ആക്രമിക്കപ്പെട്ട നടിയുടെ മൊഴി വീണ്ടും എടുത്തു! സിനിമയിലെ പ്രമുഖരെ ചോദ്യം ചെയ്യും

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ കേസന്വേഷണം എഡിജിപി ബി സന്ധ്യയുടെ നേതൃത്വത്തില്‍ ഊര്‍ജ്ജിതമാക്കി. ആക്രമിക്കപ്പെട്ട നടിയുടെ മൊഴി വീണ്ടും രേഖപ്പെടുത്തി. നടിയെ ആക്രമിച്ചതില്‍ സിനിമയിലെ പ്രമുഖര്‍ക്ക് പങ്കുണ്ടെന്ന ആരോപണത്തെത്തുടര്‍ന്നാണ് വീണ്ടും മൊഴി രേഖപ്പെടുത്തിയത്.

മലയാളത്തിലെ ഒരു നടന് നടിയെ ആക്രമിച്ചതില്‍ പങ്കുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായി.
തന്നെ ആക്രമിച്ചതില്‍ പേര് ആരോപിക്കപ്പെടുന്ന നടന്‍ ഗൂഢാലോചന നടത്തിയോ എന്നറിയില്ല. പക്ഷേ, അയാള്‍ ഇടപെട്ട് തന്നെ പല സിനിമകളില്‍ നിന്നും ഒഴിവാക്കപ്പെട്ടതായി നടി പോലീസിനോട് പറഞ്ഞു. ആരോപണ വിധേയനായ നടനും നടിയും തമ്മിലുണ്ടായിരുന്ന സാമ്പത്തിക ബന്ധങ്ങളെക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചുവെന്നാണ് പോലീസ് ഉന്നതങ്ങളില്‍ നിന്ന് അറിയുന്ന വിവരം.
മലയാള സിനിമയെ തന്നെ ഞെട്ടിപ്പിക്കുന്ന വിവരങ്ങളായിരിക്കും വരും ദിവസങ്ങളില്‍ പുറത്ത് വരിക എന്നാണ് കരുതുന്നത്. പള്‍സര്‍ സുനി സഹതടവുകാരനോട് വെളിപ്പെടുത്തി എന്ന് പറയുന്ന കാര്യങ്ങള്‍ സത്യമായാല്‍ മലയാള സിനിമ ലോകം തന്നെ ഞെട്ടിവിറക്കും.

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഞെട്ടിപ്പിക്കുന്ന സംഭവ വികാസങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. മലയാള സിനിമയിലെ പല പ്രമുഖരേയും പോലീസ് ഉടന്‍ ചോദ്യം ചെയ്തേക്കും.

നടിയെ ആക്രമിക്കാന്‍ പള്‍സര്‍ സുനിയെ വാടകയ്ക്കെടുത്തത് ഒരു മെഗാസ്റ്റാര്‍ ആണ് എന്നായിരുന്നു കഴിഞ്ഞ ദിവസം ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. പള്‍സര്‍ സുനി സഹതടവുകാരനോട് പറഞ്ഞ കാര്യങ്ങള്‍ ഉദ്ധരിച്ചായിരുന്നു ഈ റിപ്പോര്‍ട്ട്.

പ്രമുഖ സംവിധായകനെതിരേയും ആരോപണം ഉയരുന്നുണ്ട്. നടിയുടെ യാത്രാ വിവരങ്ങള്‍ അക്രമി സംഘത്തിന് കൈമാറിയത് സംവിധായകന്‍ ആയിരുന്നു എന്നാണ് ആരോപണം.

പള്‍സര്‍ സുനി കാക്കനാട് ജയിലില്‍ വച്ച് സഹതടവുകാരനായ ജിന്‍സിനോടായിരുന്നു ഗൂഢാലോചന സംബന്ധിച്ച വിവരങ്ങള്‍ വെളിപ്പെടുത്തിയത്. പോലീസ് ഇയാളുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു.

പള്‍സര്‍ സുനി ജയിലില്‍ നിന്ന് ഒരു കത്ത് അയച്ചു എന്നും അതില്‍ നിര്‍ണായക വിവരങ്ങള്‍ ഉണ്ട് എന്നും റിപ്പോര്‍ട്ടുകളുണ്ട്. ജിന്‍സ് തന്നെ ആയിരുന്നു ഈ കത്ത് പുറത്തെത്തിക്കാന്‍ സഹായിച്ചത് എന്നും പറയുന്നു.

ജിന്‍സ് പോലീസിനോട് പറഞ്ഞ കാര്യങ്ങള്‍ പള്‍സര്‍ സുനി തന്നെ പിന്നീട് സമ്മതിച്ചതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. അങ്ങനെയെങ്കില്‍ ചില പ്രമുഖരുടെ മുഖംമൂടികള്‍ അഴിഞ്ഞുവീഴും എന്ന് ഉറപ്പായി.

പള്‍സര്‍ സുനിയും ഒരു പ്രമുഖ താരവും കൂടി ബാംഗ്ലൂരില്‍ പോയി നടിയുടെ പ്രതിശ്രുത വരനെ കണ്ടു എന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു. നടിയുമായുള്ള പ്രശ്നം സംസാരിക്കാന്‍ ആയിരുന്നു ഇത് എന്നാണ് റിപ്പോര്‍ട്ട്. ഈ വിമാന യാത്രയെ കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്.

പള്‍സര്‍ സുനി നടത്തിയ ഫോണ്‍ വിളികളെ സംബന്ധിച്ചും പോലീസ് വിശദമായ അന്വേഷണം നടത്തിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് സംബന്ധിച്ച് ചില നിര്‍ണായക വിവരങ്ങളും ലഭിച്ചതായി സൂചനകളുണ്ട്

ജയിലില്‍ നിന്ന് പ്രതികള്‍ പുറത്തേക്ക് വിളിച്ച ഫോണ്‍ കോളുകളും പോലീസ് നിരീക്ഷിച്ച് വരികയായിരുന്നു. കഴിഞ്ഞ മൂന്ന് മാസമായി ഇതില്‍ നിന്ന് തന്നെ നിര്‍ണായകമായ പല വിവരങ്ങളും ലഭിച്ചിട്ടുണ്ട്.