്കുന്നുണ്ട്.

കഴിഞ്ഞ 2009 വര്‍ഷത്തില്‍ ശിവാജിയുടെ വലിയ വിജയത്തിന് ശേഷം ഇത്തരത്തില്‍ ആരാധകരോട് രജനീകാന്ത് സംവദിച്ചിരുന്നു. പിന്നീട് എട്ട് വര്‍ഷത്തിന് ശേഷമാണ് രജനീകാന്ത് ആരാധകര്‍ക്ക് മുന്നിലെത്തുന്നത്.  തന്റെ പേര് രാഷ്ട്രീയ പാര്‍ട്ടികളും, രാഷ്ട്രീയ നേതാക്കളും വലിയതോതില്‍ തെറ്റായി ഉപയോഗിക്കുന്നുണ്ടെന്നും രജനീകാന്ത് ആരോപിച്ചു.കഴിഞ്ഞ ആര്‍കെ നഗര്‍ ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയോടൊപ്പമുള്ള തന്റെ ചിത്രം മാധ്യമങ്ങളും സ്ഥാനാര്‍ത്ഥികളും തെറ്റായ രീതിയില്‍ ഉപയോഗിച്ചുവെന്നും അതുകൊണ്ടുതന്നെ രാഷ്ട്രീയ പാര്‍ട്ടികളിലേക്ക് താനില്ലെന്നും രജനീകാന്ത് വ്യക്തമാക്കി.

ഒപ്പം തന്റെ ആരാധകരോട് ലഹരിയില്‍ നിന്നും മാറിനില്‍ക്കണമെന്നും, ലഹരിയോട് ഒരു കാരണവശാലും അടിമകളാകരുതെന്നും അദ്ദേഹം പറഞ്ഞു. ശ്രീലങ്കന്‍ വിഷയത്തില്‍ തമിഴ് ജനതയോടൊപ്പമാണ് താനെന്നും, അതുകൊണ്ടുതന്നെ തമിഴ് ജനതയുടെ വികാരമെന്താണോ, അവരുടെ ആവശ്യമെന്താണോ എന്നത് തനിക്കറിയാമെന്നും അതനുസരിച്ച് താന്‍ നിലപാടുകള്‍ കൈകൊള്ളുമെന്നും താരം വ്യക്തമാക്കി.

ജയലളിതയുടെ മരണത്തിന് ശേഷം തമിഴ്‌നാട്ടിലെ ജനങ്ങള്‍  രജനീകാന്ത് രാഷ്ട്രീയത്തിലേക്കിറ ങ്ങണമെന്ന നിലപാട് പരസ്യമായി തന്നെ അറിയിച്ചിരുന്നു. ഈ നിലപാടിനെയാണ് പൂര്‍ണമായി തള്ളാത്ത രീതിയില്‍ രജനീകാന്ത് രംഗത്തുവന്നിരിക്കുന്നത്. നാല് ദിവസം അദ്ദേഹം ആരാധകരുമായി വേദി പങ്കിടും. മൂന്ന് ലക്ഷത്തിനടുത്ത് ആരാധകര്‍ അദ്ദേഹത്തെ കാണാന്‍ ചെന്നൈയിലെത്തിയിട്ടുണ്ട്.