ഗുജറാത്ത് കലാപം: അര്‍ണബിന്‍റെ തള്ള് പൊളിച്ചടുക്കി രാജ്ദീപ് സര്‍ദേശായി

ഗുജറാത്ത് കലാപം റിപ്പോര്‍ട്ട് ചെയ്യാന്‍ പോയെന്ന അര്‍ണബ് ഗോസ്വാമിയുടെ അവകാശവാദം നുണയെന്ന് പഴയ സഹപ്രവര്‍ത്തകന്‍ രാജ്ദീപ് സര്‍ദേശായി.  അര്‍ണബ് മുന്‍പ് അസമില്‍ നടത്തിയ പ്രസംഗത്തിന്‍റെ വീഡിയോ ട്വീറ്റ് ചെയ്താണ്, രാജ്ദീപ് അര്‍ണബിന്‍റെ അവകാശവാദം പൊളിച്ചടുക്കിയത്.

2002ല്‍ എന്‍ഡിടിവിയില്‍ ജോലി ചെയ്യുന്ന കാലത്ത് ഗുജറാത്ത് കലാപം റിപ്പോര്‍ട്ട് ചെയ്ത കാര്യമാണ് അര്‍ണബ് വീഡിയോയില്‍ വിശദീകരിച്ചത്. ഗുജറാത്ത് മുഖ്യമന്ത്രിയുടെ വീടിന് സമീപം തന്‍റെ കാര്‍ ആക്രമിക്കപ്പെട്ടുവെന്ന് അര്‍ണബ് അവകാശപ്പെട്ടു. തൃശൂലമടക്കമുള്ള ആയുധങ്ങളുമായി ഒരു സംഘം തന്‍റെ കാറിന് നേരെ പാഞ്ഞടുക്കുകയായിരുന്നു. സംഘം തങ്ങളോട് തിരിച്ചറിയല്‍ കാര്‍ഡ് ആവശ്യപ്പെട്ടു. തന്‍റെ കയ്യില്‍ ഐഡന്‍റിറ്റി കാര്‍ഡുണ്ടായിരുന്നു. എന്നാല്‍ ഡ്രൈവറുടെ പക്കല്‍ ഒരു രേഖയുമില്ലായിരുന്നു. എന്നാല്‍ ഡ്രൈവറുടെ കയ്യില്‍ ഹേ റാമെന്ന ടാറ്റു ഉണ്ടായിരുന്നു. ഇത് കാണിച്ചതോടെയാണ് അക്രമിസംഘം തങ്ങളെ പോകാന്‍ അനുവദിച്ചത്. കോണ്‍ഗ്രസില്‍ ഭരണത്തിലുള്ളപ്പോള്‍ അസമില്‍ അര്‍ണബ് നടത്തിയ പ്രസംഗത്തിലെ പ്രസക്ത ഭാഗമാണിത്. അര്‍ണബ് പരസ്യമായി ബിജെപി അനുകൂല നിലപാടെടുക്കുന്നതിന് മുന്‍പായിരുന്നു ഈ പ്രസംഗം.

എന്നാല്‍ ഗുജറാത്ത് കലാപം റിപ്പോര്‍ട്ട് ചെയ്യാന്‍ പോയത് താനാണെന്നും തന്‍റെ അനുഭവമാണ് അര്‍ണബ് സ്വന്തം അനുഭവമെന്ന നിലയില്‍ പ്രസംഗിച്ചതെന്നും രാജ്ദീപ് സര്‍ദേശായി പറയുന്നു. അര്‍ണബ് പറഞ്ഞതുപോലെയൊക്കെ സംഭവിച്ചിരുന്നു. പക്ഷേ അന്ന് അര്‍ണബല്ല കാറിലുണ്ടായിരുന്നത്. കളവ് പറയുന്നതിന് ഒരു പരിധിയൊക്കെയുണ്ടെന്നും രാജ്ദീപ് ഓര്‍മിപ്പിച്ചു. എന്നാല്‍ അര്‍ണബ് ഇതുവരെ രാജ്ദീപിന്‍റെ ട്വീറ്റിനോട് പ്രതികരിച്ചിട്ടില്ല.