കര്‍ണന്‍ അറസ്റ്റില്‍; കേരളത്തിലും ഒളിവില്‍ കഴിഞ്ഞു

കോയമ്പത്തൂര്‍: കൊല്‍ക്കത്ത ഹൈക്കോടതി മുന്‍ ജഡ്ജ് ജസ്റ്റിസ് കര്‍ണന്‍ അറസ്റ്റില്‍. കോയമ്പത്തൂരില്‍ നിന്നുമാണ് അദ്ദേഹം അറസ്റ്റിലായത്. ഒന്നര മാസത്തെ ഒളിവു ജീവിതത്തിന് ശേഷമാണ് അദ്ദേഹം പിടിയിലായത്. മരമിച്ചംപെട്ടി എന്ന സ്ഥലത്തുനിന്നായിരുന്നു അദ്ദേഹത്തെ കസ്റ്റഡയിലെടുത്തത്. മൂന്നുദിവസത്തോളം കര്‍ണന്‍ കേരളത്തിലും ഒളിവില്‍ താമസിച്ചുവെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍.
കൊച്ചി പനങ്ങാടുള്ള ലേക്ക് സിംഫണി റിസോര്‍ട്ടിലാണ് കര്‍ണന്‍ താമസിച്ചിരുന്നത്. ഈ മാസം 11 മുതല്‍ 13 വരെ രണ്ട് സഹായികളോടൊപ്പം അദ്ദേഹം ഇവിടെ താമസിച്ചിരുന്നത്.

ജസ്റ്റിസ് കര്‍ണന്റെ അഭിഭാഷകനും മലയാളിയുമായ മാത്യൂസ് ജെ നെടുമ്പാറയുടെ സഹായത്തോടെയാണ് കേരളത്തില്‍ അദ്ദേഹം കഴിഞ്ഞതെന്നാണ് റിപ്പോര്‍ട്ടുകള്‍.

കര്‍ണനെ കൊല്‍ക്കത്തയിലേക്ക് കൊണ്ടു പോകും.

ചരിത്രത്തില്‍ ആദ്യമായി കോടതിയലക്ഷ്യക്കേസില്‍ ശിക്ഷിക്കപ്പെട്ട ജഡ്ജിയാണ് ജസ്റ്റിസ് കര്‍ണന്‍. മദ്രാസ് ഹൈക്കോടതി ജഡ്ജിയായിരിക്കെ മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസിനെതിരെ അഴിമതി ആരോപണം ഉന്നയിച്ചതിന്റെ പേരിലാണ് കര്‍ണന്‍ മാധ്യമശ്രദ്ധ നേടുന്നത്. അഴിമതി ആരോപണം ഉന്നയിച്ചതിന്റെ പേരില്‍ കര്‍ണനെ കൊല്‍ക്കത്ത ഹൈക്കോടതിയിലേക്ക് മാറ്റി.

തന്റെ സഥലം മാറ്റ ഉത്തരവ് അദ്ദേഹം സ്വയം റദ്ദാക്കിയെങ്കിലും പിന്നീട് കൊല്‍ക്കത്ത ഹൈക്കോടതിയില്‍ ചുമതലയേറ്റു. പിന്നീട് മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസിനും വിരമിച്ച ജഡ്ജുമാര്‍ക്കുമെതിരെ അഴിമതി ആരോപിച്ച് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്, പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവര്‍ക്ക് കര്‍ണന്‍ കത്തയച്ചു. തുടര്‍ന്ന് ജസ്റ്റിസ് കര്‍ണനെതിരെ കോടതിയലക്ഷ്യ നടപടികള്‍ ആരംഭിച്ചു.

ഈ കേസില്‍ മാര്‍ച്ച് 31ന് കോടതിയില്‍ ഹാജരായ കര്‍ണന്‍ കഴിഞ്ഞ മാസം സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജെഎസ് കേഹാര്‍ ഉള്‍പ്പെടെയുള്ള സുപ്രീം കോടതിയിലെ ഏഴ് ജഡ്ജുമാര്‍ക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് കര്‍ണന്‍ രാജ്യത്തെ ഞെട്ടിച്ചു. എന്നാല്‍ സമന്‍സ് കൈപ്പറ്റിയ ജഡ്ജുമാര്‍ കര്‍ണന്റെ മാനസികനില പരിശോധിക്കണമെന്ന് ഉത്തരവിടുകയാണുണ്ടായത്. അദ്ദേഹം പിന്നീട് വൈദ്യപരിശോധനയ്ക്ക് വിസമ്മതിച്ചു.

തുടര്‍ന്ന് ജസ്റ്റിസ് കര്‍ണനെ ആറ് മാസത്തെ തടവുശിക്ഷയ്ക്ക് കോടതി വിധിക്കുകയായിരുന്നു. ശിക്ഷ വിധിച്ചതിനെ തുടര്‍ന്നാണ് കര്‍ണന്‍ ഒളിവില്‍ പോയത്. ഒളിവില്‍ കഴിയവെ ശിക്ഷ റദ്ദാക്കാന്‍ അദ്ദേഹം സുപ്രീം കോടതിയെ സമീപിച്ചുവെങ്കിലും അനുകൂല വിധിയുണ്ടായില്ല. തുടര്‍ന്ന് രാഷ്ട്രപതിയെയും കര്‍ണന്‍ സമീപിച്ചിരുന്നു.