പി.വി സിന്ധുവിന് പത്മഭൂഷണ്‍ ശുപാര്‍ശ

ഹൈദരാബാദ്: ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം പി.വി സിന്ധുവിന് പത്മഭൂഷണ്‍ ശുപാര്‍ശ. കേന്ദ്ര കായിക മന്ത്രാലയമാണ് ലോക ബാഡ്മിന്റണ്‍ വെള്ളി മെഡല്‍ ജേതാവായ സിന്ധുവിനെ രാജ്യത്തെ മൂന്നാമത്തെ പരമോന്നത പുരസ്‌കാരത്തിന് ശുപാര്‍ശ ചെയ്തത്.

ഈ വര്‍ഷം പത്മഭൂഷണ്‍ അവാര്‍ഡിന് നിര്‍ദ്ദേശിക്കുന്ന രണ്ടാമത്തെ കായിക താരമാണ് സിന്ധു. നേരത്തെ ധോണിയും പട്ടികയില്‍ ഇടം നേടിയിരുന്നു. നേരത്തെ പുല്ലേല ഗോപീചന്ദും, സൈനാ നേഹ്‌വാളും ബാഡ്മിന്റണില്‍ നിന്ന് പത്മഭൂഷണിനര്‍ഹരായിട്ടുണ്ട്.

2015 ല്‍ സിന്ധുവിന് പത്മശ്രീ ലഭിച്ചിരുന്നു. ഈ വര്‍ഷം മികച്ച ഫോമില്‍ കളിക്കുന്ന സിന്ധു കൊറിയന്‍ ഓപ്പണ്‍ സീരിസ് നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടം കൈവരിച്ചിരുന്നു. ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി നേടിയതും ഈ വര്‍ഷമായിരുന്നു.

നിലവിലെ റാങ്കിംഗില്‍ സിന്ധുവാണ് രണ്ടാമത്. റിയോ ഒളിംപിക്‌സിലും 22 കാരിയായ സിന്ധു വെള്ളി നേടിയിട്ടുണ്ട്.