നടിക്കെതിരായ ആക്രമണം: ദിലീപും നാദിര്‍ഷയും പരാതി നല്‍കി

കൊച്ചിയില്‍ നടിക്കെതിരായി നടന്ന ആക്രമണവുമായി ബന്ധപ്പെട്ട് നടന്‍ ദിലീപും സംവിധായകന്‍ നാദിര്‍ഷയും ഡിജിപിക്ക് പരാതി നല്‍കി. കേസിലെ പ്രതി പള്‍സര്‍ സുനിയുടെ സഹതടവുകാരന്‍ വിഷ്ണു ബ്ലാക്മെയില്‍ ചെയ്തെന്ന് കാണിച്ചാണ് പരാതി നല്‍കിയിരിക്കുന്നത്. ഒന്നരകോടി രൂപ നല്‍കിയില്ലെങ്കില്‍ നടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ ദിലീപിന്‍റെ പേര് പറയുമെന്നാണ് ഭീഷണി. ഇതിന്‍റെ ഓഡിയോ ടേപ്പും പരാതിക്കൊപ്പം നല്‍കിയിട്ടുണ്ട്.

ഒന്നര കോടി രൂപ നല്‍കിയില്ലെങ്കില്‍ ദിലീപിന്റെ പേര് പുറത്തു പറയുമെന്നാണ് ഫോണിലൂടെ ഭീഷണിപ്പെടുത്തിയത്. ദിലീപിന്റെ പേര് പറയാന്‍ പുറത്ത് നിന്ന് സമ്മര്‍ദമുണ്ടെന്നും പേര് പറഞ്ഞാല്‍ രണ്ടര കോടി രൂപവരെ നല്‍കാന്‍ ആളുണ്ടെന്നും ഫോണിലൂടെ ഭീഷണിപ്പെടുത്തിയതായി നാദിര്‍ഷ വ്യക്തമാക്കി. ഫോണ്‍ റെക്കോഡ് ചെയ്ത ഓഡിയോ ടേപ്പ് ദിലീപ് പോലീസിന് കൈമാറി. സംഭവത്തിന് പിന്നില്‍ നടന്മാരുള്‍പ്പടെയുള്ളവരുടെ പേരുകള്‍ പറഞ്ഞതായും നാദിര്‍ഷ അറിയിച്ചു.

യുവനടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് മുഖ്യപ്രതി പള്‍സര്‍ സുനിയുടെ സഹ തടവുകരാന്‍ ജിംസണ്‍ മൊഴി നല്‍കിയ സമയത്തു തന്നെയാണ് ഭീഷണിപ്പെടുത്തിയെന്ന പരാതി ദിലീപ് പോലീസിനു നല്‍കിയത്.

സംഭവത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് ജിംസണ്‍ പെരുമ്പാവൂര്‍ പോലീസിന് മൊഴി നല്‍കിയിരുന്നു. സിനിമാ താരങ്ങളുടെ പേരില്ലാതെയാണ് മൊഴി നല്‍കിയിരിക്കുന്നത്. ജയിലില്‍ നിന്നും സുനി ഫോണ്‍ ഉപയോഗിച്ചിരുന്നെന്നും ഈ ഫോണ്‍ പോലീസ് ചോര്‍ത്തിയിട്ടുണ്ടെന്നും നിര്‍ണാക വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നുമാണ് സൂചനകള്‍. അതേസമയം, ജയിലില്‍ നിന്ന് സംഭവം വിശദീകരിക്കുന്ന കത്ത് സഹതടവുകാരനെ ഏല്‍പ്പിച്ചിരുന്നു. ഈ കത്തും പോലീസിന് ലഭിച്ചിട്ടുണ്ട്.

കൃത്യം ചെയ്യാന്‍ പള്‍സര്‍ സുനിക്ക് വലിയ തുക പ്രതിഫലമായി ലഭിച്ചിട്ടുണ്ട്. എന്നാല്‍, ഈ പണം ആരാണ് നല്‍കിയതെന്ന് വ്യക്തമായിട്ടില്ല. ഫോണ്‍ റെക്കോഡ് ചെയ്തതില്‍ ഇതുമായി ബന്ധപ്പെട്ട് സൂചന ലഭിക്കുമെന്നാണ് സൂചന. പള്‍സര്‍ സുനിയെ ഈ കേസില്‍ ഉപയോഗിച്ച് വലിച്ചെറിയുകയാണ് ചെയ്തതെന്നും ജിംസണ്‍ വ്യക്തമാക്കിയിരുന്നു.