ഇന്ദിരയെന്ന വീട്ടമ്മ അഥവ അറ്റ്‌ലസ് രാമചന്ദ്രന്റെ ഭാര്യയുടെ നിലനില്‍പ്പിനായുള്ള പോരാട്ടത്തിന്റെ കഥ

താരതമ്യങ്ങളിലാത്ത ജീവിതാവസ്ഥയിലൂടെയാണ് ഇന്ദിര എന്ന വീട്ടമ്മ കടുന്നുപോകുന്നത്. ഭര്‍ത്താവിന്റെ ശതകോടികളുടെ ബിസിനസ് സ്ഥാപനങ്ങളിലേക്ക് ഒരിക്കല്‍ പോലും കടന്നു ചെല്ലാത്ത, വീട്ടമ്മയായി ഒതുങ്ങിക്കഴിയുകയായിരുന്ന ഇന്ദിര ഇപ്പോള്‍, 68 ാം വയസില്‍ രാപ്പകലില്ലാതെ ഓടിനടക്കുകയാണ്. ഭര്‍ത്താവ് പടുത്തുയര്‍ത്തിയ ബിസിനസ് സ്ഥാപനങ്ങള്‍ വീണ്ടും ഉയര്‍ത്തിക്കൊണ്ടു വരാനും ജയിലില്‍ കഴിയുന്ന ഭര്‍ത്താവിനെ വീണ്ടും പുറത്തെത്തിക്കാനും…

ഇന്ദിരയെ നമ്മള്‍ ഒരുപക്ഷേ അറിയില്ലായിരിക്കും. പക്ഷേ ഭര്‍ത്താവ് രാമചന്ദ്രനെ അറിയും. ‘ജനകോടികളുടെ വിശ്വസ്ത സ്ഥാപനം’ എന്ന വാചകത്തിലൂടെ മലയാളികളുടെ മനസില്‍ ഇടംപിടിച്ച അറ്റ്‌ലസ് രാമചന്ദ്രന്‍. വൈശാലി അടക്കം ഒരുപിടി മികച്ച ചിത്രങ്ങളിലൂടെ പ്രേക്ഷക മനസുകളും കീഴടക്കിയ നിര്‍മാതാവ്. ഇപ്പോള്‍ ദുബായ് ജയിലിലാണ് അദ്ദേഹം. ഭാര്യ ഇന്ദിരയാകട്ടെ ഭര്‍ത്താവിനെ ജയിലില്‍ നിന്് ഇറക്കാനുള്ള ഒറ്റയാള്‍ പോരാട്ടത്തിലും. ബാങ്കുകളില്‍ നിന്നും വായ്പയെടുത്തതിനു ഈടായി നല്‍കിയ ചെക്കുകള്‍ മടങ്ങിയ കേസില്‍ 75 വയസുകാരനായ അറ്റ്ലസ് രാമചന്ദ്രനെ 2015, ഓഗസ്റ്റ് 23 നാണ് ദുബായ് പോലീസ് അറസ്റ്റ് ചെയ്തത്. മൂന്ന് വര്‍ഷത്തെ ജയില്‍ ശിക്ഷയാണ് അദ്ദേഹത്തിന് വിധിച്ചിരിക്കുന്നത്.

mm ramachandran

‘അദ്ദേഹം ഇപ്പോള്‍ 21 മാസമായി ജയിലിലാണ്. ആരോഗ്യനില ദിവസവും വഷളായി വരുന്നു. കഴിഞ്ഞയാഴ്ച അദ്ദേഹത്തെ ജയിലില്‍ നിന്നും വീല്‍ചെയറിലാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. എനിക്കും ആരോഗ്യപ്രശ്‌നങ്ങളുണ്ട്. ഞാനിപ്പോള്‍ ഒറ്റപ്പെട്ട് നിസഹായയായ അവസ്ഥയിലാണ്. വീട്ടുവാടക കൊടുക്കാന്‍ പോലും ഇപ്പോള്‍ സ്ഥിരമായ വരുമാനമില്ല. ചില ബാങ്കുകള്‍ എനിക്കെതിരേയും സിവില്‍ നിയമ നടപടികള്‍ ആരംഭിച്ചിരിട്ടുണ്ട്. ജയിലിലാകുമോയെന്ന ഭയത്തോടെയാണ് ഞാനും ജീവിക്കുന്നത്. ‘ ഇന്ദിര ‘ഖലീജ് ടൈംസി’നോട് പറഞ്ഞു. ആദ്യമായാണ് ഒരു മാധ്യമത്തോട് അവര്‍ തന്റെ ആശങ്കയും പ്രയാസങ്ങളും പങ്കുവയ്ക്കുന്നത്.

വീട്ടമ്മയായ ഇന്ദിര ഭര്‍ത്താവിന്റെ ബിസിനസില്‍ ഇടപ്പെട്ടിരുന്നില്ല. 2015 ല്‍ 34 മില്യണ്‍ ദിര്‍ഹത്തിന്റെ ചെക്കുകള്‍ മടങ്ങിയ കേസില്‍ രാമചന്ദ്രന്‍ ജയിലിലായതോടെയാണ് ഇന്ദിരയുടെ ജീവിതം കീഴ്‌മേല്‍ മറിഞ്ഞത്. ‘പൊലീസ് ഉദ്യോഗസ്ഥര്‍ അദ്ദേഹത്തെ കൊണ്ടുപോകുമ്പോള്‍ കുറച്ചു മണിക്കൂറുകള്‍ക്ക് ശേഷം വിട്ടയയ്ക്കുമെന്നാണ് കരുതിയത്. പക്ഷേ പ്രതീക്ഷ അസ്ഥാനത്തായി. സംഭവം വാര്‍ത്തയായതോടെ കൂടുതല്‍ ബാങ്കുകള്‍ ചെക്കുകള്‍ സമര്‍പ്പിച്ചു. തിരിച്ചടവ് മുടങ്ങിയതിന് അവര്‍ രാമചന്ദ്രനെതിരെ കൂടുതല്‍ കേസുകള്‍ ചാര്‍ജ് ചെയ്യാന്‍ സമ്മര്‍ദ്ദം ചെലുത്തി. 1990 ലെ കുവൈത്ത് യുദ്ധകാലത്ത് അറ്റ്ലസിന്റെ ബിസിനസ് സാമ്രാജ്യം തകര്‍ന്നടിഞ്ഞതാണ്.

വീണ്ടും അദ്ദേഹം ദുബായിയില്‍ തന്റെ ബിസിനസ് സാമ്രാജ്യം പടുത്തുയര്‍ത്തുകയായിരുന്നു. അതിനാണ് ഇപ്പോള്‍ പൂട്ട്് വീണിരിക്കുന്നത്. തന്നെ അറസ്റ്റ് ചെയ്യുമെന്ന് ബാങ്കുകള്‍ ഭീഷണിപ്പെടുത്തുകയാണ്. ചില ആളുകള്‍ സഹായത്തിന് കോടികള്‍ ആവശ്യപ്പെടുന്നു. താന്‍ ശാരീരികമായും മാനസികമായും തളര്‍ന്നിരിക്കുകയാണ്. എന്ത് ചെയ്യണമെന്നോ ആരെ വിളിക്കണമെന്നോ അറിയില്ല- ഇന്ദിര പൊട്ടിക്കരഞ്ഞു കൊണ്ടു പറഞ്ഞു.

1497853045379

രാമചന്ദ്രന്‍ ജയിലിലായതോടെ തൊഴിലാളികള്‍ കുടിശിക ശമ്പളം ആവശ്യപ്പെട്ട് രംഗത്തെത്തി. അതിനിടയില്‍ നിരവധിപേര്‍ കള്ളക്കളി നടത്തി. 200 ഓളം വരുന്ന ജീവനക്കാരുടെ ശമ്പളക്കുടിശിക തീര്‍ക്കാന്‍ ഷോറൂമുകളിലെ അഞ്ചു മില്യണ്‍ ദിര്‍ഹം വിലവരുന്ന വജ്രങ്ങള്‍ വെറും 1.5 മില്യണ്‍ ദിര്‍ഹത്തിനാണ് വിറ്റതെന്നും അവര്‍ വെളിപ്പെടുത്തി.

അറ്റ്ലസ് രാമചന്ദ്രന്‍ ജയിലിലായതോടെ, അദ്ദേഹം ബാങ്കുകളില്‍ വരുത്തിയ ബാധ്യത കൊടുത്ത് തീര്‍ക്കേണ്ട ചുമതല ഇന്ദിരയുടെ മുകളിലായി. നിലവിലുള്ള സ്വത്തുക്കള്‍ വില്‍ക്കാനും കഴിയാത്ത അവസ്ഥയാണ്.അറ്റ്ലസ് ഗ്രൂപ്പിന്റെ വാര്‍ഷിക വിറ്റുവരവ് 3.5 ബില്യണ്‍ ദിര്‍ഹമായിരുന്നു. സാമ്പത്തിക പ്രതിസന്ധിയിലായാതോടെ യു.എ.ഇയിലെ 19 ശാഖകള്‍ക്ക് പുറമേ ഗള്‍ഫ് രാജ്യങ്ങളായ സൗദി അറേബ്യ, കുവൈത്ത്, ദോഹ, മസ്‌കറ്റ് എന്നിവിടങ്ങളിലെ ശാഖകള്‍ക്കും ഷട്ടര്‍വീണു.
അതിനിടെ മറ്റൊരു ചെക്ക് കേസില്‍ രാമചന്ദ്രന്റെ മകളും മരുമകനും ജയിലിലായത് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കി. അറ്റ്ലസ് ഗ്രൂപ്പുമായി ബന്ധമില്ലാത്ത ഒരു കേസിലായിരുന്നു ഇവര്‍ അറസ്റ്റിലായത്. ഇതോടെ എല്ലാം ഇന്ദിര ഒറ്റയ്ക്ക് നേരിടേണ്ട അവസ്ഥയിലായി. എങ്കിലും തളരാതെ മുന്നോട്ടു പോവുകയാണ്. മസ്‌ക്കറ്റിലെ രണ്ട് ആശുപത്രികള്‍ വില്‍ക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതില്‍ നിന്ന് ലഭിക്കുന്ന 35 മില്യണ്‍ ദിര്‍ഹം ഉപയോഗിച്ച് ബാങ്കുകളുമായി താല്‍ക്കാലിക സെറ്റില്‍മെന്റ് ചെയ്യാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. അവര്‍ പറഞ്ഞു.

വായ്പ നല്‍കിയ 22 ബാങ്കുകളില്‍ 19 എണ്ണം നിയമനടപടികള്‍ താത്കാലത്തേക്ക് നിര്‍ത്തിവയ്ക്കാമെന്ന് സമ്മതിച്ചിട്ടുണ്ട്. കൂടാതെ പുതിയ തിരിച്ചടവ് കരാറും സംസാരിച്ചിട്ടുണ്ട്. മൂന്ന് ബാങ്കുകള്‍ മാത്രമാണ് ഇതിന് സമ്മതിക്കാത്തത്. താനിപ്പോള്‍ ഈ ബാങ്കുകളുടെ വാതിലില്‍ മുട്ടിക്കൊണ്ടിരിക്കുകയാണ്. കേസ് തത്കാലം നിര്‍ത്തിവയ്ക്കാനുള്ള കരാറില്‍ അവര്‍ കൂടി ഒപ്പുവച്ചാല്‍ ഭര്‍ത്താവിന്റെ മോചനത്തിനുള്ള വഴി തുറക്കുമെന്ന വിശ്വാസത്തിലാണ് ഇന്ദിര. സത്യസന്ധത കൈമുതലാക്കി ബിസിനസ് രംഗത്തു വളര്‍ന്നു വന്ന രാമചന്ദ്രനെ സഹായിക്കാന്‍ അധികൃതര്‍ ഇടപെടാത്തതിന്റെ വിഷമവും ഇന്ദിരയ്ക്കുണ്ട്.