ഇനിയൊരിക്കലും സോഷ്യല്‍മീഡിയയിലൂടെ പ്രതികരിക്കില്ല: ടൊവിനോ തോമസ്

ഫേസ് ബുക്കില്‍ നെഗറ്റിവിറ്റി മാത്രം, ഇനി മുതല്‍ ആനുകാലിക സംഭവങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ പ്രതികരിക്കാനില്ല, തന്‍റെ സ്വീകാര്യത നശിപ്പിക്കാന്‍ ആസൂത്രിതമായ ശ്രമം നടന്നു.

സോഷ്യല്‍മീഡിയയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ടൊവിനോ തോമസ്. ആനുകാലിക വിഷയങ്ങളില്‍ സമൂഹ മാധ്യമങ്ങളിലൂടെ ഇനിയൊരിക്കലും പ്രതികരണങ്ങള്‍ നടത്തില്ലെന്ന് ടൊവിനോ . സോഷ്യല്‍മീഡിയയിലൂടെ തന്നെ തകര്‍ക്കാന്‍ ആസൂത്രിതമായ നീക്കം നടന്നെന്നും അതിനു പിറകിലുള്ളവര്‍ ആരാണെന്ന് വെളിപ്പെടുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നും ടൊവിനോ  ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

‘സോഷ്യല്‍ മീഡിയവഴി ഞാനെന്റെ അഭിപ്രായം പറയുന്നത് നിര്‍ത്തി. കാരണം എന്താന്നുവെച്ചാല് ഞാന്‍ പറയുന്ന കാര്യങ്ങള് അതിന്റെ അര്‍ത്ഥത്തില്‍ ഉള്‍ക്കൊള്ളാനും സ്വീകരിക്കാനും കഴിവുള്ള ഒരു ജനത ഇവിടെ ഉണ്ടാകുമ്പോള്‍ ഞാന്‍ തിരിച്ച് ഇനിയും ഫേസ്ബുക്കില്‍ ആക്ടീവ് ആകും’ ടോവിനോ പറയുന്നു.

സോഷ്യല്‍ മീഡിയയിലൂടെ തനിക്കെതിരെ നടന്നത് ആസൂത്രിതമായ ഒരു നീക്കമാണ്. എഡിറ്റ് ചെയ്യപ്പെട്ട വീഡിയോകളിലൂടെയും ട്രോളുകളിലൂടെയും തന്റെ സ്വീകാര്യത ഇല്ലാതാക്കാന്‍ ആരൊക്കെയോ ബോധപൂര്‍വ്വം ശ്രമിക്കുകയായിരുന്നുവെന്ന് ടോവിനോ ആരോപിച്ചു.

ആര്‍ക്കൊക്കെയോ ആഗ്രഹമുണ്ടായിരുന്നു തന്റെ സ്വീകാര്യത കുറയണമെന്ന്. പക്ഷേ ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരുടെ പേരെടുത്ത് പറയാന്‍ താന്‍ ഉദ്ദേശിക്കുന്നില്ല.  ടൊവിനോ മോശമായി പെരുമാറാന്‍ ശ്രമിച്ചുവെന്ന് പ്രചരിപ്പിച്ചതിലെ സത്യം പ്രേക്ഷകര്‍ മനസ്സിലാക്കും – ടോവിനോ പറഞ്ഞു.